വയനാട്ടില്‍ സ്‌കൂട്ടറിലേക്ക് ജീപ്പ് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് സ്ത്രീ മരിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ 4 പേര്‍ റിമാണ്ടില്‍

അപകട മരണമെന്ന് കരുതിയ കേസില്‍ നിര്‍ണായകമായത് ദൃക്‌സാക്ഷികളുടെ മൊഴി

കാസര്‍കോട്: വയനാട് മേപ്പാടിയില്‍ സ്‌കൂട്ടറിലേക്ക് ജീപ്പ് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് സ്ത്രീ മരിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ നാല് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് സ്വദേശിയായ മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

ജീപ്പ് ഡ്രൈവര്‍ പെരുമ്പള കോളിയടുക്കം വയലാംകുഴിയിലെ അഖില്‍(27), അരമങ്ങാനം പുതിയ വളപ്പിലെ പ്രശാന്ത്(21), വയലാംകുഴി പച്ചിലങ്കര വീട്ടില്‍ നിധി നാരായണന്‍(20), വയലാംകുഴി ചാളക്കാട് വീട്ടില്‍ നിധിന്‍ നാരായണന്‍(22) എന്നിവരെയാണ് വയനാട് കോടതി റിമാണ്ട് ചെയ്തത്.

മേലെ നെല്ലിമുണ്ട പൂളപ്പറമ്പന്‍ ഇബ്രാഹിമിന്റെ ഭാര്യ ബിയ്യുമ്മ(70)യാണ് പ്രതികള്‍ സ്‌കൂട്ടറിലേക്ക് ജീപ്പ് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബിയ്യുമ്മയുടെ പേരക്കുട്ടി അഫ് ലഹ്(20) ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്.

ആദ്യം വാഹനാപകടമരണത്തിനാണ് മേപ്പാടി പൊലീസ് കേസെടുത്തിരുന്നത്. ജീപ്പ് ഡ്രൈവര്‍ അഖിലിനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കുകയായിരുന്നു. പിന്നീട് ദൃക് സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മേപ്പാടി സി.ഐ യു പ്രകാശിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

ജൂണ്‍ എട്ടിന് മേപ്പാടി-ചൂരല്‍മല റൂട്ടിലെ ഒന്നാംമൈല്‍ കയറ്റത്തിലാണ് സംഭവം. അഫ് ലഹും ബിയ്യുമ്മയും സ്‌കൂട്ടറില്‍ പോക്കറ്റ് റോഡിലൂടെ ചൂരല്‍മലയിലെ പ്രധാന റോഡിലേക്ക് വരുന്നതിനിടെ പ്രതികള്‍ സഞ്ചരിച്ച ജീപ്പിന് മുന്നില്‍പ്പെട്ടു. ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് അഫ് ലഹും ബിയ്യുമ്മയും സ്‌കൂട്ടറില്‍ യാത്ര തുടരുന്നതിനിടെ പ്രതികള്‍ ജീപ്പില്‍ പിന്തുടരുകയും സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ബിയ്യുമ്മയുടെ ശരീരത്തിലേക്ക് വാഹനം കയറ്റിയിറക്കുകയും അടിയില്‍പെട്ട അഫ് ലഹിനെ വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. ജീപ്പിലുള്ളവര്‍ ബോധപൂര്‍വം വരുത്തിയ അപകടമാണിതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയത് കേസില്‍ നിര്‍ണ്ണായകമായി. അപകടസ്ഥലത്ത് സി.സി.ടി.വി ഇല്ലാത്തതിനാല്‍ ദൃക് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

Related Articles
Next Story
Share it