യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ് അതോറിറ്റി

50,000 റിയാലില്‍ കൂടുതല്‍ പണമോ സമാനമൂല്യമുള്ള വസ്തുക്കളോ ഉണ്ടെങ്കില്‍ ഡിക്ലറേഷന്‍ നല്‍കണമെന്നാണ് കസ്റ്റംസ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ദോഹ: യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ് അതോറിറ്റി. വലിയ തുകയുടെ കറന്‍സിയും സ്വര്‍ണവും മറ്റു വിലപിടിപ്പുളള രേഖകളുമായി രാജ്യത്തേക്ക് വരുന്നവര്‍ക്കും പുറത്തേക്ക് പോകുന്നവര്‍ക്കുമാണ് കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

ഇതനുസരിച്ച് 50,000 റിയാലില്‍ കൂടുതല്‍ പണമോ സമാനമൂല്യമുള്ള വസ്തുക്കളോ ഉണ്ടെങ്കില്‍ ഡിക്ലറേഷന്‍ നല്‍കണമെന്നാണ് കസ്റ്റംസ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 50,000 റിയാലോ അതില്‍ കൂടുതലോ മൂല്യമുള്ള പണമോ വിലപിടിപ്പുള്ള രേഖകളോ, സ്വര്‍ണമോ, മൂല്യമേറിയ രത്‌നങ്ങളോ കൈവശം വയ്ക്കുന്നവര്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

വിമാനത്താവളത്തിലോ കര അതിര്‍ത്തിയിലോ സമുദ്ര തുറമുഖങ്ങളിലോ നേരിട്ടോ അല്ലെങ്കില്‍ അതോറിറ്റിയുടെ വെബ് സൈറ്റ് വഴിയോ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചിരിക്കണം. കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്നും കസ്റ്റംസ് അറിയിച്ചു. പിടികൂടിയ മൂല്യമേറിയ വസ്തുവിന് പുറമേ പിടിച്ചെടുത്തതിന്റെ ഇരട്ടി മൂല്യമുള്ള തുകയും പിഴ ചുമത്തിയേക്കും.

ഇതേ മൂല്യമുള്ള ഇതര കറന്‍സികള്‍ ആണെങ്കിലും ഡിക്ലറേഷന്‍ ഇല്ലാതെ കൈവശം വയ്ക്കാന്‍ പാടില്ല. ഡോക്യുമെന്റ് രൂപത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍, ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍, പണമിടപാട് ഓര്‍ഡറുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ലോഹങ്ങളുടെ വിഭാഗത്തില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം പോലുള്ളവയും വജ്രം, മരതകം, മാണിക്യം, മുത്തുകള്‍ തുടങ്ങിയ കല്ലുകള്‍ക്കും നിയമം ബാധകമാണ്.

Related Articles
Next Story
Share it