ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ തിരുവനന്തപുരത്തെ ഒരു ഡിഗ്രി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത് രണ്ട് മാസം മുമ്പാണ്. കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത് കഴിഞ്ഞ ദിവസമാണ്. കുട്ടിയുടെ അമ്മ തന്നെയാണ് തങ്ങളുടെ അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുതെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ഗെയിമിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് മക്കളെ രക്ഷപ്പെടുത്തണമെന്ന് പറഞ്ഞത്. മുമ്പ് ഇത് പബ്ജി എന്ന ഗെയിമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഫ്രീ ഫയര്‍ എന്ന ഗെയിം എന്നത് മാത്രമാണ് വ്യത്യാസം. പബ്ജിനിരോധിച്ചതോടെയാണ് ഫ്രീഫയറിലേക്ക് കുട്ടികള്‍ മാറിത്തുടങ്ങിയത്. തിരുവനന്തപുരത്തെ അനുജിത്ത് എന്ന വിദ്യാര്‍ത്ഥി മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം ഗെയിം കളിച്ചിരുന്നതായാണ് അമ്മ വെളിപ്പെടുത്തിയത്. പഠനത്തിനും മറ്റ് കാര്യങ്ങളിലും അതിമിടുക്കനായ അഭിജിത്തിന്റെ ജീവിതം മാറ്റി മറിച്ചത് ഓണ്‍ലൈന്‍ ഗെയിമാണ്. കളി മണിക്കൂറുകളോളം രാവും പകലുമായി നീണ്ടു നിന്നപ്പോള്‍ ഭക്ഷണം വേണ്ട, കുളിയില്ല, വെള്ളം പോലും വേണ്ടെന്ന സ്ഥിതിയിലെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. ഗെയിം കളിക്കാന്‍ മൊബൈലില്‍ ആയിരങ്ങള്‍ റീചാര്‍ജ്ജ് ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറാവാതെ വന്നപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കിയാണ് കാര്യം സാധിച്ചത്. 30,000 രൂപ വിലയുള്ള മൊബൈല്‍ വാങ്ങികൊടുക്കാനും ഇതേ തന്ത്രം തന്നെയാണ് ഉപയോഗിച്ചത്. കുട്ടി ആത്മഹത്യചെയ്തേക്കുമോ എന്ന ഭയം കാരണം രക്ഷിതാക്കള്‍ക്ക് കുട്ടി പറയുന്നതെല്ലാം അനുസരിക്കേണ്ടിവന്നു. എന്നിട്ടും ഒരു വിദ്യാര്‍ത്ഥി ജീവനൊടുക്കുക തന്നെ ചെയ്തു. തിരുവനന്തപുരത്തേതിന് സമാനമായ സംഭവങ്ങള്‍ പലേടങ്ങളിലും അരങ്ങേറിയിട്ടുണ്ട്. അടച്ചുപൂട്ടലിന്റെ ആലസ്യത്തിലാകുന്നതിന് ശേഷമാണ് കുട്ടികള്‍ കൂടുതലായും മൊബൈലിന് അടിമകളായി മാറിയത്. അതുവഴി വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഗെയിമുകളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്ളതിനാല്‍ രക്ഷിതാക്കള്‍ പലപ്പോഴും ഇവരെ ശ്രദ്ധിക്കാറില്ല. പഠനത്തില്‍ മുഴുകിയിരിക്കുന്നുവെന്ന വ്യാജേനയാണ് കുട്ടികള്‍ ഗെയിമുകളിലേക്കും മറ്റും ആകര്‍ഷിക്കപ്പെടുന്നത്. ഇതിന് അടിമകളാവുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യം ഒരു രസത്തിന് വേണ്ടിയാണ് കുട്ടികള്‍ ഗെയിമില്‍ ഏര്‍പ്പെടുന്നതെങ്കില്‍ പിന്നീട് അതിന് അടിമകളാവുകയാണ്. കുട്ടികളെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാനാവാത്തതും ഇവരുടെ നീക്കങ്ങള്‍ മനസിലാക്കാത്തതും കാര്യങ്ങള്‍ ഏറെ വഷളാക്കുന്നു. ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകളുടെ അമിത ഉപയോഗം കുട്ടികളുടെ ശാരീരിക പ്രക്രിയകളെ സാരമായി ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. ഗെയിമുകള്‍ പലതരം സാമൂഹ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അപരിചിതരുമായി ചാറ്റ് ചെയ്യാന്‍ കഴിയുന്നത് കൊണ്ട് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള തിന്മകളിലേക്കും വഴിതുറക്കപ്പെടുന്നു. ഓണ്‍ലൈന്‍ ഗെയിം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഈയിലെ ഒരു പൊതു താല്‍പ്പര്യ ഹര്‍ജി എത്തുകയുണ്ടായി. ഇതിന് നിയന്ത്രണം വേണമെന്ന് കോടതിയും അനുശാസിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് ഇത് നിര്‍ത്തലാക്കാന്‍ മുന്നോട്ട് വരേണ്ടതെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. പരസ്പരം ആക്രമണം നടത്തുന്നകളികളാണ് ഓണ്‍ലൈനില്‍ കളിക്കുന്നത്. ഈയിടെ കോട്ടയത്ത് ഒരു ഡോക്ടറുടെ മകനായ എട്ടാം ക്ലാസുകാരന് ഓണ്‍ലൈന്‍ ഗെയിമിന് തോക്ക് വാങ്ങാന്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് ഒന്നരലക്ഷം രൂപയാണ്. അമ്മ കുളിക്കാന്‍ കയറുമ്പോള്‍ ഫോണ്‍ കൈക്കലാക്കിയാണ് ഓണ്‍ലൈന്‍ ഗെയിമിനുള്ള തോക്കും ഉപകരണങ്ങളും വാങ്ങിയത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന മെസേജ് വന്നപ്പോഴാണ് അമ്മ ഇതറിയുന്നത്. ഇതുപോലുള്ള പല സംഭവങ്ങളും സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ എളുപ്പം സാധിച്ചില്ലെങ്കില്‍ ആത്മഹത്യകളുടെ എണ്ണം കൂടുമെന്നതില്‍ സംശയമില്ല.