സംസ്ഥാനത്ത് പി.എസ്.സി. പരീക്ഷയെഴുതി തൊഴില്‍ കാത്തുനില്ക്കുന്ന ആയിരങ്ങള്‍ ഉണ്ട്. അതില്‍ പലരും റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്ന് തീരുമെന്ന ഭീതിയില്‍ കഴിയുകയാണ്. അതിനിടയിലാണ് ചില വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നതായുള്ള ആക്ഷേപമുയരുന്നത്. ഏറ്റവുമൊടുവില്‍ കാലടി സര്‍വ്വകലാശാലയിലെ ഒരു നിയമനം സംബന്ധിച്ചാണ് വിവാദമുയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ സര്‍വ്വ കലാശാലയ്ക്ക് മുമ്പില്‍ സമരം തുടരുകയാണ്. അതുപോലെതന്നെ കില, കേരള ബാങ്ക് തുങ്ങിയ സ്ഥാപനങ്ങളിലെ നിയമനം സംബന്ധിച്ചും പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. പി.എസ്.സി. ലിസ്റ്റില്‍ തിരിമറി നടത്തി നിയമം നടത്തുന്നതിന് പുറമെ താല്‍ക്കാലികക്കാരെ കൂട്ടത്തോടെ സര്‍വ്വീസില്‍ തിരുകിക്കയറ്റുന്നതായുള്ള പരാതിയും ഉയരുന്നുണ്ട്. കേരള ബാങ്കില്‍ സ്ഥിരപ്പെടുത്താനായി 1,800 പേരുടെ പട്ടികയാണത്രെ തയ്യാറാക്കിയിട്ടുള്ളത്. നിയമനാംഗീകാരത്തിനായി ഇത് സഹകരണ വകുപ്പിന് കൈമാറുകയും സ്ഥിരം നിയമനം നല്‍കുകയും ചെയ്യും. സര്‍ക്കാര്‍ അനുബന്ധ സ്ഥാപനമായ കിലയിലും ഇതുതന്നെയാണ് അവസ്ഥ. ഉന്നത തസ്തികകളില്‍ നിയമനം നടത്താന്‍ നിലവിലുള്ള ഫെലോയില് ഉളവ് വരുത്തിയാണ് ഇതെന്ന് ആരോപണമുയരുന്നുണ്ട്. പുതുതായി സൃഷ്ടിച്ച സീനിയര്‍ ഫെലോ, അര്‍ബന്‍ ഫെലോ തസ്തികകളിലേക്കുള്ള യോഗ്യതയിലാണ് ഇളവുവരുത്തിയത്. കേരള ബാങ്ക് മുമ്പ് സഹകരണ ബാങ്കായിരുന്നപ്പോള് പി.എസ്.സി. വഴി നിയമനം നടത്തുന്ന തസ്തികകളും സ്ഥിരപ്പെടുത്തലിന്റെ കൂട്ടത്തിലുണ്ട്. ഇതിനിടെ പല റാങ്ക് പട്ടികകളും കാലാവധി അവസാനിപ്പിച്ച് റദ്ദായി. കോടതി നിര്‍ദ്ദേശ പ്രകാരം ഒഴിവുകള്‍ സോപാധികമായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവയിലും നിയമനം നടത്താന്‍ കഴിഞ്ഞിട്ടില്ല. നിയമനങ്ങള്‍ പി.എസ്.സി.ക്ക് അറിയിക്കാതെ പിന്‍വാതില്‍ നിയമനം നടത്തുന്നതും പതിവായിക്കൊണ്ടിരിക്കുകയാണ്. ഒഴിവുണ്ടായിട്ടും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അതാത് ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര് തയ്യാറാവുന്നില്ല. ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമാവുന്നില്ല. അവരവര്‍ക്ക് വേണ്ടപ്പെട്ടവരെ താല്‍ക്കാലികക്കാരായി വെച്ചുകൊണ്ടിരിക്കുകയാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയും അഡൈ്വസ് മെമ്മോ ലഭിക്കുകയും ചെയ്തിട്ടും നിയമനം ലഭിക്കാതെ ഏറ്റവും പിന്നിലുള്ളവരെ മുന്നിലേക്ക് തള്ളിക്കയറ്റുന്നത് എന്തിന്റെ അടിസ്ഥാനത്തിലായാലും അനുവദിച്ചുകൂടാത്തതാണ്. സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്കുന്ന സര്വ്വകലാശാലകള്പോലുള്ള സ്ഥാപനങ്ങളിലെ നിയമനം പൂര്‍ണ്ണമായും പി.എസ്.സിക്ക് വിടണമെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മുറവിളിയാണ് ഏതാനും വര്‍ഷം മുമ്പ് അംഗീകരിച്ചത്. മാര്‍ക്ക് തട്ടിപ്പിലൂടെ നിയമനം നടത്തുകയും ഇത് വിവാദമാവുകയും ചെയ്തതോടെയാണ് പി.എസ്.സി.ക്ക് വിട്ടത്. എയ്ഡഡ് സ്കൂളുകളില്‍ സര്‍ക്കാര്‍ നേരിട്ടാണ് ശമ്പളം നല്കുന്നതെങ്കിലും നിയമനം നടത്തുന്നത് ഉടമകളാണ്.
തൊഴിലില്ലാത്ത ലക്ഷങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ പതിനായിരക്കണക്കിന് അഭ്യസ്ത വിദ്യര് പി.എസ്.സി.പരീക്ഷയെഴുതി കാത്തിരിക്കുന്നുണ്ട്. നിയമനത്തിന്റെ അരികിലെത്തുമ്പോഴായിരിക്കും ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതും റദ്ദാക്കപ്പെടുന്നതും. നിയമനങ്ങള്‍ നടക്കാതെ വരുമ്പോള്‍ റാങ്ക് ലിസ്റ്റിലുള്ളവരുടെ അവസരവും നഷ്ടമാവുന്നു. 35 വയസുവരെയേ പി.എസ്.സി പരീക്ഷ എഴുതാനാവൂ. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ നല്ലൊരു ഭാഗവും 35 നടുത്ത് പ്രായമുള്ളവരാണ്. അവര്‍ക്ക് ടെസ്റ്റ് എഴുതാന്‍ പിന്നീടൊരു അവസരവും ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ പിന്‍വാതില്‍ നിയമനം കര്‍ശനമായും തടയുകയും ലിസ്റ്റിലുള്ളവരെ നിയമിക്കുകയും വേണം.