കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. എല്ലാവര്ക്കും വാക്സിന് എത്തിക്കുക എന്നതിന് തന്നെയാണ് പ്രാമുഖ്യം നല്‍കേണ്ടിയിരിക്കുന്നത്. കുട്ടികള്‍ക്ക് തല്ക്കാലം കോവിഡ് വാക്സിന് നല്‍കേണ്ടതില്ലെന്നാണത്രെ പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശകസമിതിയുടെ അഭിപ്രായം. രാജ്യത്ത് കുട്ടികളുടെ കോവിഡ് മരണം വളരെ കുറച്ചുമാത്രം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ അഭിപ്രായം. ഒമിക്രോണ്‍ ഭീതിയില്‍ കുട്ടികള്‍ക്ക് വാക്സിനേഷന് വേഗത്തിലാക്കണമെന്നവാദത്തിന് അടിത്തറയില്ലെന്നാണ് അവരുടെ അഭിപ്രായം. ഒമിക്രോണ്‍ കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിദേശ രാജ്യങ്ങളിലടക്കം പഠനം ആദ്യഘട്ടത്തിലെത്തിയതേയുള്ളൂ. 12 വയസിന് മുകളിലുള്ള കുട്ടികളില്‍ നിയന്ത്രിത ഉപയോഗത്തിന് കാഡില ഹെല്‍ത്ത് കെയറിന്റെ സൈക്കോവ്-ഡി വാക്സിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതിനല്‍കിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ ഒരു വാക്സിനുപോലും ഇന്ത്യ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. കുട്ടികളില്‍ വാക്സിന് ഉപയോഗിക്കാന്‍ തീരുമാനമുണ്ടായാല്‍ തന്നെ മറ്റ് രോഗങ്ങളുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാകും ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്. സൈക്കോവ്-ഡീക്ക് പുറമെ കുട്ടികളില്‍ ഉപയോഗിക്കുന്ന നാല് വാക്സിനുകള്‍ കൂടി അന്തിമഘട്ട പരീക്ഷണത്തിലാണ്. രണ്ട് മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്കാവുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിന്, രണ്ട് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള നാനോ പാര്‍ട്ടിക്കിള്‍ (ദ്രവ കോവാക്സിന്) ജോണ്സണ് ആന്റ് ജോണ്‍സണിന്റെ എ.ഡി. 26 കോവ് -2 എസ്., 5-18 വയസിനിടയിലുള്ളവര്‍ക്കുള്ള ബയോളജിക്കല്‍ ഇയുടെ ആ.ബി.ഡി. തുടങ്ങിയ വാക്സിനുകള്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളിലാണ്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷത്തോടെ ഇവ കുട്ടികള്‍ക്ക് നല്‍കാനാവുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളം കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ കുട്ടികള്‍ വീടുകള്‍ക്ക് പുറത്തിറങ്ങിയിരുന്നില്ല. ലോക്ഡൗണ്‍ കുറേനാള്‍ നീണ്ടുനിന്നപ്പോള്‍ വിദ്യാലയങ്ങള്‍ എല്ലാം ഒന്നരവര്‍ഷത്തോളം അടച്ചുപൂട്ടുകയായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്ത്തനമാംരഭിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ വ്യാപകമായ ഡെല്‍റ്റ ഇപ്പോഴും പൂര്‍ണമായും ഒഴിഞ്ഞുമാറിയിട്ടില്ല. അതിന് പുറമെയാണ് ഒമിക്രോണിന്റെ വരവും. ഇതും കുട്ടികളെയാണത്രെ കൂടുതലായി ബാധിക്കുന്നത്. കേരളത്തില്‍ ഒമിക്രോണ്‍ എത്തിയിട്ടില്ലെങ്കിലും ഡല്‍ഹി അടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ എത്തിക്കഴിഞ്ഞു. കുട്ടികളില്‍ മിക്കവര്‍ക്കും വൈറസ് ബാധിക്കുന്നത് നേരിയ ലക്ഷണങ്ങളോടെയോ ലക്ഷണങ്ങളില്ലാതെയോ ആണ്. അമേരിക്ക ഉള്‍പ്പെടെയുള്ള ഏതാനും രാഷ്ട്രങ്ങള്‍ കുട്ടികളിലെ വാക്സിന് അനുമതി നല്‍കിക്കഴിഞ്ഞു. 2000ത്തോളം കുട്ടികളിലാണ് അമേരിക്ക പരീക്ഷണം നടത്തിയത്. പരീക്ഷണങ്ങളില്‍ 90 ശതമാനം ഫലപ്രാപ്തി ലഭ്യമാണെന്ന് കണ്ടെത്തിയിരുന്നു. പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയുമിരുന്നില്ല. രാജ്യത്ത് കുട്ടികളില്‍ വലിയ തോതില്‍ കോവിഡ് ബാധിക്കുന്നുണ്ടെന്നതിനാല്‍ സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ വാക്സിന് പ്രതിരോധം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. അതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം.