സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും മാലിന്യ സംസ്കരണം വലിയ പൊല്ലാപ്പാണ്. ഓരോ ദിവസവും കുമിഞ്ഞു കൂടുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ എങ്ങനെ സംസ്കരിക്കണമെന്നറിയാതെ വലയുകയാണ് പലരും. എന്നാല്‍ നീലേശ്വരം നഗരസഭാ മാലിന്യ സംസ്കരണത്തിലൂടെ അവരുടെ തലവേദന ഒഴിവാക്കിയെന്ന് മാത്രമല്ല, ഇതുവഴി വലിയ വരുമാനം നേടിക്കൊണ്ടിരിക്കുകയുമാണ്. നീലേശ്വരം നഗരസഭാ ചെയര്‍മാനായിരുന്ന പ്രൊഫ. കെ.പി ജയരാജന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി നീലേശ്വരത്തിനെ മാറ്റിയത്. നാലുവര്‍ഷം മുമ്പ് മാലിന്യത്താല്‍ പൊറുതി മുട്ടിയ നീലേശ്വരം നഗരസഭക്ക് ഇന്ന് മാലിന്യ പ്രശ്നങ്ങളെച്ചൊല്ലി വേവലാതിപ്പെടേണ്ടി വരുന്നില്ല. ശുചിത്വമിഷന്റെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2008 ഡിസംബര്‍ ഒന്നിന് നീലേശ്വരം പഞ്ചായത്തായിരുന്നപ്പോള്‍ പ്രസിഡണ്ട് കെ.വി ദാമോദരന്റെ നേതൃത്വത്തില്‍ ചിറപ്പുറത്ത് പഞ്ചായത്തിന്റെ ഒരേക്കറില്‍ മാലിന്യപ്ലാന്റ് ആരംഭിച്ചിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് നിശ്ചലമായി. 2018 ഒക്ടോബര്‍ രണ്ടിന് അന്നത്തെ ചെയര്മാന് പ്രൊഫ. കെ.പി ജയരാജന്റെ നേതൃത്വത്തില്‍ നീലേശ്വരം നഗരസഭ ഈ പദ്ധതിയെ വിപുലീകരിച്ച് മാലിന്യ പരിപാലന കേന്ദ്രമാക്കി ഉയര്‍ത്തിയതോടെയാണ് നാടിന് പുതുമുഖം കൈവന്നത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഷ്രെഡിംഗ്, ബെയിലിങ് യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചു. ഹരിതകര്‍മ്മസേന 32 വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ സംഭരിച്ചു ചെറിയ തുക യൂസര്‍ ഫീ വാങ്ങി 12,688 വീടുകളിലും 1371 സ്ഥാപനങ്ങളിലുമായി വാതില്‍പ്പടി ശേഖരണവും നടപ്പിലാക്കി. പദ്ധതിക്ക് മാത്രമായി നഗരസഭയുടെ ശുചിത്വഫണ്ട് ഉപയോഗിച്ച് പ്രത്യേക വാഹനവും വാങ്ങി. ജൈവമാലിന്യ പരിപാലനത്തിനായി എല്ലാ അംഗന്‍വാടികളിലും ബയോഗ്യാസ് പ്ലാന്റും കുടുംബശ്രീ മുഖാന്തിരം മാലിന്യം ശേഖരിച്ച് അംഗന്‍വാടികളില്‍ ജൈവകൃഷിയും ആരംഭിച്ചു. ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും അഞ്ഞൂറോളം മാലിന്യ സംസ്കരണ പരിപാടികളും നടപ്പിലാക്കി. ഈ കാലയളവില്‍ പ്ലാസ്റ്റിക് ബെയില്‍ ചെയ്തും ചില്ലുകുപ്പികള്‍ ശേഖരിച്ചും ക്ലീന്‍ കേരള കമ്പനിക്ക് 35 ടണ്ണിലധികം മാലിന്യമാണ് കയറ്റിയയച്ചത്. പുനചംക്രമണ യോഗ്യമല്ലാത്ത സാധനങ്ങള്‍ വേര്‍തിരിച്ച് പൊടിച്ച് റോഡ് ടാറിംഗിനും മറ്റും ഉപയോഗിക്കുന്നതിലൂടെ മുഴുവന്‍ പ്ലാസ്റ്റിക്കും സംസ്കരിക്കാനും സാധിച്ചു. പുതിയ ഭരണസമിതിയും പദ്ധതി ഏറ്റെടുത്തതോടെ നിലവില്‍ മാലിന്യത്തില്‍ നിന്ന് നാല് ലക്ഷം രൂപയിലധികം വരുമാനം നേടാന്‍ നീലേശ്വരം നഗരസഭക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് നഗരസഭകളും പഞ്ചായത്തുകളും ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും സഹകരണത്തോടെ ഈ രീതിയിലുള്ള മാലിന്യ സംസ്കരണ പരിപാടി ആരംഭിച്ചിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. എല്ലാ തരത്തിലുള്ള ജൈവ വസ്തുക്കളും സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തനഫലമായി വിഘടിച്ച് ജൈവവാതകവും ജൈവവളവുമായി മാറുന്നു. ഇത് തുറസ്സായ സ്ഥലങ്ങളിലാവുമ്പോള്‍ മാലിന്യ വിഘടനത്തിലൂടെ പുറത്തു വരുന്ന വിഷവാതകങ്ങള്‍ പരിസര മലിനീകരണത്തിനും മനുഷ്യര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തിനും ജീവനും ഭീഷണിയായിത്തീരുകയും ചെയ്യുന്നു. ഹരിതകര്‍മ്മ സേനയുടെ അംഗങ്ങള്‍ ഓരോ വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ ഓരോ പഞ്ചായത്തിലെയും പ്രത്യേക സ്ഥലങ്ങളില്‍ സംഭരിച്ച് സംസ്കരിക്കാന്‍ സംവിധാനമുണ്ടായാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ തലവേദന ഒഴിവാക്കാം. കാസര്‍കോട്ടെ കേളുഗുഡ്ഡെ പോലുള്ള മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങള്‍ ഇനി എവിടെയും ജനങ്ങള്‍ അനുവദിക്കില്ല. അതുകൊണ്ട് തന്നെ നീലേശ്വരം നഗരസഭയുടെ മാതൃക മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സ്വായത്തമാക്കണം. മാലിന്യനിര്‍മ്മാര്‍ജ്ജനം നടക്കുമെന്നതിന് പുറമെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗവുമാവും.