അപസ്മാരത്തോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു രോഗവും ഒരു പക്ഷെ ഭൂമുഖത്തുണ്ടാവില്ല. അതുകൊണ്ട് തന്നെ തെറ്റായ ചികിത്സയും അപസ്മാരത്തെ സംബന്ധിച്ച് വ്യാപകമാണ്. തലച്ചോറിലെ നാഡീവ്യൂഹത്തിനകത്ത് സംഭവിക്കുന്ന സ്വാഭാവികമായ തകരാറുകളാണ് അപസ്മാരത്തിലേക്ക് നയിക്കുന്നത്. ഈ അസ്വാഭാവികമായ തകരാറുകള്‍ മൂലം സൃഷ്ടിക്കപ്പെടുന്ന അസാധാരണമായ പെരുമാറ്റം, ചില സംവേദനങ്ങള്‍, ബോധം നഷ്ടപ്പെടല്‍, വിറയല്‍ മുതലായവയിലേക്ക് നയിക്കപ്പെടുന്നതാണ ്പ്രത്യക്ഷ ലക്ഷണമായി കണക്കാക്കുന്നത്. സ്ത്രീ-പുരുഷ ഭേദമേതുമില്ലാതെ, ഏത് പ്രായപരിധിയിലുള്ളവരേയും ഏത് വംശീയപരമായ പശ്ചാത്തലത്തിലുള്ളവരെയും (ഭൂഖണ്ഡം, നിറം, മതം മുതലായവയെല്ലാം ഉള്‍പ്പെടെ) അപസ്മാരം ബാധിക്കാം. ലോകമെമ്പാടും 50ദശലക്ഷം പേര് അപസ്മാരബാധിതരാണെന്നാണ് കണക്കുകള്‍. ഓരോ ആയിരം അപസ്മാരബാധിതരിലും നാലിനും പത്തിനും ഇടയിലുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമാണ് എന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ലക്ഷണങ്ങള്‍
വിവിധങ്ങളായ ലക്ഷണങ്ങളാണ് അപസ്മാരത്തിന്റേതായി കാണപ്പെടുന്നത്. താല്ക്കാലികമായ ആശയക്കുഴപ്പം, പെട്ടെന്നുള്ള തുറിച്ച്നോട്ടം, കൈകാലുകളുടെ അനിയന്ത്രിതമായ ചലനം, ബോധം നഷ്ടപ്പെടല്‍, ഭയം, ഉത്കണ്ഠ പോലുള്ള മാനസികരോഗ ലക്ഷണങ്ങള്‍ മുതലായവയെല്ലാം അപസ്മാരത്തിന്റെ ലക്ഷണങ്ങളായി പ്രകടമാക്കപ്പെടുന്നു. എപ്പഴെങ്കിലും ഒരിക്കല്‍ ഈലക്ഷണങ്ങള്‍ കാണപ്പെട്ടു എന്നതുകൊണ്ട് ആ വ്യക്തി അപസ്മാരബാധിതനാകണമെന്നില്ല. കാരണമില്ലാതെ രണ്ട് തവണയെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കിലാണ് പ്രധാനമായും അപസ്മാര നിര്‍ണ്ണയത്തിലേക്ക് കടക്കാറുള്ളത്. തലച്ചോറിനുള്ളില്‍ പ്രത്യക്ഷപ്പെടുന്ന അസാധാരണമായ ചില ഇലക്ട്രിക്കല്തരംഗങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. ഈ വൈദ്യുത തരംഗങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ മേഖല നിയന്ത്രിക്കുന്ന ഏത് പ്രവര്‍ത്തനത്തെയും അപസ്മാരം സ്വാധീനിക്കും. പ്രഭവകേന്ദ്രം ഒന്നായതിനാല്‍ രോഗലക്ഷണങ്ങള്‍ ഓരോ ഘട്ടത്തിലും ഒരേപോലെയുള്ളവയായിരിക്കുന്നതും സ്വാഭാവികമാണ്.
ഡോക്ടറെ കാണേണ്ടതെപ്പോള്
ഒരുതവണ മാത്രം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടവരാണെങ്കില്‍ പൊതുവെ ഡോക്ടറെ സന്ദര്‍ശിക്കേണ്ട ആവശ്യകതയില്ല. എന്നാല്‍ അപസ്മാരത്തിന്റെ ലക്ഷങ്ങള്‍ പ്രത്യേകിച്ച് കൈകാലുകളുടെ അനിയന്ത്രിത ചലനവും മറ്റും അഞ്ച് മിനിറ്റില്‍ കൂടുതലായി നീണ്ടുനിന്നാലോ, ലക്ഷണങ്ങള്‍ അവസാനിച്ചിട്ടും ശ്വാസമോ ബോധമോ തിരിച്ച് വരാതെനിന്നാലും ഒരു തവണ വന്ന ശേഷം ഉടനടി തന്നെ വീണ്ടും ഇത് ആവര്‍ത്തിച്ചാലും അപസ്മാരത്തിന്റെഭാഗമായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാലും എത്രയും പെട്ടെന്ന് അപസ്മാര ചികിത്സയില്‍ വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ന്യൂറോളജിസ്റ്റിനെ സന്ദര്‍ശിക്കണം.
