'ലൂസിഫര്‍ ഹിന്ദി പതിപ്പ് ചെയ്താല്‍ ആരായിരിക്കും നായകന്‍'; മറുപടിയുമായി പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ ന്റെ രണ്ടാം ഭാഗം എമ്പുരാന്‍ മാര്‍ച്ച് 27-ന് തിയേറ്ററുകളിലേക്കെത്തുകയാണ്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകനായ പൃഥ്വിരാജ് സുകുമാരന്‍. ടീസര്‍ കണ്ടിട്ടുള്ള ആളുകളുടെ പ്രതീക്ഷയെല്ലാം മാര്‍ച്ച് 27-ാം തീയതി സഫലമാകട്ടെയെന്ന് പൃഥ്വി ആശംസിച്ചു. 2019-ല്‍ ലൂസിഫര്‍ ഇറങ്ങിയ ശേഷം രണ്ടാം ഭാഗത്തിന് ആറുവര്‍ഷത്തോളം സമയമെടുത്തതിന് പിന്നില്‍ കോവിഡ് മഹാമാരിയാണെന്നും അദ്ദേഹം പറഞ്ഞു.

എമ്പുരാന്‍ താന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങേണ്ടതായിരുന്നുവെങ്കിലും കോവിഡ് തങ്ങളുടെ പദ്ധതികളെല്ലാം തകിടംമറിച്ചു. 2019ല്‍ ലൂസിഫര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ സിനിമ വ്യവസായത്തില്‍ സംഭവിച്ച മാറ്റമാണ് ഇപ്പോള്‍ എമ്പുരാന്‍ അഞ്ച് ഭാഷകളില്‍ എടുക്കാന്‍ കാരണമായതെന്നും പൃഥ്വി പറഞ്ഞു.

200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണോ ലൂസിഫര്‍ എന്ന അവതാരകയുടെ ചോദ്യത്തിന് തനിക്കറിയില്ലെന്ന മറുപടിയാണ് താരം നല്‍കിയത്. എന്നാല്‍ ചിത്രം വലിയ ഹിറ്റ് ആയിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു സംവിധായകന്‍ എന്നനിലയില്‍ ഡയറക്ട് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള നടന്‍ മോഹന്‍ലാലാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. 'ഞാന്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. അതിലെ എനിക്കേറ്റവും കംഫര്‍ട്ട് ആയിരുന്ന നടന്‍ മോഹന്‍ലാല്‍ ആണ്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല നമ്മുടെ അടുത്ത് കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് ചെയ്യുകയും ചെയ്യും. ഞാന്‍ സംവിധാനം ചെയ്ത സിനിമകളിലെ താരങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ഡയറക്ട് ചെയ്യാന്‍ സാധിച്ചത് അദ്ദേഹത്തെയാണ്.' - എന്നും പൃഥ്വി പറഞ്ഞു.

അതേസമയം ലൂസിഫര്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ അതില്‍ മോഹന്‍ലാലിന് പകരം ആരെയാകും നായകനാക്കുക എന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍ എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it