കേരളത്തിനുമേല്‍ പേമാരി പെയ്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പുണ്ടായ ദുരന്തത്തിന് സമാനമായ സ്ഥിതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ പേമാരിയില്‍ 25 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. സര്‍ക്കാരിന്റെ എല്ലാ സംവിധാനവുമുപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കോട്ടയത്ത് കുട്ടിക്കലില്‍ മണ്ണിനടിയില്‍പ്പെട്ടവരില്‍ ഒരാളൊഴികെ മറ്റുള്ളവരുടെ മൃതദേഹങ്ങളെല്ലാം പുറത്തെടുത്തു. ഇടുക്കിയിലെ കൊക്കയാളിലാണ് ഉരുള്‍പൊട്ടിയ മറ്റൊരു സ്ഥലം. ഇവിടെയും ദുരന്തം വാരി വിതറുകയായിരുന്നു. വീടുകള്‍ ഒലിച്ചു പോവുകയും ആളുകള്‍ മണ്ണിനടയില്പ്പെടുകയും ചെയ്തു. മലയോര മേഖലയില്‍ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുന്നതിനാല്‍ നദികളിലേക്കെല്ലാം വെള്ളം കയറിക്കൊണ്ടിരിക്കയാണ്. ഡാമുകളെല്ലാം തുറന്നു വിട്ടുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനാല്‍ ചൊവ്വാഴ്ച വരെ മഴ ദുര്ബലമാവുമെങ്കിലും ബുധനാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മഴക്കൊപ്പം കാറ്റും മിന്നലും ഉണ്ടാവുമെന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി ഭാഗങ്ങളിലാണ് പേമാരി വലിയ ദുരന്തം വിതച്ചത്. പൊട്ടിയൊലിച്ചെത്തിയ കൊടും ദുരന്തം വേരോടെ അറുത്തു മാറ്റിയ കുടുംബങ്ങളുടെ വിലാപത്തില്‍ വിറങ്ങളിച്ചു നില്‍ക്കുകയാണ് കേരളം. 2018ല്‍ വലിയ ദുരന്തം വിതച്ചപ്പോള്‍ പെട്ടിമുടി, കവളപ്പാറ, പുത്തുമല എന്നിവിടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. എന്നിട്ടും ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ നാം തയ്യാറായിട്ടില്ല. ജനങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നല്കാന് സര്‍ക്കാരിനോ ദുരന്ത നിവാരണ അതോറിറ്റിക്കോ ഒന്നും ചെയ്യാനാവുന്നില്ലെന്ന ആരോപണങ്ങളും വരുന്നുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ തുടരുമെന്നും ഇത്തരം മേഖലകളില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂട്ടി കണ്ട് ശാശ്വതവും ശാസ്ത്രീയവുമായ മുന്‍കരുതന്‍ എടുക്കാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് കഴിയണം. പേമാരിയല്ല, മേഘ വിസ്ഫോടനമാണ് പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങളാണിതൊക്കെ എന്ന കാര്യത്തില്‍ സംശയമില്ല. പരിസ്ഥിതി സംരക്ഷണത്തെ അവഗണിച്ച് നാം മുമ്പോട്ട് പോകുന്നതിന്റെ തിക്തഫലങ്ങളാണിതൊക്കെ എന്നത് വിസ്മരിക്കാനാവില്ല. വെള്ളപ്പൊക്ക ദുരന്തങ്ങള്‍ മുമ്പും ഉണ്ടാകാറുണ്ടെങ്കിലും അത് ദിവസങ്ങളോളം മഴ പെയ്തതിന്റെ ഫലമായുള്ളതായിരുന്നു. മലയോര പ്രദേശങ്ങളില്‍ നിന്നുള്ള വെള്ളം നദികളിലേക്കെത്തുമ്പോള് വെള്ളപ്പൊക്കമുണ്ടാവും. എന്നാല്‍ ഒറ്റ ദിവസം ഏതാനും മണിക്കൂര്‍ മഴ പെയ്യുമ്പോഴേക്കും മലമുകളിലെ റോഡുകള്‍ പോലും പുഴയായി തീരുന്ന പ്രതിഭാസമാണിപ്പോള്‍. രണ്ട് നില വീടുകള്‍ പോലും മണ്ണിളകി നിലം പൊത്തുന്ന കാഴ്ചയാണ് കാണാനാവുന്നത്.
പശ്ചിമഘട്ടത്തെ പാറ തുരന്നും മണ്ണ് കടത്തിയും പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കുമ്പോള്‍ വരാന്‍ പോകുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പ് തന്നെയാണിതൊക്കെ. പ്രകൃതി സ്നേഹികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെ പുച്ഛിച്ചു തള്ളുന്നവര്‍ ആലോചിക്കേണ്ട സമയമായിരിക്കുന്നു. അതി തീവ്ര മഴയിലും ഉരുള്‍പൊട്ടലിലും പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും അവര്‍ക്ക് സുരക്ഷിതമായ താമസം ഉറപ്പുവരുത്തുന്നതിനും നടപടി വേണം. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സഹായമെത്തിക്കണം. കേന്ദ്രത്തില്‍ നിന്ന് കേരളത്തിലെ സംഭവങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവിടെ നിന്നും കൂടുതല്‍ സഹായം നേടിയെടുക്കാന്‍ കഴിയണം.