കാസര്‍കോട്ടെ മേല്‍പ്പാലത്തിന് അടിഭാഗത്ത് എന്തൊക്കെ വരും? ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്ക് ജീവന്‍വെക്കുന്നു

കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പ്പാലമായ കാസര്‍കോട് നഗരത്തിലെ കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെയുള്ള മേല്‍പ്പാലത്തിന്റെ വിശാലമായ അടിഭാഗം മനോഹരമായി സജ്ജീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ദേശീയപാതാ അതോറിറ്റിക്ക് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ ജീവന്‍വെക്കുമെന്ന് പ്രതീക്ഷ.

1.16 കിലോ മീറ്റര്‍ നീളവും 27 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലത്തിന്റെ അടിഭാഗം ഏത് തരത്തില്‍ പ്രയോജനപ്പെടുത്തണമെന്നത് സംബന്ധിച്ച് വിശദമായി പഠിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കിയ പദ്ധതി ദേശീയപാതാ അതോറിറ്റിയുടെ പരിഗണനയിലാണിപ്പോള്‍. പ്രൊജക്ട് റിപ്പോര്‍ട്ട് എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനായി ദേശീയപാതാ ആദ്യ റീച്ചിലെ കണ്‍സല്‍റ്റിംഗ് ഏജന്‍സിയായ ലിയ അസോസിയേറ്റ്‌സ് സൗത്ത് ഈസ്റ്റ് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിനോട് ദേശീയപാതാ അതോറിറ്റി ആവശ്യപ്പെട്ടതായി അറിയുന്നു. ലിയ അസോസിയേറ്റ്‌സ് പരിശോധിച്ച് അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചേക്കും. അഞ്ച് കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. ഈ തുക ദേശീയപാതാ അതോറിറ്റിയാണ് വഹിക്കേണ്ടത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ 'നമ്മുടെ കാസ്രോട്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മനോഹരമായ ഒരു പ്രൊജക്ട് തയ്യാറാക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന ദേശീയപാതാ അതോറിറ്റിക്ക് നല്‍കിയത്. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ തന്നെ പാലത്തിന്റെ അടിഭാഗം പൊതുജനങ്ങള്‍ക്ക് ആനന്ദിക്കാനും ആരോഗ്യ സംരക്ഷണത്തിനും സംഗീതം ആസ്വദിക്കുന്നതിനും വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പഠനം തുടങ്ങിയിരുന്നു.

ഡി.ടി.പി.സിയുടെയും, കാസര്‍കോടിന്റെ വികസന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുകയും അതിനുതകുന്ന ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്ന നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്ററിന്റെയും സഹായത്തോടെയാണ് ജില്ലാ കലക്ടര്‍ പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയത്. നിരന്തരം ചര്‍ച്ച ചെയ്ത് പദ്ധതിക്ക് രൂപകല്‍പ്പന ചെയ്യുന്നതിന് സൊലാസ് എന്ന കണ്‍സല്‍റ്റിംഗ് സ്ഥാപനത്തിന്റെ സഹായം തേടുകയും ചെയ്തു.

പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനും ഫീസിബിലിറ്റി സ്റ്റഡിയും നടത്തി സൊലാസ് സമര്‍പ്പിച്ച പ്രൊജക്ടാണ് ജില്ലാ കലക്ടര്‍ ഡി.ടി.പി.സി മുഖാന്തിരം ദേശീയാപാതാ അതോറിറ്റിക്ക് സമര്‍പ്പിച്ചത്. ദേശീയപാതാ ആദ്യ റീച്ചിലെ നിര്‍മ്മാണ കമ്പനിയായ ഊരാളുങ്കല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുന്നതോടെ മേല്‍പ്പാലത്തിന്റെ അടിഭാഗം നവീകരിക്കുന്നത് അടക്കമുള്ള അനന്തര കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും ദേശീയപാതാ അതോറിറ്റിയാണ്. മേല്‍പ്പാലത്തിന് താഴെ ഇന്റര്‍ലോക്ക് പാകുന്ന ജോലി പൂര്‍ത്തിയായി വരികയാണ്.

ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മേല്‍പ്പാലത്തിന്റെ അടിഭാഗത്ത് കബഡി, ഷട്ടില്‍ കോര്‍ട്ടുകള്‍, റീഡിംഗ് കോര്‍ണര്‍, സീനിയര്‍ സിറ്റിസണ്‍ പാര്‍ക്ക്, ഓപ്പണ്‍ ജിം, ആംബി തിയേറ്റര്‍, ചില്‍ഡ്രന്‍ പ്ലേ ഏരിയ, ഗാര്‍ഡന്‍, ശൗചാലയങ്ങള്‍ എന്നിവ വരും.

അടിഭാഗത്ത് ഇരുവശത്തും വാഹന പാര്‍ക്കിംഗിന് ഇടം നല്‍കി ബാക്കിവരുന്ന 8 മീറ്റര്‍ വീതിയിലുള്ള സ്ഥലമാണ് ഇതിന് വേണ്ടി കണ്ടെത്തിയിട്ടുള്ളത്.

'പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നഗരത്തിന്റെ മുഖഛായ മാറും'

കാസര്‍കോട് ടൗണില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് പാലത്തിന്റെ വിശാലമായ അടിഭാഗം എങ്ങനെ പ്രയോജനപ്പെടുത്തുമെന്നത്. ഇക്കാര്യത്തില്‍ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി എന്‍.എം.സി.സിയുടെ കൂടി സഹകരണം തേടിയ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനോട് നന്ദിയുണ്ട്. ഡി.ടി.പി.സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ നിര്‍മ്മാണ കമ്പനിയുടെ സഹായത്തോടെ പാലത്തിന്റെ അടിഭാഗം കൃത്യമായി അളന്ന് തിട്ടപ്പെടുത്തി സൊലാസ് കണ്‍സല്‍റ്റിംഗ് ഏജന്‍സി മുഖേന തയ്യാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ കാസര്‍കോട് നഗരത്തിന്റെ മുഖഛായ തന്നെ മാറും. ഇത്തരമൊരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വലിയ അധ്വാനം വേണ്ടിവന്നിട്ടുണ്ട്. ലോകത്തിലെ വിവിധ നഗരങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ പഠന വിധേയമാക്കിയിട്ടുണ്ട്. ഇനി ദേശീയപാതാ അതോറിറ്റി കനിഞ്ഞാല്‍ മാത്രം മതി.


-എ.കെ ശ്യാംപ്രസാദ് (ചെയര്‍മാന്‍),

-പ്രസാദ് എം.എന്‍ (കണ്‍വീനര്‍) നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍

അഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി

ഇത്രയും മനോഹരമായ മേല്‍പ്പാലം കാസര്‍കോടിന് ലഭിച്ചത് അനുഗ്രഹമാണ്. ഇതിന്റെ അടിഭാഗം എത്രമാത്രം മനോഹരമായി, പൊതുജനങ്ങള്‍ക്ക് സന്ധ്യാനേരങ്ങളിലടക്കം പ്രയോജനപ്പെടുത്താമെന്നത് വിശദമായി പഠിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി, എന്‍.എം.സി.സി, സൊലാസ് എന്നിവയുടെ സഹായത്തോടെ ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ കലക്ടര്‍ ഈ പദ്ധതി സാക്ഷാല്‍കരിക്കാന്‍ വേണ്ടി നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അതിശയിപ്പിക്കുന്നതാണ്. അഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി താമസിയാതെ യാഥാര്‍ത്ഥ്യമാവുമെന്നാണ് പ്രതീക്ഷ.



ജിജേഷ് കുമാര്‍ ജെ.കെ ( സെക്രട്ടറി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍)

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it