കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് വൈകുന്നതിനെതിരെ സംസ്ഥാന സര്‍ക്കാറിനെ സുപ്രിം കോടതി രൂക്ഷമായാണ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. നാല്പതിനായിരത്തിലേറെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് വെറും 548 പേര്‍ക്ക് മാത്രമാണത്രെ അരലക്ഷം രൂപ വിതരണം ചെയ്തത്. പതിനായിരത്തിലേറെ അപേക്ഷ ലഭിച്ചിട്ടും ഇത്ര കുറച്ച് പേര്‍ക്ക് മാത്രം സഹായധനം വിതരണം ചെയ്തതിന് എന്ത് വിശദീകരണമാണ് നല്കാനുള്ളതെന്നും കോടതി ചോദിച്ചു. കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം നല്‍കേണ്ടത്. ക്ഷേമ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ ഉത്തരവാദിത്വമാണ്. അപേക്ഷകള്‍ എത്രയും വേഗം പരിശോധിച്ച് ഒരാഴ്ചക്കകം തുക വിതരണം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനുവരി 17ന് മുമ്പ് തല്‍സ്ഥിതി റിപ്പോര്‍ട്ട്് ചെയ്യണമെന്നും പിന്നീടും വീഴ്ച വരുത്തിയാല്‍ ഗൗരവമായി കാണുമെന്നും കോടതി മുന്നറിയിപ്പ് നല്കി. നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാത്ത മറ്റ് ചില സംസ്ഥാനങ്ങളെയും സുപ്രിം കോടതി വിമര്‍ശിച്ചു.
അടുത്ത ബന്ധു ആരാണെന്ന കാര്യത്തില്‍ കൃത്യത ഉറപ്പാക്കേണ്ടത് കൊണ്ടാണ് നഷ്ടപരിഹാരം വൈകുന്നതെന്ന ന്യായമാണ് സംസ്ഥാനം മുന്നോട്ട് വെച്ചത്. നഷ്ടപരിഹാരത്തുക നല്കാന് തീരുമാനിച്ചപ്പോള്‍ തന്നെ ഒരു മാസത്തിനകം തന്നെ നടപടി ഉണ്ടാകണമെന്നായിരുന്നു സുപ്രിം കോടതിയുടെ ആദ്യ നിര്‍ദ്ദേശം. നവംബര്‍ ഒന്നു മുതല്‍ ഇതിനായി അപേക്ഷ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗം ആളുകളും മുന്നോട്ട് വന്നില്ല. അതില്‍ തന്നെ അഞ്ചു ശതമാനം പേര്‍ക്ക് മാത്രമേ സഹായധനം നല്കാന് സാധിച്ചുള്ളു. സംസ്ഥാനത്ത് നാല്പതിനായിരത്തിലേറെ പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതില്‍ പതിനായിരം കുടുംബങ്ങളുടെ ബന്ധുക്കള്‍ മാത്രമേ നഷ്ടപരിഹാരതുകക്ക് അപേക്ഷ നല്കിയുള്ളു. എത്രയോ കുടുംബങ്ങളുടെ താങ്ങും തണലുമാണ് കോവിഡ് മഹാമാരി തട്ടിയെടുത്തത്. നല്കുന്ന നഷ്ടപരിഹാരത്തുക തുച്ഛമാണ്. റവന്യുവകുപ്പ് തയ്യാറാക്കിയിട്ടുള്ള റിലീഫ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്ന്. വില്ലേജ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്ന ഈ അപേക്ഷകളില്‍ അവര്‍ നേരിട്ട് പരിശോധന നടത്തുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥ ആശ്രിതന് തന്നെയാണ് അപേക്ഷിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്തി വില്ലേജ് ഓഫീസര്‍ നല്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം കൈമാറുന്നത്. മരണകാരണം സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാവരുത്. എന്തായാലും സുപ്രിം കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന് അപേക്ഷകരുടെ എണ്ണം കുറയാനുള്ള കാരണം പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സഹായ വിതരണം സംബന്ധിച്ച വിവരം കൂടുതല്‍ ആളുകളിലേക്ക് എത്തിയിട്ടില്ലേ എന്നും പരിശോധിക്കുന്നുണ്ട്. അപേക്ഷകള്‍ സോര്‍ട്ട് ചെയ്യാതെ കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അപേക്ഷ ലഭിച്ചാല്‍ വില്ലേജ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്താന്‍ വൈകുന്നുണ്ടോ എന്നും പരിശോധിക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് വരുമാന പരിധി നോക്കാതെയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിനാല്‍ വരുമാന സര്‍ട്ടിഫിക്കറ്റൊന്നും ഹാജരാക്കേണ്ടതില്ല. മരണപ്പെട്ടവരുടെ യഥാര്‍ത്ഥ അവകാശി ആരെന്ന് കണ്ടെത്തുകയേ വേണ്ടു. ഇതിന് പുറമെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് 5000 രൂപ വീതം 36 മാസം സഹായധനം നല്കുന്ന പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി അപേക്ഷ സമര്‍പ്പിച്ച ബി.പി.എല്‍ കുടുംബങ്ങളില്‍ ആര്‍ക്കും കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. 3835 പേര് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ആര്‍ക്കും ആനുകൂല്യം നല്‍കിയിട്ടില്ല. ഓരോ കുടുംബത്തിനും അവരുടെ അത്താണിയെയാണ് നഷ്ടമായിരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ കുടുംബത്തിന് കിട്ടുന്ന ചെറിയ സഹായം പോലും കുടുംബത്തിന് വലിയ ആശ്വാസം നല്‍കും.