കോവിഡ് മഹാമാരി രൂക്ഷമായിക്കൊണ്ടിരിക്കെ ജീവിക്കാന്‍ ഒരു ഗതിയുമില്ലാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണംവര്ധിച്ചുവരികയാണ്. ലൈറ്റ് ആന്റ് സൗണ്ട്, ബേക്കറി, സ്വകാര്യ ബസ് തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് മരണം പോലെ തന്നെ ആത്മഹത്യ ചെയ്യുന്നവരുടെ പ്രതിദിന കണക്കും പ്രസിദ്ധീകരിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ എയ്യാലില്‍ അച്ഛനും മകനും ഒരേ മരക്കൊമ്പില്‍ തൂങ്ങിമരിച്ച സംഭവമുണ്ടായി. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്ന മകന് ജോലി ഇല്ലാതായതോടെ കടുത്ത സാമ്പത്തിക പ്രശ്നത്തിലായിരുന്നു. വീട്ടിലെ നിത്യ നിദാനചെലവിന് പോലും വഴിയില്ലാതെയാണ് ആത്മഹത്യയിലേക്ക് നീങ്ങിയത്. മകന് തൂങ്ങിമരിച്ചതറിഞ്ഞ അച്ഛനും ഇതേ മരത്തിന്റെ മറ്റൊരു കൊമ്പില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അടിമാലിയില്‍ കോവിഡ് മൂലമുണ്ടായ കടബാധ്യതയെ തുടര്‍ന്ന് ബേക്കറി ഉടമ കടക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ബേക്കറിയും ടീ ഷോപ്പും നടത്തി വരികയായിരുന്നു ഇയാള്‍. ലോക്ഡൗണ്‍ നീണ്ടുപോയപ്പോള്‍ കടതുറക്കാതായതോടെ മറ്റൊരു മാര്‍ഗവും ഇല്ലാതായതോടെയാണ് ജീവിതം അവസാനിപ്പിക്കേണ്ടിവന്നത്. വ്യക്തികളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങിയാണ് ബേക്കറിയും ടീഷോപ്പും തുടങ്ങിയത്. ബേക്കറിയിലും ടീ ഷോപ്പിലും നല്ല രീതിയില്‍ കച്ചവടമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ കൃത്യമായി വായ്പകളുടെ തവണ അടച്ചു കൊണ്ടിരുന്നു. എന്നാല്‍ കോവിഡും സമ്പര്‍ക്ക വിലക്കും എല്ലാം തകിടം മറിച്ചു. കച്ചവടം തീരെ ഇല്ലാതായി. ഇതോടെ കടം വാങ്ങിയ ആളുകള്‍ക്ക് തുക തിരിച്ചുകൊടുക്കാന്‍ പറ്റാതായി. പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട്സ് കട നടത്തുന്നയാളാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. കോവിഡ് മഹാമാരി മൂലമുണ്ടായ അടച്ചിടലില്‍ തൊഴില്‍ മുടങ്ങിയതിനെ തുടര്‍ന്ന് സാമ്പത്തിക കുരുക്കിലായതോടെയാണ് ജീവിതം അവസാനിപ്പിച്ചത്. സ്ഥാപനം ഏറെ നാളായി അടച്ചിട്ടതോടെ വീട്ടിലെ നിത്യനിദാന ചെലവുകള്‍ക്ക് പോലും വഴിയില്ലാതായി. വായ്പയെടുത്ത് സ്ഥാപനത്തിലേക്ക് വാങ്ങിയ ഉപകരണങ്ങളുടെ ബാധ്യതയും കൂടി വന്നു. ഉപയോഗിക്കാതെ വെറുതെ കിടന്ന് ഉപകരണങ്ങള്‍ കേടാകുമെന്ന ആശങ്കകളും ഇയാളെ അലട്ടിയിരുന്നു. ചിട്ടി പിടിച്ചതും സ്വര്‍ണ പണയവും ഉള്‍പ്പെടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ വേറെ വഴിയില്ലാതെ വരുമ്പോഴാണ് ആത്മഹത്യയില്‍ അഭയം തേടിയത്. ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് അടുത്തിടെ ആഴ്ചയില്‍ മൂന്ന് ദിവസം കടതുറക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും പൊതു പരിപാടികള്‍ ഇല്ലാതായതോടെ തൊഴില്‍ തുടരാന്‍ കഴിയാത്ത സ്ഥിതിയായി. പാലക്കാട്ട് മാത്രമല്ല, ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തത്. ഇതിന് മുമ്പ് വിവിധ ജില്ലകളിലായി നാലുപേരാണ് ആത്മഹത്യ ചെയ്തത്. സമൂഹ മനസാക്ഷി ഉണരേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സര്‍ക്കാര്‍ മാത്രം വിചാരിച്ചതുകൊണ്ട് അവസാനിപ്പിക്കാന്‍ പറ്റുന്ന കാര്യമല്ല ഇത്. കോവിഡ് കെട്ടടങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല. എത്രകാലം ഇങ്ങനെ പൂട്ടിയിടും എന്ന ചോദ്യവും അവശേഷിക്കുന്നു. കുടുംബനാഥന് നഷ്ടമായ ഒട്ടേറെ കുടുംബങ്ങള്‍ ഉണ്ട്. ചില കുടുംബങ്ങളില്‍ കോവിഡ് ബാധിച്ച് അച്ഛനും അമ്മയും മരണപ്പെട്ടിട്ടുണ്ട്. ചിറക് മുറ്റാത്ത കുട്ടികള്‍ അനാഥരാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങി സ്ഥിര വരുമാനം ലഭിക്കുന്നവര്‍ക്ക് പ്രയാസമില്ല. മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ് ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥ വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഒരു കിറ്റ് കിട്ടിയതുകൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ല. ഇവിടെയാണ് സമൂഹ മനസാക്ഷി ഉണരേണ്ടത്. രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും കേരളത്തില്‍ അതിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടുതുടങ്ങിയിട്ടില്ല. ദിവസവും 15000 ത്തിലേറെ ആളുകള്‍ക്കാണ് കോവിഡ് പിടിപെടുന്നത്. ടി.പി.ആര്. നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെയാണ്. കേരളത്തിലേത് ഭയാനക സാഹചര്യമാണെന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ടി.പി.ആര്. നിരക്ക് 15 ശതമാനത്തിലേറെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിരമായി അടച്ചിടല്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഇവിടെ എല്ലാം തുറന്നു കൊടുക്കുന്ന സ്ഥിതിയെയാണ് കോടതി വിമര്‍ശിച്ചത്. എന്തായാലും നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ സമയമായിട്ടില്ലെന്ന് തന്നെയാണ് ഓരോ ദിവസത്തെയും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.