കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണല്ലോ. വോട്ടെടുപ്പില്‍ വീറും വാശിയും ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. സ്ഥാനാര്‍ത്ഥികളാവാന്‍ പലരും കുപ്പായം തയ്പിച്ച് രംഗത്ത് എത്തിക്കഴിഞ്ഞു. നാലും അഞ്ചും തവണ മത്സരിച്ചവര്‍ പോലും മത്സരരംഗത്തു നിന്ന് മാറി നില്ക്കാന് തയ്യാറല്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ ഏത് ക്രിമിനല്‍ കേസില്‍ പെട്ടവരായാലും പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരും. വീഴ്ച വരുത്തിയാല്‍ സുപ്രിം കോടതിയെ അറിയിക്കുകയും അത്തരക്കാരെ അയോഗ്യരാക്കുകയും ചെയ്യും. പുതിയ വ്യവസ്ഥ പ്രകാരം ദേശീയ പാര്‍ട്ടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പാര്‍ട്ടികള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് ക്രിമിനല്‍ കേസുകളുടെ വിവരം അറിയിക്കേണ്ടത്. സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്കുമ്പോള് ക്രിമിനല്‍ കേസ് വിവരങ്ങള്‍ സത്യവാങ്ങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ഇത് മൂന്ന് തവണ അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം. ഇതിന് പുറമെയാണ് പുതിയ വ്യവസ്ഥ ബാധകമാകുന്നത്. സുപ്രിം കോടതി നിര്‍ദ്ദേശ പ്രകാരമാണ് വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത്.
യു.പി.യിലും മറ്റും ജയിലില്‍ നിന്നു കൊണ്ടാണ് ക്രിമിനലുകള്‍ ജനവിധി തേടിയിരുന്നത്. കുറച്ച് ഗുണ്ടകളും രാഷ്ട്രീയ സേവകരുമുണ്ടെങ്കില് എന്ത് സ്വാധീനവും ഉപയോഗിച്ച് വോട്ട് പെട്ടിയിലാക്കും. തിരഞ്ഞെടുപ്പ് കമ്മീഷനോ കോടതിയോ ആര് ഇടപെട്ടാലും ഇതൊക്കെത്തന്നെയാണ് അവിടത്തെ സ്ഥിതി. നമ്മുടെ സംസ്ഥാനത്തും ക്രിമിനലുകളുടെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ വര്‍ധിച്ചു വരികയാണ്. അതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിയണം. ക്രിമിനലുകള്‍ സഭയ്ക്കകത്ത് എത്തിയാല്‍ അവിടെയും അവരുടെ തനിസ്വഭാവം പുറത്തെടുക്കും. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ജന്മികളുടെ കീഴിലാണ് പല പ്രദേശങ്ങളും. അവര്‍ പറയുന്നതേ അവിടെ നടക്കു. ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞാല്‍ പാവപ്പെട്ട വോട്ടര്‍മാര്‍ അവര്‍ക്ക് വോട്ട് ചെയ്തിരിക്കും. അവര്‍ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ കഥമാറും. എന്തിനും പോരുന്ന ഗുണ്ടാപ്പടകള്‍ എല്ലാ ഗ്രാമത്തലവന്മാര്ക്കുമുണ്ടാകും. ക്രിമിനലുകള്‍ക്ക് ഒരു കാരണവശാലും മത്സരിക്കാന്‍ അനുമതി നല്‍കരുത്. ഇതില്‍ ആദ്യം തീരുമാനത്തിലെത്തേണ്ടത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. നാലും അഞ്ചും തവണ മത്സര രംഗത്ത് വരുന്നവരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ഒരു തരത്തിലും മത്സരിപ്പിക്കരുത്. കൊലപാതകക്കേസുകള്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍, വഞ്ചനക്കുറ്റം തുടങ്ങിയവയിലൊക്കെ പ്രതികളായവരും ശിക്ഷിക്കപ്പെട്ടവരുമൊക്കെ ജനപ്രതിനിധികളാവരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതിയും അനുശാസിക്കുന്നത്.
ജനങ്ങളുടെയും നാടിന്റെയും പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നവരായിരിക്കണം ജനപ്രതിനിധികള്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്കാണ് എല്ലാ പാര്‍ട്ടികളും പ്രാമുഖ്യം നല്‍കിയത്. അത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാവണം. പുതിയ കാഴ്ചപ്പാടുകള്‍ അവര്‍ക്കുണ്ടാവും. നടപ്പിലാക്കേണ്ട പദ്ധതികളെപ്പറ്റിയും അവര്‍ക്ക് ധാരണയുണ്ടാവും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കയാണ്. ഈ സമയത്ത് തന്നെയാണ് ഇക്കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു ഉറച്ച നിലപാടെടുക്കേണ്ടത്.