പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല; ട്രെയിനില്‍ നിന്നിറക്കി വിട്ട ഹരിയാനയിലെ കുടുംബത്തിന് തുണയായി കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ

കാഞ്ഞങ്ങാട്: കൈയില്‍ പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് സ്റ്റേഷനിലിറക്കി വിട്ട ഹരിയാന കുടുംബത്തെ നെഞ്ചോടു ചേര്‍ത്തു കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ. സുല്‍ഫിക്കര്‍, ഭാര്യ അഫ്‌സാന, മക്കളായ റീന, ഫൗര്‍ഖാന്‍, ഗുഫ്രാന്‍ എന്നിവരെയാണ് ടിക്കറ്റില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധകന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലിറക്കി വിട്ടത്. ഗ്ലാസ് കട്ടിംഗ് തൊഴിലാളിയായ സുല്‍ഫിക്കര്‍ നേരത്തെ ജോലി ചെയ്തിരുന്ന എറണാകുളത്തെ കടയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു മൂന്ന് ദിവസം ജോലിതേടി അലഞ്ഞു. മുറിക്കു വാടക നല്‍കിയും ഭക്ഷണം കഴിച്ചും കൈയിലെ […]

കാഞ്ഞങ്ങാട്: കൈയില്‍ പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് സ്റ്റേഷനിലിറക്കി വിട്ട ഹരിയാന കുടുംബത്തെ നെഞ്ചോടു ചേര്‍ത്തു കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ. സുല്‍ഫിക്കര്‍, ഭാര്യ അഫ്‌സാന, മക്കളായ റീന, ഫൗര്‍ഖാന്‍, ഗുഫ്രാന്‍ എന്നിവരെയാണ് ടിക്കറ്റില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധകന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലിറക്കി വിട്ടത്.
ഗ്ലാസ് കട്ടിംഗ് തൊഴിലാളിയായ സുല്‍ഫിക്കര്‍ നേരത്തെ ജോലി ചെയ്തിരുന്ന എറണാകുളത്തെ കടയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു മൂന്ന് ദിവസം ജോലിതേടി അലഞ്ഞു. മുറിക്കു വാടക നല്‍കിയും ഭക്ഷണം കഴിച്ചും കൈയിലെ പൈസ തീര്‍ന്നു. മനം മടുത്തു നാട്ടിലെത്താന്‍ മറ്റു മാര്‍ഗമില്ലാത്തതിനെ തുടര്‍ന്ന് ഇദ്ദേഹവും കുടുംബാംഗങ്ങളും രണ്ടും കല്‍പ്പിച്ച് ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറി. ഇതിനിടെ കാഞ്ഞങ്ങാട് എത്താറായപ്പോഴാണ് ടിക്കറ്റ് പരിശോധകന്റെ ശ്രദ്ധയില്‍പെട്ടത്. ടിക്കറ്റില്ലാത്തതിനാല്‍ സുല്‍ഫിക്കറിനെയും കുടുംബത്തെയും എട്ടരയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലിറക്കി വിട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. എന്തു ചെയ്യണമെന്നറിയാത്ത നഗരത്തിലെത്തിയ ഇവരുടെ ദയനീയാവസ്ഥ കണ്ട പൊതുപ്രവര്‍ത്തകന്‍ സമീര്‍ ഡിസൈന്‍ കാര്യങ്ങള്‍ അന്വേഷിച്ചു. ഇതിനിടെ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ എം.കെ ഷാജി, പ്രദീപ് കുമാര്‍ എന്നിവരുടെ സഹായവും തേടി. വിശന്നുവലഞ്ഞ ഇവര്‍ക്കു നൗഷാദ്, ജാഫര്‍ എന്നിവര്‍ വെള്ളവും പഴങ്ങളും നല്‍കി. വിവരം ഹോസ്ദുര്‍ഗ് പൊലീസിലും ലഭിച്ചതോടെ ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനിന്റെ നേതൃത്വത്തില്‍ പൊലീസെത്തി താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ഇവരെ പാര്‍പ്പിക്കാന്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജ് സൗകര്യങ്ങളൊരുക്കി.
അതിനിടെ നാട്ടുകാരുടെ ചെറുതും വലുതുമായ സഹായത്താല്‍ ടിക്കറ്റിനും ഭക്ഷണത്തിനുമുള്ള പണം സ്വരുപിച്ചു. ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് യാത്രയയച്ചു. സഹായിച്ചവര്‍ക്കു എങ്ങനെ നന്ദി പറയണമെന്നറിയാതെയാണ് ഇവര്‍ വണ്ടി കയറിയത്.

Related Articles
Next Story
Share it