അപസ്മാരത്തെക്കുറിച്ചുള്ള തെറ്റായ അറിവുകളും അജ്ഞതയും കെട്ടുകഥകളുമൊക്കെയാണ് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ആധുനിക വൈദ്യശാസ്ത്രത്തില്‍ അപസ്മാരം എന്ന രോഗാവസ്ഥയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന നിരവധി ചികിത്സാരീതികള്‍ ലഭ്യമാണ്. എന്നാല്‍ ഈഅറിവുകള്‍ പോലും പലര്‍ക്കും നിലവിലില്ല. സാധാരണക്കാരുടെ അജ്ഞതയെക്കുറിച്ച് പറയുന്നതിനേക്കാളേറെ എളുപ്പം വിദ്യാസമ്പന്നരായവര്‍ പോലും അശാസ്ത്രീയമായ ചികിത്സാ രീതികള്ക്ക്പിന്നാലെയും അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെയും പോകുന്ന കാഴ്ച വേദനാജനകമാണ്.
ചികിത്സ
ഭൂരിഭാഗം അപസ്മാരരോഗികളെയും മരുന്നിലൂടെ തന്നെ ചികിത്സിച്ച് ഭേദമാക്കുവാന്സാധിക്കും. രോഗിയെ വിശദമായി പരിശോധിക്കുകയും രോഗിയുടെയും രോഗത്തിന്റെയുംഅവസ്ഥ കൃത്യമായി വിലയിരുത്തുകയും ചെയ്തശേഷം, അസുഖത്തിന്റെ വകഭേദം, രോഗിയുടെ ഭാരം, രോഗിക്കുള്ള മറ്റ് അസുഖങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് മരുന്നുകള്‍ തീരുമാനിക്കുന്നത്. ചില അപസ്മാര രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ മരുന്ന്ഉപയോഗിക്കേണ്ടതായി വരും. മറ്റ് ചിലരിലാകട്ടെ കുറച്ച് കാലത്തെ ഉപയോഗത്തിന് ശേഷം മരുന്നുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാവുന്നതുണ്. കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ചില രോഗാവസ്ഥകള്‍ കാലാന്തരത്തില്‍ ക്രമേണ മറി കടക്കാന്‍ സാധിക്കുന്നവയാണ്. മറ്റ് ചിലരിലാകട്ടെ ഒന്നിലധികം മരുന്നുകള്‍ ഉപയോഗിച്ചാലും മരുന്നിന്റെ ഡോസ് വര്‍ദ്ധിപ്പിച്ചാലും അപസ്മാരത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് വരും. ഇത്തരക്കാരിലല് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ഇതരമാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാണ്.
ശസ്ത്രക്രിയ
മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാകാത്തവര്‍ക്കാണ് ഇതരചികിത്സാരീതികള്പ്രധാനമായും ആവശ്യമായി വരുന്നത്. ആ അവസ്ഥയിലുള്ളവരും അവരുടെ ബന്ധുക്കളുമൊക്കെ രോഗിയുടെ ഭാവിജീവിതത്തെക്കുറിച്ചും അനുബന്ധമായ കാര്യങ്ങളെക്കുറിച്ചുംസ്വാഭാവികമായും ഉത്കണ്ഠാകുലരായിരിക്കും. സാമൂഹിക ജീവിതത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് നില്ക്കുവാനുള്ള പ്രവണത ഇവരില്‍ പൊതുവെ കാണപ്പെടുന്നതാണ് അതുകൊണ്ട്തന്നെ മികച്ച നിലവാരമുള്ള ജീവിതരീതിയും ഇവര്‍ക്ക് അന്യമായി തീരുന്നു.
ശസ്ത്രക്രിയപോലുള്ള ചികിത്സാരീതികളിലൂടെ ഇത്തരത്തിലുള്ള അപസ്മാരരോഗബാധിതരെ നമുക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാന്‍ സാധിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമായി അസ്വാഭാവികമായ വൈദ്യുതവികിരണങ്ങള് പ്രത്യക്ഷപ്പെടുന്ന പ്രഭവകേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുവാന്‍ സാധിക്കും. ഈ പ്രഭവകേന്ദ്രത്തെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്താല്‍ അനായാസേന അപസ്മാരരോഗത്തിന്റെ ഭീഷണിയെ ഫലപ്രദമായി അതിജീവിക്കാന്‍ സാധിക്കും. വീഡിയോ ഇ.ഇ.ജി.റെക്കോര്‍ഡിംഗുകള്‍, എപ്പിലെപ്സിപ്രോട്ടോക്കോള് എം.ആര്.ഐ, പെറ്റ്സ്കാന്, സ്റ്റീരിയോ ഇ.ഇ.ജി മുതലായവ ഉപയോഗിച്ചാണ്പ്രഭവകേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുന്നത്.
ചില സന്ദര്‍ഭങ്ങളില്‍ പ്രഭവകേന്ദ്രം തലച്ചോറിനകത്തെ ചില മുഴകളോ മറ്റോ ആയിരിക്കും. ഇവയെ കൃത്യമായി തിരിച്ചറിയുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്യുന്നത് വഴി ഇരട്ടനേട്ടങ്ങളാണ് ലഭ്യമാകുന്നത്. ട്യൂമര്‍ ഫലപ്രദമായി നീക്കം ചെയ്യാമെന്നതും, ഏത് വിഭാഗത്തില്‍ പെട്ട മുഴകളാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ആവശ്യമാണെങ്കില്‍ നേരത്തെ തന്നെ ആരംഭിക്കാമെന്നതുമാണ് ഇവ.
ചില സന്ദര്‍ഭങ്ങളില്‍ അപസ്മാരത്തിന്റെ പ്രഭവഭാഗം തിരിച്ചറിയാന്‍ സാധിക്കും എന്നാല്‍കൃത്യമായ ഒരുകേന്ദ്രത്തെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. ഇത്തരംസന്ദര്‍ഭങ്ങളില്‍ തലച്ചോറിന്റെ ഇതരഭാഗങ്ങളുമായി ഈമേഖലയ്ക്കുള്ള ബന്ധം വിച്ഛേദിക്കുന്നതിലൂടെ അസുഖത്തെ അതിജീവിക്കുവാന്‍ സാധിക്കുന്നു.
ശസ്ത്രക്രിയക്ക് വിധേയരാകുന്ന അപസ്മാരരോഗികളില്‍ വലിയ ഒരു വിഭാഗത്തിനും ഇതിലൂടെ പൂര്‍ണ്ണമായുള്ള ശമനം ലഭ്യമാകുന്നു. ഇതിലൂടെ നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കുവാനും സാധിക്കുന്നു. കുറച്ച് പേരില്‍ അസുഖത്തിന്റെ തീവ്രതയും തുടര്‍ച്ചയായ് ആവര്‍ത്തനങ്ങളും ഇല്ലാതാക്കാനും കഴിക്കുന്ന മരുന്നിന്റെ അളവ് ഗണ്യമായി കുറയ്ക്കുവാനും ശസ്ത്രക്രിയ സഹായകരമാകുന്നു. ഇതിലൂടെ മേല്പറഞ്ഞ രണ്ട് വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും ജീവിതനിലവാരം കൂടുതല്‍ ഉയര്‍ത്തുവാന്‍ സാധിക്കുന്നു. ശസ്ത്രക്രിയ ഫലപ്രദമാകാത്ത ചിലരില്‍ വേഗല്‍ സ്റ്റിമുലേഷന്‍ എന്നഉപാധിയും വിജയകരമായി മാറാറുണ്ട്.
അപസ്മാരം ചികിത്സയില്ലാത്ത രോഗമാണെന്നും പൂര്‍വ്വജന്മത്തിലെ പാപമാണെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകളെ അകറ്റിഫലപ്രദമായ ചികിത്സയുള്ള ഏതൊരസുഖവും പോലുള്ള ഒന്ന് മാത്രമാണ് അപസ്മാരം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നതാണ് അപസ്മാരചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടകാര്യം. ശരിയായ രോഗനിര്‍ണ്ണയം കൃത്യമായസമയത്ത് നടത്തി, ഉചിതമായ ചികിത്സാരീതി സ്വീകരിച്ചാല്‍ അപസ്മാരത്തെ ആര്‍ക്കും മറികടക്കാവുന്നതേയുള്ളൂ.
(കോഴിക്കോട് മേയ്ത്രഹോസ്പിറ്റല് ന്യൂറോസര്‍ജറി വിഭാഗം തലവനാണ് ലേഖകന്‍)