ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അടുത്തമാസം നാലിന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കയാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയ ആഹ്ളാദം പകരുന്ന വാര്‍ത്തയാണിത്. പൂര്‍ണ്ണമായും സാധാരണ രീതിയിലേക്കുള്ള ക്ലാസുകളിലേക്ക് പോകുന്നില്ലെങ്കിലും ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് തുടങ്ങാനാണ് ആലോചന. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ക്ലാസിലെത്താന്‍ അനുവാദമുള്ളത്. എല്ലാ ഉന്നത സ്ഥാപനങ്ങളും തുറക്കും. ഇതോടൊപ്പം വിദൂര വിദ്യാഭ്യാസ കോഴ്സുകളും തുടങ്ങും. ക്ലാസുകളില്‍ പകുതി കുട്ടികളെ മാത്രം പ്രവേശിപ്പിക്കുന്ന രീതിയിലായിരിക്കും ക്ലാസ്. കോളേജുകള്‍ തുറക്കുമ്പോള്‍ പ്രോക്ടിക്കല് ക്ലാസുകള്‍ നടത്താനും ലൈബ്രറി ഉപയോഗിക്കാനും കുട്ടികള്‍ക്ക് സാധിക്കും. കോവിഡ് മൂലം ക്ലാസുകളില്‍ പങ്കെടുക്കാനാവാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് നല്‍കാനുള്ള സംവിധാനവും അടിയന്തിരമായി ഉണ്ടാവണം. 18 വയസിന് മുകളിലുള്ളവരില്‍ ചെറിയൊരു ഭാഗത്തിന് മാത്രമേ ഇപ്പോള്‍ വാക്സിന് എടുത്തിട്ടുള്ളൂ. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളില്‍ അധികവും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കലാലയങ്ങളില്‍ വെച്ച് തന്നെ വാക്സിന് നല്‍കാനുള്ള സംവിധാനമുണ്ടാവണം. ഇതിനായി സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് എത്ര ഡോസ് വാക്സിന് വേണ്ടിവരുമെന്നുള്ള കണക്കെടുക്കണം. പൊതു ജനങ്ങള്‍ക്ക് നല്കുന്ന വാക്സിന് പുറമെ കലാലയങ്ങളിലേക്കുള്ള വാക്സിനും അനുവദിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തണം. വാക്സിന് നല്‍കുന്നതിലെ ഇടവേള കുറക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമാണ് ഇതിന് തടസം നില്‍ക്കുന്നത്. വേണ്ടത്ര മരുന്ന് എത്തിക്കാന്‍ തടസ്സമുണ്ടാകുന്നതു തന്നെയാണ് കാരണം. വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച പ്രായോഗികത പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കണമെന്നാണ് വിദഗ്ധരും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്നതിന്റെ വിലയിരുത്തല്‍ നടത്തിയതിനു ശേഷം മറ്റ് ക്ലാസുകളിലെ കുട്ടികള്‍ക്കും ക്ലാസ് തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കണം. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് കേന്ദ്രം സംസ്ഥാന ഗവണ്മെന്റുകള്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതത് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. കര്‍ണാടക ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. കുട്ടികള്‍ വീടുകളില്‍ തളച്ചിട്ട് ശ്വാസം മുട്ടികഴിയുകയാണ്. ഓണ്‍ലൈന്‍ വഴി പഠനം നടക്കുന്നുണ്ടെങ്കിലും ഇതിന് ഏറെ പോരായ്മകളുണ്ട്. സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും ഇല്ലാത്ത നിരവധി കുട്ടികള്‍ ഇപ്പോഴും ഉണ്ട്. അവര്‍ക്കൊക്കെ പഠനം നിഷേധിക്കപ്പെടുകയാണ്. ഇവര്‍ക്കൊക്കെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുക്കുക എന്നത് സര്‍ക്കാരിന് ആവുന്ന കാര്യമല്ല. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ദുരുപയോഗം കുട്ടികളില്‍ വിഷാദരോഗലക്ഷണങ്ങള്‍, ഏകാന്തത തുടങ്ങിയവ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 68 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തില്‍ താല്‍പ്പര്യമില്ലെന്നതാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ ചാറ്റ് ചെയ്യാനാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത്. ഇതും കണക്കിലെടുക്കണം. വിദ്യാര്‍ത്ഥികള്‍ കലാലയങ്ങളില്‍ എത്തുമ്പോഴേ പഠനത്തിന് ഒരു വ്യക്തത കൈവരുന്നുള്ളൂ. ഗുരുക്കന്മാരില് നിന്ന് നേരിട്ട് പാഠങ്ങള്‍ പഠിക്കുമ്പോള്‍ മാത്രമേ പഠനത്തോട് പൂര്‍ണ്ണമായും ഇഴുകിച്ചേരാനാവൂ. വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനുള്ള നീക്കം അടിയന്തിരമായി ഉണ്ടാവേണ്ടിയിരിക്കുന്നു.