ജയില്‍ കാലത്തെ ഞവുണ്ടിപ്പറിക്കുന്ന ശരീരവേദന; വൈദ്യര്‍ പകര്‍ന്ന ആശ്വാസം- അടിയന്തരാവസ്ഥക്കാലത്തെ ആ അനുഭവം വിവരിച്ച് മുഖ്യമന്ത്രി

പടന്നക്കാട്: ഇന്നലെ പടന്നക്കാട്ടെ ബേക്കല്‍ ക്ലബ്ബില്‍ നടന്ന മുഖ്യമന്ത്രിയുമായുള്ള സംവാദത്തില്‍ അവസാനത്തെ ചോദ്യം അദ്ദേഹത്തിന് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല. ആയുര്‍വേദ ആസ്പത്രികളുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാമോ എന്നായിരുന്നു ചോദ്യമെങ്കിലും ചോദ്യത്തിന് ഇടയ്ക്ക് 'കൂണ്‍ പോലെ മുളച്ചുപൊങ്ങുന്ന വ്യാജ വൈദ്യന്മാര്‍' എന്ന ഒരു പ്രയോഗം ഉണ്ടായിരുന്നു. ഇത് മുഖ്യമന്ത്രിയെ വല്ലാതെ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇത്തിരി നീരസത്തോടെ തന്നെയായിരുന്നു.
'നാല് വര്‍ഷം പഠിച്ചിറങ്ങിയാല്‍ എല്ലാം ആയി എന്ന തെറ്റായ ഒരു ബോധം പലര്‍ക്കുമുണ്ട്. നമ്മുടെ നാടിന്റെ ആയുര്‍വേദ പാരമ്പര്യം അത്ര ചെറിയ കാര്യമാണോ. വ്യാജം എന്ന് മുദ്ര കുത്താന്‍ ശ്രമിക്കരുത്. പാരമ്പര്യ വൈദ്യന്മാരുടെ സേവനം കൊണ്ടുള്ള ഗുണങ്ങള്‍ നമ്മള്‍ എല്ലാവരും അനുഭവിച്ചതല്ലേ. എനിക്കുമുണ്ട് കുറെ അനുഭവങ്ങള്‍. ഒരെണ്ണം മാത്രം പറയാം. അടിയന്തരാവസ്ഥക്കാലം. ഞാന്‍ ജയിലിലായിരുന്ന കാര്യം നിങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ. എന്റെ ശരീരത്തില്‍ പുറം ഭാഗത്തായി അസഹനീയമായ വേദനയുണ്ടായി. ഒരു തരത്തിലും വേദന മാറുന്നില്ല. ഞവുണ്ടിപ്പറിക്കല്‍ എന്ന് പറയാറില്ലേ. അങ്ങനെയൊരു വേദന. നാട്ടില്‍ ഒരു നാടന്‍ വൈദ്യനുണ്ട്. എന്റെ വേദനയെ കുറിച്ച് അദ്ദേഹത്തിന് വിവരം എത്തിച്ചു. ശരീരം കാണണമെന്നായി വൈദ്യര്‍. പക്ഷെ, എങ്ങനെ കാണും. ഞാന്‍ ജയിലിനകത്തല്ലെ. വിവരം ഞാന്‍ ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു. വൈദ്യര്‍ വന്ന് എന്നെ കാണാന്‍ പറയൂയെന്ന് സൂപ്രണ്ട് അറിയിച്ചു. അദ്ദേഹം വന്ന് കണ്ടു. എന്റെ ശരീരം പരിശോധിച്ചു. തിരികെ പോയി ഒരു തൈലം കൊടുത്തയക്കുകയും ചെയ്തു. കുളി കഴിഞ്ഞ് ബാം കണക്കെ തൈലം പുരട്ടണം. രണ്ട് മൂന്ന് ദിവസം പുരട്ടിയപ്പോള്‍ തന്നെ വേദന പൂര്‍ണ്ണമായും മാറി. ജയിലിലായതിനാല്‍ പിന്നെയും കുറെനാള്‍ ഞാന്‍ തടവിക്കൊണ്ടേയിരുന്നു. പാരമ്പര്യ വൈദ്യന്മാരുടെ ചികിത്സമൂലം ആശ്വാസം ലഭിച്ച എത്രയോ പേരുണ്ട് നമ്മുടെ നാട്ടില്‍. ഇവരെ വ്യാജന്മാരെന്ന് വിളിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടത്.
വേറെയും കുറെ കാര്യങ്ങള്‍ പറയാനുണ്ട്. ഒരു കാര്യം കൂടി പറയാം. ഒരു ഡോക്ടറുടെ മകന് ഡിസ്‌ക്കിന് പരിക്ക്. കഠിനമായ വേദനയും. കുട്ടിക്കാണെങ്കില്‍ പരീക്ഷ അടുത്തിരിക്കുകയാണ്. ഓപ്പറേഷന്‍ നിശ്ചയിച്ചു. അപ്പോഴാണ് സഹപ്രവര്‍ത്തകനായ ഡോക്ടര്‍ അദ്ദേഹത്തോട് പറയുന്നത്. നമുക്ക് ജേക്കബ് വൈദ്യരെ ചെന്ന് കണ്ടാലോ എന്ന്. ഡോക്ടര്‍ മകനെ അവിടെ കൊണ്ടുപോയി. ജേക്കബ് വൈദ്യര്‍ പരിശോധിച്ച് പറഞ്ഞു; കുട്ടിക്ക് പരീക്ഷയൊന്നും മുടങ്ങില്ല. രണ്ട്മൂന്ന് ദിവസം കൊണ്ട് ഞാന്‍ ശരിയാക്കി തരാം. വൈദ്യര്‍ ചികിത്സ തുടങ്ങി. കുട്ടിയുടെ കാലിന്റെ മസിലില്‍ അദ്ദേഹം തടവാന്‍ തുടങ്ങി. വൈദ്യര്‍ എന്താണ് ചെയ്യുന്നത് തന്റെ മകന്റെ കാലിനല്ല, സെന്റീമീറ്ററുകള്‍ മുകളിലുള്ള ഡിസ്‌ക്കിലാണ് പ്രശ്‌നമെന്ന് ഡോക്ടര്‍ പറഞ്ഞു. അതൊക്കെ എനിക്ക് അറിയാം, താങ്കള്‍ മിണ്ടാതിരിക്കൂ എന്നായി വൈദ്യര്‍. രണ്ട് ദിവസം കൊണ്ട് തന്നെ കുട്ടിയുടെ ഡിസ് ക്കിന്റെ പ്രശ്‌നം തീര്‍ന്നു. വേദനയും മാറി'- മുഖ്യമന്ത്രി പറഞ്ഞു.
പാരമ്പര്യമായ അറിവ് നഷ്ടപ്പെട്ട് പോവാതെ സംരക്ഷിക്കുകയാണ് വേണ്ടത്. പാരമ്പര്യ വൈദ്യന്മാരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരും-അദ്ദേഹം തുടര്‍ന്നു.