കേരളത്തില്‍ എന്തൊക്കെ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവന്നാലും വാഹനാപകടങ്ങളുടെ കാര്യത്തില്‍ ഗ്രാഫ് താഴോട്ട് കൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അശ്രദ്ധയോടെയുള്ള വാഹനമോടിക്കല്‍, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, പഴക്കം ചെന്ന വാഹനങ്ങള്‍ തുടങ്ങിയവയാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സുപ്രധാനമൊയു തീരുമാനമാണ് 20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടയണമെന്ന നിര്‍ദ്ദേശം. ഇത് പ്രാബല്യത്തിലായാല്‍ സംസ്ഥാനത്ത് 35 ലക്ഷം വാഹനങ്ങളെ ഇത് ബാധിക്കും. 20 വര്‍ഷം പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇതില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്ത് കാറുകളാണ്. ഇത്രയും വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കുമ്പോള്‍ കേരളത്തിലെ വാഹന വിപണിക്ക് അത് വലിയ കുതിച്ചു ചാട്ടമായിരിക്കും സമ്മാനിക്കുക. നിലവില്‍ കേരളത്തില്‍ ഒന്നര കോടിയോളം വാഹനങ്ങളുണ്ട്. 1000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്ന നിലയിലാണ് കേരളത്തിലെ വാഹനപ്പെരുപ്പം. രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. പ്രതിവര്‍ഷം 10.7 ശതമാനം എന്ന നിലയില്‍ വാഹനവളര്ച്ച നേടുന്ന സംസ്ഥാനത്ത് മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. അതിനാല്‍ പൊളിച്ചടുക്കല്‍ നയം ഏറ്റവുമധികം ബാധിക്കുക ഇരുചക്രവാഹനങ്ങളെയാണ്. രണ്ടാം സ്ഥാനത്ത് കാര്‍ ഉള്‍പ്പെടെ നാല് ചക്രവാഹനങ്ങളാണ് 22 ശതമാനവും. ഓട്ടോയും ചരക്ക് വാഹനങ്ങളും അഞ്ച് ശതമാനമാണ്. ബസ് ഒരു ശതമാനം മാത്രം. റോഡപകടങ്ങളില്‍ പെടുന്നവയില്‍ നല്ലൊരു ശതമാനം ഇത്തരം വാഹനങ്ങളാണെന്നതില് സംശയമില്ല. പഴക്കം ചെന്ന വാഹനങ്ങളെ നിരത്തില്‍ നിന്നൊഴിവാക്കുന്ന സ്ക്രാപ് പോളിസിക്ക് ഉടന്‍ തന്നെ തുടക്കമാവും. പഴയ വാഹനങ്ങള്‍ നിരത്തൊഴിയുന്നതോടെ വാഹനത്തകരാര്‍ മൂലമുള്ള അപകടങ്ങളും കുറയും. പഴയ വാഹനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കുറവാണ്. പുതുതായി ഇറങ്ങുന്ന വാഹനങ്ങള്‍ക്ക് ആധുനിക സംവിധാനങ്ങള്‍ ഉള്ളതിനാല്‍ അപകടങ്ങളും കുറച്ചു കൊണ്ടുവരാനാവും. പഴയ വാഹനങ്ങള്‍ മലിനീകരണം ഉണ്ടാക്കുന്നതിലും മുന്‍പന്തിയിലാണ്. അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാര്‍ബണ്‍ മോണോക്സൈഡ് വലിയ വിപത്താണ് ഉണ്ടാക്കിവെക്കുന്നത്. ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് കണ്ടതാണ്. വാഹനങ്ങളില്‍ നിന്ന് തള്ളിവിടുന്ന പുക മൂലം അന്തരീക്ഷം എപ്പോഴും മൂടിക്കെട്ടിയ നിലയിലാണ്. ഡല്ഹിയിലുള്ളവരില് നല്ലൊരു ഭാഗം മറ്റ് നാടുകളിലേക്ക് പോകാനൊരുങ്ങുകയാണ്. വാഹനങ്ങളുടെ പുകയും മൂടല്‍മഞ്ഞും മൂലം മണിക്കൂറുകളോളം ജനജീവിതം തന്നെ സ്തംഭിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. വിമാനങ്ങളും തീവണ്ടികളും റോഡ് ഗതാഗതവുമൊക്കെ സ്തംഭിക്കുന്നത് പതിവായിക്കൊണ്ടിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ ഒറ്റ അക്ക വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട അക്ക വാഹനങ്ങള്‍ മറ്റൊരു ദിവസവും റോഡിലിറങ്ങുന്ന സംവിധാനം പരീക്ഷിച്ചുനോക്കിയെങ്കിലും അതും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല. വാഹനങ്ങളുടെ പുകമൂലം ജനങ്ങളില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചതോടെയാണ് പലരും തലസ്ഥാനം വിട്ടു തുടങ്ങിയത്. ഡല്‍ഹിയുടെ അവസ്ഥ മാത്രമല്ല ഇത്. മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലും വാഹനങ്ങളുടെ പുക വലിയ പ്രശ്നമായിരിക്കയാണ്. ഇതില്‍ 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവായാല്‍ തന്നെ ഇതിന് പരിഹാരമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വാഹന സാന്ദ്രത കൂടുതലുള്ള കേരളത്തിലും ഇക്കാര്യത്തില്‍ അടിയന്തിര നടപടി തന്നെ ഉണ്ടാവണം.