ഈ പോക്ക് ഗുരുതരമായ ഒരവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കേരളം ലഹരി മരുന്നുകളുടെ ഹബ്ബായി മാറിക്കൊണ്ടിരിക്കയാണ്. വലുതും ചെറുതുമായ ബര്‍ത്ത്ഡേ പാര്‍ട്ടികളിലും മറ്റും മദ്യത്തിന് പുറമെ നിരോധിത ലഹരി മരുന്നുകളുടെ ഉപയോഗവും വര്‍ധിച്ചുവരികയാണ്.
സിനിമാ രംഗത്തെ പ്രമുഖരും രാഷ്ട്രീയ, വ്യവസായ മേഖലകളിലെ പ്രമുഖരുമൊക്കെ സംബന്ധിക്കുന്ന വന്‍കിട പാര്‍ട്ടികളില്‍ ലഹരി മരുന്നിന് തന്നെയാണ് മുന്‍ഗണന. മുമ്പൊക്കെ ഇത് മദ്യസല്‍ക്കാരത്തില്‍ മാത്രമായി ഒതുങ്ങിയിരുന്നു. മദ്യത്തിന് പകരം എളുപ്പത്തില്‍ ലഹരി ലഭിക്കുന്ന മയക്ക് മരുന്നുകളിലേക്കാണ് പുതിയ തലമുറ എത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദങ്ങള്‍ മുറുകി നില്‍ക്കുകയാണ്. കേവല രാഷ്ട്രീയ ചര്‍ച്ചകള്‍ക്കപ്പുറത്ത് ഇതിന്റെ ഗുരുതര ദൂഷ്യഫലങ്ങള്കൂടി ചര്‍ച്ച ചെയ്യാന്‍ ഈ സമയം ഉപയോഗിക്കണം. കേരള പൊലീസും എക്സൈസും നല്കുന്ന കണക്കുകള്‍ നോക്കിയാല്‍ ഓരോ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കോവിഡ് ലോക്ഡൗണ്‍ ശക്തമായിരുന്ന സമയത്ത് വാഹന പരിശോധനകളും മറ്റും കര്‍ശനമാക്കിയത് ഒരു പരിധി വരെ നിരോധിത ലഹരി വസ്തുക്കളുടെ കടത്ത് കുറയാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ പോലും യുവാക്കള്‍ക്കിടയിലേക്ക് പല മാര്‍ഗങ്ങളില്‍ കൂടി ലഹരി ഒഴുകുന്നത് തടയാന്‍ സാധിക്കുന്നില്ല. ഇത്തരം ലഹരി വസ്തുക്കളുടെ ഉപഭോഗം തടയാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള എന്‍.ഡി.പി.എസ്. നിയമപ്രകാരം 2020ല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 4968 കേസുകളാണ്. എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത 3607 കേസുകളടക്കം 8635 കേസുകളുണ്ട്. 2021 ജുലായ് വരെയുള്ള സമയങ്ങളില്‍ പൊലീസിന്റെ പക്കലുള്ള കണക്കുകള്‍ പ്രകാരം 2871 കേസുകളാണ് ഈയിനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ അധികവും കഞ്ചാവ് കടത്തിയ കേസുകളാണ്.
മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റമിന്‍, എല്‍.എസ്.ഡി. തുടങ്ങി ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുപയോഗിക്കുന്ന മോര്‍ഫിന്‍, ഡയാസെപാം തുടങ്ങിയവയും കേരളത്തില്‍ വ്യാപകമാണ്. ഇവയേക്കാള്‍ ഇപ്പോള്‍ പ്രിയം കൈവശം സൂക്ഷിക്കാനും ഒളിച്ചുവെക്കാനും എളുപ്പമുള്ള പുതുതല മുറ ലഹരികളാണ്. പൊലീസിനെയും എക്സൈസിനെയും വെട്ടിച്ച് കേരളത്തിലേക്ക് ഒഴുകിയ ലഹരി മരുന്നുകളുടെ അളവെത്രയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് നേരിട്ട് മയക്കുമരുന്നെത്തിക്കുന്നത്. പുതുതലമുറ ലഹരികളധികവും കേരളത്തിലെ യുവാക്കളില്‍ എത്തുന്നത് മംഗളൂരു, ബംഗളൂരു എന്നിവിടങ്ങില്‍ നിന്നാണ്. കര്‍ണാടകയില്‍ പഠനാവശ്യങ്ങള്‍ക്കായി എത്തുന്ന യുവാക്കള്‍ വഴിയാണ് കേരളത്തിലേക്ക് പ്രധാനമായും ലഹരി കടത്തുന്നത്. വളരെ കുറഞ്ഞ അളവിലാണെങ്കില്‍ പോലും വലിയ വില വരുന്ന ലഹരി മരുന്നുകളാണ് പലരില്‍ കൂടി ഒഴുകിയെത്തുന്നത്. നേരിട്ട് കൊണ്ടുവരുന്നതല്ലാതെ വിശ്വസ്തരായ ആളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്തിയാല്‍ കൊറിയര്‍ വഴി സാധനങ്ങള്‍ എത്തേണ്ടിടത്ത് എത്തും. അയക്കുന്ന വിലാസവും സ്വീകരിക്കുന്ന ആളിന്റെ വിലാസവും വ്യാജമായിരിക്കും. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അതിന്റെ അടിമകളായി മാറുന്നുവെന്നതിനുപുറമെ കയ്യിലുള്ള പണം തീരുമ്പോള്‍ പിന്നീടവര്‍ ഇവയുടെ വിതരണ ശൃംഖലയുടെ ഭാഗമായി തീരും. പലപ്പോഴും പിടിക്കപ്പെടുന്നത് ചെറിയ ഏജന്റുമാരായിരിക്കും. തലപ്പത്തുള്ളവരെ ഒരിക്കലും തൊടാനാകില്ല. ഈ പോക്ക് വലിയ നാശത്തിലേക്കാണെന്നതില് തര്‍ക്കമില്ല. കര്‍ശന പരിശോധന നടത്തിയാല്‍ മാത്രമേ ഇവരെ പിടികൂടാനാവൂ.