കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞുതുടങ്ങിയിട്ടുണ്ട്. കോവിഡ് വന്നതിനു ശേഷം മരണപ്പെടുന്നവരുടെ കണക്ക് സംബന്ധിച്ച് വ്യക്തമായ കണക്ക് കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ കൈയിലില്ല. ഔദ്യോഗിക കണക്കിനും അപ്പുറത്താണ് മരണ സംഖ്യ. തെറ്റുകുറ്റങ്ങളില്ലാതെയുള്ള ഒരു പട്ടികയാണ് ഉണ്ടാകേണ്ടിയിരിക്കുന്നത്. കോവിഡ് വന്ന് ഒന്നോ രണ്ടോ ആഴ്ച ആസ്പത്രിയില്‍ കിടന്ന് നെഗറ്റീവ് ആയതിനുശേഷം മരണപ്പെട്ടവര്‍ നിരവധിയുണ്ട്. അവരൊക്കെ ഒദ്യോഗിക ലിസ്റ്റില്‍ വന്നിട്ടില്ല. കോവിഡ് ബാധിച്ച് ഒരു മാസത്തിനുള്ളില്‍ മറ്റ് രോഗങ്ങള്‍ ബാധിച്ച് മരിച്ചവരും ഒട്ടേറെയുണ്ട്. ഇതൊക്കെ കൃത്യമായി പരിശോധിച്ചതിന് ശേഷം വേണം ഔദ്യോഗിക ലിസ്റ്റുണ്ടാക്കാന്‍. കോവിഡ് ബാധിച്ച് 30 ദിവസത്തിനകമുള്ള എല്ലാ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് ഏറ്റവുമൊടുവില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. മരിക്കുന്നത് ആസ്പത്രിയില്‍ അല്ലെങ്കില്‍ പോലും കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം അപകടം, ആത്മഹത്യ, കൊലപാതകം, വിഷം അകത്തു ചെന്നുള്ള മരണം എന്നിവയില്‍ അവര്‍ കോവിഡ് രോഗികളാണെങ്കില്‍ പോലും കോവിഡ് മരണമായി കണക്കാക്കുന്നില്ല. കോവിഡ് മരണങ്ങളില്‍ 95 ശതമാനവും നടന്നിരിക്കുന്നത് പോസിറ്റീവായി 25 ദിവസത്തിനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എം.ആര്.) പഠനത്തില്‍ പറയുന്നുണ്ട്. കൂടുതല്‍ പേരെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാനും ആനുകൂല്യം നഷ്ടപ്പെടാതിരിക്കാനുമാണ് 30ദിവസമാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ആസ്പത്രിയിലോ മറ്റ് ചികിത്സാ കേന്ദ്രങ്ങളിലോ കഴിയുന്ന കോവിഡ് രോഗി 30 ദിവസത്തിന് ശേഷം അവിടെ വെച്ച് മരിച്ചാലും കോവിഡ് മരണമായി കണക്കാക്കും. ആരോഗ്യ മന്ത്രാലയവും ഐ.സി.എം.ആറും ചേര്‍ന്നാണ് കോവിഡ് മരണം ഏതെന്ന് നിശ്ചയിക്കാനുള്ള മാര്‍ഗരേഖയിറക്കിയത്. മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാതിരിക്കുകയോ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന മരണകാരണത്തില്‍ ബന്ധുക്കള്‍ തൃപ്തരല്ലാതിരിക്കുകയോ ചെയ്താല്‍ അത്തരം സാഹചര്യം കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ ജില്ലാ കമ്മിറ്റികളുണ്ടാക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മരണ സര്‍ട്ടിഫിക്കറ്റിനായി ബന്ധുക്കള്‍ക്ക് കലക്ടര്‍ക്ക് പരാതി നല്‍കാം. നേരത്തെ ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ ഭേദഗതി വരുത്തുന്നതുള്‍പ്പെടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ കമ്മിറ്റി പരിഹരിക്കണം. പരാതികള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കോവിഡ് മരണസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച മാര്‍ഗ്ഗ രേഖകള്‍ ലളിതമാക്കണമെന്ന് ജൂണ്‍ 30ന്റെ വിധിയില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ആഗസ്ത് മാസം വരെ കേരളത്തില്‍ മാത്രം 23486 പേര് മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ആരോഗ്യവകുപ്പ് നല്കിയ കണക്കിനേക്കാള്‍ 7615 മരണം കൂടുതലാണിത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നല്കിയ കണക്കിലാണ് ആരോഗ്യ വകുപ്പിനേക്കാള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതായത് സര്‍ക്കാര്‍ കണക്ക് പ്രകാരം തന്നെ 7615 മരണം ആരോഗ്യവകുപ്പ് കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകള്‍ ക്രോഡീകരിച്ചാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് കണക്ക് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആനുകൂല്യം നല്‍കുന്നവരുടെ കണക്കെടുക്കുമ്പോള്‍ ഈ രീതിയിലുള്ള അന്തരം ഒഴിവാക്കാനാവണം. സഹായ ധനം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന് വലിയ ബാധ്യതയാവുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ മൊത്തം കണക്കെടുത്ത് നോക്കിയാലും ഔദ്യോഗിക കണക്കും ആസ്പത്രി കണക്കും തമ്മില്‍ വലിയ അന്തരമുണ്ടാവും. രാജ്യത്ത് നാലരലക്ഷത്തോളം പേര് മരണപ്പെട്ടിട്ടുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഈയിടെ അമേരിക്ക നടത്തിയ ഒരു പഠന റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ 50 ലക്ഷം പേരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിലയിരുത്തുന്നത്. കോവിഡ് മരണം സംബന്ധിച്ച കൃത്യമായ കണക്ക് പുറത്ത് കൊണ്ട് വരണം.