വിസ്മയയുടെ കഥ കേരളം മറന്നുതുടങ്ങിയിരിക്കയാണ്. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഒരു വീട്ടില്‍ കൈക്കുഞ്ഞുമായി എത്തിയ യുവതി വീട്ടുവരാന്തയില്‍ മൂന്ന് ദിവസത്തോളം കഴിച്ചുകൂട്ടുകയുണ്ടായി. ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന് എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുവര്‍ ഹോമിലേക്ക് മാറ്റിയത്. ഭര്‍ത്താവും വീട്ടുകാരും തന്നെയാണ് ഇവിടെയും പ്രതിഭാഗത്ത്. സ്ത്രീധനമായി നല്കിയ സ്വര്‍ണവും പണവുമൊക്കെ ചെലവഴിച്ചതിന് ശേഷം ഉപേക്ഷിക്കാനുള്ള ആസൂത്രിത നീക്കമാണത്രെ ഭര്‍ത്താവും വീട്ടുകാരും നടത്തിയത്. ഇത്തരം എത്രയോ സംഭവങ്ങളാണ് കേരളത്തില്‍ ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷ്യം വഹിച്ചത് അസാധാരണമായ ഒരു സമരത്തിനാണ്. സ്ത്രീധന സമ്പ്രദായത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഉപവാസമിരുന്നു. ഒരു പക്ഷെ ഒരു സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിരിക്കണം സംസ്ഥാനഭരണത്തലവന് തന്നെ ഉപവാസമിരിക്കുന്നത്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം അന്വര്‍ത്ഥമാകണമെങ്കില്‍ സ്ത്രീധനമെന്ന വിപത്ത് കേരളത്തില്‍ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കണമെന്നാണ് ഉപവാസത്തിന് തുടക്കം കുറിച്ച് അദ്ദേഹം പറഞ്ഞത്. സ്ത്രീധന പോരാട്ടത്തിന് സാക്ഷരതയില്‍ മുന്‍ പന്തിയിലുള്ള കേരളമാണ് മുന്നില്‍ നില്‍ക്കേണ്ടത്. വിസ്മയയുടെയും മറ്റ് പെണ്‍കുട്ടികളുടെയും ജീവത്യാഗം പാഴായിപ്പോകാന്‍ പാടില്ല. സ്ത്രീധന വിരുദ്ധ ബോണ്ട് ലംഘിക്കപ്പെടരുതെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി. സ്ത്രീ സുരക്ഷ, ജനജാഗ്രത എന്ന സന്ദേശവുമായി ഗാന്ധി സ്മാരക നിധിയും ഗാന്ധിയന്‍ സംഘടനകളുമാണ് ഉപവാസം നടത്തിയത്. കിട്ടിയ സ്ത്രീധനം മതിയായില്ല എന്നതിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങിയാണ് കൊല്ലം ശാസ്താംകോട്ടയിലെ ബി.എ.എം.എസ്. വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയത്. സ്ത്രീകള്‍ക്ക് നീതി നല്‍കേണ്ട വനിതാകമ്മീഷന് പോലും അവരുടെ രക്ഷക്കെത്തുന്നില്ലെന്നതിന്റെ തെളിവാണ് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്റെ രാജിയിലേക്ക് നയിച്ച സംഭവം ചൂണ്ടിക്കാട്ടുന്നത്. പരാതിയുമായി എത്തുന്ന സ്ത്രീകളെ ഹരാസ് ചെയ്യുകയും അവരെ പരാതി നല്കുന്നതില് നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതിന് ലക്ഷങ്ങള്‍ ചെലവിട്ട് ഒരു വനിതാ കമ്മീഷനെ നില നിര്‍ത്തേണ്ട വല്ല ആവശ്യവുമുണ്ടോ. സ്ത്രീകള്‍ക്കായുള്ള വനിതാ കമ്മീഷനില്‍ പോലും കുറ്റപ്പെടുത്തലും ശാസനയുമാണെങ്കില് മറ്റെവിടെ നിന്നാണ് സ്ത്രീകള്‍ക്ക് സാന്ത്വനവും നീതിയും ലഭിക്കുക. വനിതാ കമ്മീഷന് അധ്യക്ഷയ്ക്കും അംഗങ്ങള്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ഓരോ മാസവും ചെലവഴിക്കുന്നത്. കമ്മീഷന്റെ നീക്കം ഈ രീതിയിലാണെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണീ കമ്മീഷന്. വിദ്യാഭ്യാസം, സാക്ഷരത, സാമൂഹിക, സാംസ്കാരിക രംഗം എന്നിവയിലൊക്കെ കേരളം മുന്നിലാണ്. എന്നിട്ടും സ്ത്രീകള്‍ക്കുനേരെ നടന്നുവരുന്ന അതിക്രമങ്ങളും സ്ത്രീധനത്തെച്ചൊല്ലിയുള്ള മരണങ്ങളും വര്‍ധിച്ചുവരികയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊക്കെ മാതൃകയാണ് പല കാര്യങ്ങളിലും കേരളം. എന്നിട്ടുമെന്തേ ഒരു കാറിനും ഒരുപവന് സ്വര്ണാഭരണത്തിനുമായി സ്ത്രീകളെ കൊലയ്ക്ക് കൊടുക്കുന്നു. വിവാഹത്തെ പരസ്പര സൗഹൃദത്തിന്റെ വിശാലമായ കാഴ്ചപ്പാടില്‍ നോക്കിക്കാണുന്നതിന് പകരം കമ്പോളവല്ക്കരിക്കുന്ന പ്രവണതയിലേക്ക് മാറുമ്പോഴാണ് ഇത്തരം സംഭവങ്ങളൊക്കെ അരങ്ങേറുന്നത്. നിയമത്തിന്റെ അഭാവമോ കാഴ്ചപ്പാടോ ഇല്ലാത്തതു കൊണ്ടല്ല. നിയമങ്ങള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിക്കിടക്കുന്നു. ഗവര്‍ണര്‍ ഉദ്ബോധിപ്പിച്ചത്പോലെ സ്ത്രീധനത്തിനെതിരായ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നമുക്ക് കഴിയണം.