കോവിഡും അതിതീവ്ര കോവിഡും പടര്‍ന്ന് പിടിക്കുന്നതിനിടയിലാണ് പക്ഷിപ്പനിയും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. സംസ്ഥാനത്ത് ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധയുള്ള പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലാന്‍ ഉത്തരവിട്ടിട്ടുണ്ട്. താറാവുകളില്‍ അസാധാരണ മരണ നിരക്ക് കണ്ടതിനെ തുടര്‍ന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലും ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലുമാണ് സാമ്പിളുകള്‍ പരിശോധിച്ചത്. എട്ട് സാമ്പിളുകള്‍ അയച്ചതില്‍ അഞ്ചെണ്ണത്തിലാണ് രോഗ ബാധ കണ്ടെത്തിയത്. ഇന്‍ഫ്ളുവന്‍സ ടൈപ്പ് എന്ന വൈറസാണ് പക്ഷിപ്പനി പരത്തുന്നത്. വൈറസിന്റെ വകഭേദമനുസരിച്ച് മാരകമാകുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാം. ഇപ്പോള്‍ സ്ഥിരീകരിച്ചത് എച്ച്.എന്‍.-8 വൈറസാണ്. ഇവ മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ല. ഏതാനും ദിവസം മുമ്പ് രാജസ്ഥാന് പക്ഷിപ്പനി കണ്ടെത്തിയതിന് പിന്നാലെ മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കനുസരിച്ച് 60,000ത്തിലേറെ താറാവുകളെ കൊന്നൊടുക്കിക്കഴിഞ്ഞു. കോഴികളിലേക്കും ഇത് പടര്‍ന്നു പിടിക്കുന്നതോടെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരും. ആലപ്പുഴയിലും കോട്ടയത്തും താറാവ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒട്ടേറെ കര്‍ഷകരുണ്ട്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് താറാവ് കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നത്. വില്‍പ്പനയ്ക്ക് തയ്യാറായ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് അവര്‍ക്ക് ചിന്തിക്കാനാവുന്നതല്ല. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ഇവയെ കൂട്ടത്തോടെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കാന്‍ സംവിധാനമുണ്ടാക്കണം. കോവിഡ് മൂലം എല്ലാം തകര്‍ന്ന് കഴിയുന്ന കര്‍ഷകര്‍ക്ക് പക്ഷിപ്പനി വലിയ പ്രഹരം ഏല്‍പ്പിച്ചിരിക്കയാണ്.
2014ല്‍ കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരുന്നു. അന്ന് ആലപ്പുഴ, ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് പക്ഷിപ്പനി പടര്‍ന്നു പിടിച്ചത്. 2003 ല്‍ പക്ഷിപ്പനി ഏഷ്യയാകെ ഭീതി പരത്തിയിരുന്നു. മനുഷ്യരിലും പന്നികളിലും പനി ഉണ്ടാകുന്ന ഓര്‍ത്തോമിക്സോ വൈറസുകളില്‍ ചിലത് ഘടനാ വ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാന്‍ കഴിവുനേടിയതാണ് പക്ഷികളിലും പനി പടരാന്‍ കാരണം. ഏതെങ്കിലും പനിയോമറ്റ് ആരോഗ്യ പ്രശ്നങ്ങളോ പക്ഷിപ്പനി പടര്ന്നി പിടിച്ച സ്ഥലങ്ങളിലെ ആളുകള്‍ക്ക് ഉണ്ടോ എന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വേ നടന്നുവരികയാണ്. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. രോഗാണുസാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരാം. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യത കുറവാണ്. എന്നാല്‍ ജനിതക വ്യതിയാനം മൂലം ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നാല്‍ അത് വലിയ ആപത്തുണ്ടാക്കും. 1997ല്‍ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.