വേനല്‍ കാഠിന്യത്തിലെത്തിയതോടെ പല സ്ഥലങ്ങളിലും കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഇത്തവണ വേനല്‍ മഴ കാര്യമായി ലഭിച്ചിട്ടില്ല. മലയോര മേഖലകളില്‍ ചിലേടങ്ങലില് മാത്രമാണ് ഒന്ന് രണ്ട് മഴ ലഭിച്ചത്. ജലസ്രോതസുകള്‍ പലതും വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ കഴിയുന്നത്. ചില പ്രദേശങ്ങളില്‍ എല്ലാ ദിവസവും വെള്ളം കിട്ടുന്നുണ്ടെങ്കിലും ചിലപ്പോള്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. കഴിഞ്ഞ ദിവസമാണ് ലോക ജലദിനം കടന്നു പോയത്. കുടിവെള്ളത്തിന് പാലിനേക്കാള്‍ വില കൂടിക്കഴിഞ്ഞു. കുപ്പിവെള്ള വിപണി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വെള്ളത്തെ വിലമതിക്കുക. എന്നതാണ് ഇക്കൊല്ലത്തെ ലോകജലദിനത്തിന്റെ മുദ്രാവാക്യം. 2016ല്‍ കേരളം വലിയ വരള്‍ച്ചയെയാണ് അഭിമുഖീകരിച്ചത്. അക്കൊല്ലം കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി കേന്ദ്രം പ്രഖ്യാപിക്കുകയുണ്ടായി. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ സാധാരണ ലഭിക്കാറുള്ളതിനേക്കാള് 34 ശതമാനം മഴക്കുറവാണ് അന്ന് അനുഭവപ്പെട്ടത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലും 62 ശതമാനത്തോളം കുറവുണ്ടായി.അതോടെ വരള്‍ച്ചയുടെ തീവ്രതയും കൂടി. കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ ജനങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയായിരുന്നു. കേരളത്തില്‍ കുളങ്ങളുടെയും കിണറുകളുടെയും എണ്ണം കുറഞ്ഞുവരികയാണ്. പകരം കുഴല്‍കിണറുകളാണ് പെരുകിവരുന്നത്. ജനസംഖ്യയുടെ 60 ശതമാനവും കുടിവെള്ളത്തിന് കുഴല്കിണറുകളെയാണത്രെ ആശ്രയിച്ചുവരുന്നത്. നഗരപ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ബാക്ടീരിയ മൂലമുള്ള ഭീഷണിയും നേരിട്ടിരുന്നു. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ജലസ്ത്രോതസുകള്‍ മോശമായിക്കൊണ്ടിരിക്കയാണ്. കക്കൂസ്, മാലിന്യസംസ്കരണ സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് കിണറുകള്‍ അഞ്ച് മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ നഗരപ്രദേശങ്ങളില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ അത് സാധിക്കുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജലസ്ത്രോസുകളില് ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ഭൂഗര്‍ഭ ജലത്തിലും ചിലേടങ്ങളില്‍ ഈ പ്രശ്നമുണ്ട്. വന്‍ നഗരങ്ങളിലെ മാലിന്യം ഭൂഗര്‍ഭ ജലത്തിലേക്കും കലരുന്നു. ഇവിടെ മഴക്കാലത്ത് പെയ്യുന്ന മഴവെള്ളം ശേഖരിച്ചുവെക്കാന്‍ നമുക്കാവുന്നില്ല. എല്ലാ വീടുകളിലും ഒരു മഴവെള്ള സംഭരണി എന്ന നിയമം നേരത്തെ കര്‍ശനമാക്കിയിരുന്നു. പുതിയ വീടുകള്‍ വെക്കുമ്പോള്‍ മഴവെള്ള സംഭരണി ഉണ്ടെങ്കിലേ ലൈസന്‍സ് നല്കിയിരുന്നുള്ളൂ. അത് ഉപേക്ഷിച്ചതോടെ മഴവെള്ള സംഭരണികള്‍ അപ്രത്യക്ഷമായി. നിലവില്‍ ഉണ്ടായിരുന്നവയൊക്കെ ഉപയോഗ ശൂന്യമായി കിടക്കുകയുമായാണ്. പ്രതിവര്‍ഷം നല്ല മഴ കിട്ടുന്ന കേരളത്തില്‍ വെള്ളത്തിന്റെ മൂല്യം മലയാളികള്‍ മനസിലാകുന്നില്ല. പെയ്തുവീഴുന്ന മഴവെള്ളമത്രയും കടലിലേക്ക് ഒഴുക്കിവിടുകയാണ്. രണ്ട് വര്‍ഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി വീട്ടുപറമ്പുകളില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇതും ഒരു പരിധിവരെ മഴവെള്ളത്തെ ഭൂമിയിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നു. അത്തരം നടപടികള്‍ തുടര്‍ന്നു ഉണ്ടാവണം. തടയണകളാണ് മറ്റൊന്ന്. ഇവ നിര്‍മ്മിക്കുന്നതോടൊപ്പം സംരക്ഷിക്കാനുള്ള നടപടിയും ഉണ്ടാവണം. കുടിവെള്ളം അമൂല്യമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവുന്നില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ അതിന് നമ്മള് വലിയ വിലകൊടുക്കേണ്ടിവരും.