പുതിയ വിസ നയവുമായി സൗദി: മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഇനി ഇല്ല: ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ക്ക് തിരിച്ചടി

റിയാദ്: ടൂറിസം, ബിസിനസ്, കുടുംബസന്ദര്‍ശനം എന്നീ ആവശ്യങ്ങള്‍ക്ക് നല്‍കുന്ന ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുതിയ വിസ നയവുമായി സൗദി അറേബ്യ. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശന വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പകരം 30 ദിവസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയായിരിക്കും ഇനി നല്‍കുക. ദീര്‍ഘകാല സന്ദര്‍ശന വിസയില്‍ രാജ്യത്തെത്തിയ പലരും നിയമവിരുദ്ധമായി ജോലി ചെയ്യുകയും ശരിയായ അനുമതിയില്ലാതെ ഹജ്ജ് ചെയ്യുകയും ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടി.

മൂന്നുമാസത്തേക്ക് ഒന്നിച്ച് സൗദിയില്‍ താമസിക്കാവുന്ന ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ക്കാണ് നിയന്ത്രണം. ഈ മാസം ഒന്നാം തീയതി മുതല്‍ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, യമന്‍, ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, ടുണീഷ്യ, അള്‍ജീരിയ, എത്യോപ്യ, നൈജീരിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും പുതിയ നിയന്ത്രണത്തിന്റെ പരിധിയില്‍ വരും. ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ക്ക് നിലവില്‍ നിയന്ത്രണമില്ല. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it