പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആലിയ ലോഡ്ജ് വിസ്മൃതിയിലേക്ക്

നിരവധി കലാ സാംസ്കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിച്ച കേന്ദ്രം കൂടിയാണ് ഇല്ലാതാകുന്നത്

- ഷാഫി തെരുവത്ത്

കാസര്‍കോട് : ഹൃദയത്തില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി വേദിയായിരുന്ന ആലിയാ ലോഡ് ജ് വിസ്മൃതിയിലേക്ക്. സമാന കാലത്ത് ആരംഭിച്ച ലോഡ് ജുകള്‍ എല്ലാം ഷോപ്പിംഗ് മാളായും ഓഫീസ് സ്‌പേസ് ആയും മാറിയപ്പോഴും നഗരത്തില്‍ എത്തുന്ന ചെറുകിട ബിസിനസുകാര്‍ക്കും സ്ഥാപന പ്രതിനിധികള്‍ക്കും ചുരുങ്ങിയ ചിലവില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയിരുന്ന സ്ഥാപനം ആണ് ഇല്ലാതാകുന്നത്.

ജീവനക്കാരുടെ സൗഹൃദപരമായ പെരുമാറ്റവും പരിചരണവും കാരണം ഒരിക്കല്‍ ഇവിടെ മുറി എടുത്ത് താമസിച്ചാല്‍ കാസര്‍കോട് എത്തിയാല്‍ ഇവിടെ മാത്രം മുറി എടുക്കും എന്നത് ആലിയ ലോഡ് ജിന്റെ പ്രത്യേകതയായിരുന്നു. കല സാംസ്‌കാരിക യോഗങ്ങള്‍ക്ക് നാമ മാത്രമായ തുകയ്ക്ക് ഇവിടുത്തെ കോണ്‍ഫറന്‍സ് ഹാള്‍ ബന്ധപ്പെട്ടവരുടെ സഹകരണ മനോഭാവത്തില്‍ നല്‍കപ്പെട്ടിരുന്നു.

കേരള സാഹിത്യ അക്കാദമി അടക്കമുള്ളവയുടെ ക്യാമ്പും സെമിനാറും നടന്ന ചരിത്രം ഈ സ്ഥാപനത്തിനുണ്ട്. പുസ്തക മേളകള്‍, പുസ്തകോല്‍സവങ്ങള്‍, സാംസ്‌കാരിക സെമിനാറുകള്‍, വ്യാപാര മേളകള്‍ ഒരുകാലത്ത് ഇവിടെ സജീവമായിരുന്നു. ആധുനിക താമസ സൗകര്യം വരുന്നതിന് മുന്‍പും പിന്നീടും കാസര്‍കോട് എത്തുന്ന സാഹിത്യ കാരന്മാരും ചെറുകിട സിനിമാക്കാരും ആദ്യം അന്വേഷിച്ചിരുന്നത് ആലിയാ ലോഡ് ജ് ആയിരുന്നു.

യശശരീരന്‍മാരായ എം ടി വാസുദേവന്‍ നായര്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, മാള അരവിന്ദന്‍, മാമുക്കോയ, കുണ്ടറ ജോണി, അജിത്, സിനിമാ നടന്‍ വി കെ ശ്രീരാമന്‍, എം മുകുന്ദന്‍, സൌബിന്‍ സാഹിര്‍, ചാലി പാല, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ,മുരുഗന്‍ കാട്ടാക്കട, മാപ്പിളപ്പാട്ട് ഗായകന്‍ മൂസ എരിഞ്ഞോളി, മിമിക്രി താരങ്ങള്‍, ഒപ്പന ട്രൂപ്പുകള്‍ എന്നിവരുടേതടക്കം , എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ട നിരവധി നേതാക്കള്‍ ലോഡ് ജില്‍ വന്നപ്പോള്‍ എടുത്ത ചിത്രങ്ങള്‍ റിസപ്ഷന്‍ മുറിയെ അലങ്കാരമാക്കിയിരുന്നു.

ഇന്ത്യന്‍ എക്‌സ് പ്രസ്സ്, മാധ്യമം, ജനയുഗം, വീക്ഷണം, തേജസ്, കേരള കൗമുദി, ദീപിക, ലേറ്റസ്റ്റ്, കെ സി സി ചാനല്‍, തുടങ്ങി പത്തോളം മാധ്യമ സ്ഥാപനങ്ങളുടെ ബ്യൂറോ ഒഫീസുകള്‍ ഒരേ സമയം പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം എന്ന ബഹുമതിയും ആലിയ ലോഡ് ജിനുണ്ട്.

മത്സര പരീക്ഷകള്‍ക്ക് തനിച്ച് എത്തുന്ന പെണ്‍കുട്ടികളുടെ വിശ്വസ്ത സ്ഥാപനം കൂടിയായിരുന്നു ആലിയാ ലോഡ് ജ്. നഗരത്തില്‍ ഏത് സാഹചര്യത്തില്‍ എന്ത് റെയ് ഡ് നടന്നാലും അത് ആലിയാ ലോഡ് ജിനെ ബാധിച്ചിരുന്നില്ല. നിയമ പാലകര്‍ക്ക് ഇടയിലും അത്രയും വിശ്വാസ്യത കാത്തു സൂക്ഷിച്ചിരുന്നു. അത്യാവശ്യമായി ഒരു ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷന്‍ ആവശ്യമായി വന്നാല്‍ ആലിയ ലോഡ് ജില്‍ ചെന്നാല്‍ മതിയായിരുന്നു.

നാലോ അഞ്ചോ ഗസറ്റഡ് ഓഫീസര്‍മാര്‍ എന്നും ഇവിടെ ഉണ്ടാവും. ജമാഅത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള ആലിയാ മാനേജിംഗ് കമ്മിറ്റി നടത്തിയിരുന്ന സ്ഥാപനം പുതിയ കമ്മിറ്റി ഏറ്റെടുത്തപ്പോള്‍ സമാന കമ്മിറ്റിയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളുടെ വികസനം ഉദ്ദേശിച്ചാവാം നാല്പതോളം വര്‍ഷം കാസര്‍കോടിന്റെ സര്‍ഗ മേഖലയിലെ കൂടി നാഡി തുടിപ്പായി വര്‍ത്തിച്ച സ്ഥാപനം വിസ് മൃതിയിലാവുന്നത്.

Related Articles
Next Story
Share it