കൊച്ചി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ജനിക്കുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച്. ഒപ്പം ജീവിച്ചിരുന്ന പുരുഷന് ഉപേക്ഷിച്ച ഘട്ടത്തില്‍ കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയും പിന്നീട് മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് എടുക്കാന്‍ അനുവദിക്കുകയും ചെയ്ത നടപടികള്‍ റദ്ദാക്കിയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
സമൂഹത്തില്‍ ഒറ്റപ്പെട്ട ഇത്തരം സ്ത്രികളെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018ല്‍ പ്രളയകാലത്ത് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുത്ത യുവതിയും യുവാവിനുമാണ് കുട്ടി ജനിച്ചത്. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പ്രസവം. ആശുപത്രി രേഖകളില്‍ കുട്ടിയുടെ പിതാവിന്റെ പേരും നല്‍കിയിരിന്നു. പിന്നീട് യുവാവ് ബന്ധത്തില്‍ നിന്ന് അകലുകയായിരുന്നു. സിനിമയിലഭിനയിക്കാന്‍ കര്‍ണ്ണാടകത്തിലേക്ക് പോകുകയായിരുന്നു.
പിന്നീട് ശിശുക്ഷേമസമിതിയില്‍ അമ്മ ഏല്‍പ്പിച്ച കുട്ടിയെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബകോടതി അനുമതിയോടെ മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്കി. തിരിച്ചെത്തിയ പിതാവ് കുട്ടിയെ വിട്ടുകിട്ടാന്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയെങ്കിലും ദത്തെടുക്കല്‍ നടപടി നിയമാനുസൃതമാണന്ന് കോടതി വിലയിരുത്തി. എന്നാല്‍ ശിശുക്ഷേമ സമിതിയുടെ നടപടികള്‍ പുനപ്പരിശോധനക്ക് വിധേയമാക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
അമ്മ സ്വമേധയ ഏല്‍പ്പിച്ച കുട്ടിയായതിനാല്‍ പിതാവിന്റെ സമ്മതം കണക്കിലെടുക്കാന്‍ ശിശുക്ഷേമ സമിതിക്ക് ബാധ്യതയുണ്ടന്ന് കോടതി പറഞ്ഞു. അതിനാല്‍ കുട്ടിയെ അച്ഛനും അമ്മക്കും തിരികെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിവാഹബന്ധത്തില്‍ ജനിച്ച കുട്ടിക്ക് ലഭിക്കേണ്ട അവകാശമാണിതെന്നും കോടതി വിലയിരുത്തി.
ബലാത്സംഘ കേസുകളിലും ലൈംഗിക കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ പിതാവ് ആരെന്ന് കണ്ടെത്തണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മാതൃത്വത്തിന്റെ മഹത്വം വിലമതിക്കാനാവാത്തതാണന്നും ദേവതകളെ പൂജിക്കുന്ന ഈ രാജ്യത്ത് മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയേണ്ടതുണ്ടന്നും മനുസ്മൃതിയിലെ ഉദ്ധരണികള്‍ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. ഒറ്റപ്പെടുന്ന അമ്മമാരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സാമൂഹ്യ സാഹചര്യങ്ങളുടെ പ്രേരണ മൂലമാണ് അമ്മക്ക് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നതെന്നും മാതൃത്വത്തിന്റെ വിലയും മഹനീയതയും കാണാതിരിക്കാനാവില്ലന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.