മംഗളൂരു: പൗരത്വഭേദഗതിനിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം നടന്നിട്ട് ഒരുവര്‍ഷമാകുന്നു. ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചു. മജിസ്ട്രേട്ട് തല അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടാണ് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ജഗദീഷ ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചത്.
അമ്പതോളം പേജ് വരുന്ന റിപ്പോര്‍ട്ടും 2,500 സഹായ രേഖകളും അടങ്ങിയ ഫയലാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. പൗരത്വനിയമത്തിനെതിരായ പ്രതിഷേധറാലി നീങ്ങുന്നതിനിടെയാണ് പൊലീസ് വെടിവെപ്പ് നടന്നത്. നൗശീന്‍, ജലീല്‍ എന്നിവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. 2019 ഡിസംബര്‍ 20ന് വൈകിട്ടാണ് സംഭവം. മംഗളൂരു പഴയ തുറമുഖം സ്ഥിതി ചെയ്യുന്ന ബന്തര്‍ മേഖലയിലാണ് സമരക്കാര്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ത്തത്. സംഘര്‍ഷത്തില്‍ 20 പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പൗരത്വനിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ മംഗളൂരു അടക്കമുള്ള ദക്ഷിണകന്നഡ മേഖലകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ വകവെക്കാതെയാണ് പ്രതിഷേധപ്രകടനം നടത്തിയത്. സമാധാനപരമായി നടന്ന പ്രകടനത്തിന് നേരെ പൊലീസ് വെടിവെപ്പ് നടത്തിയെന്ന ആരോപണം കര്‍ണാടക സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയരാന്‍ കാരണമായിരുന്നു. പ്രതിപക്ഷവും മനുഷ്യാവകാശസംഘനകളും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.