അനധികൃതമായി അവധിയെടുത്ത ഡോക്ടര്‍മാരടക്കമുള്ള 400 ലധികം ജീവനക്കാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. ഇതില്‍ 380 പേരും ഡോക്ടര്‍മാരാണ്. കാരണം കാണിക്കല്‍ നോട്ടീസും മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇവരെ പിരിച്ചുവിട്ടത്. കോവിഡ് അടക്കമുള്ള പകര്‍ച്ച വ്യാധികളും പ്രകൃതി ദുരന്തങ്ങളുമുണ്ടായിട്ടും ഇവര്‍ ജോലിക്കെത്താന്‍ തയ്യാറായില്ല. ആവശ്യത്തിന് ജീവനക്കാരും ഡോക്ടര്‍മാരും ഇല്ലാത്തത് ആരോഗ്യ വകുപ്പിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സര്‍വ്വീസില്‍ നിയമിതനായ ജീവനക്കാര്‍ അനധികൃതമായി അവധിയെടുത്ത് പോകുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഡോക്ടര്‍മാരില്‍ മിക്കവരും നീണ്ട അവധിയെടുത്ത് സ്വകാര്യ ക്ലിനിക്കുകള്‍ നടത്തുകയോ വിദേശ രാജ്യങ്ങളിലേക്ക് പോവുകയോ ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഡോക്ടര്‍മാര്‍ എം.ബി.ബി.എസ്. കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഏതാനും വര്‍ഷം ജോലി ചെയ്യണമെന്ന നിബന്ധനയുണ്ട്. കോഴ്സ് കഴിഞ്ഞ് ഒരാള്‍ പുറത്തിറങ്ങുമ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ചെലവാകുന്നത്. അത്കൊണ്ട് തന്നെയാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഏതാനും വര്‍ഷം ജോലി ചെയ്യണമെന്ന നിബന്ധനയുണ്ടാക്കിയത്. ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യുന്നതിന് അധിക വേതനവും നല്‍കുന്നുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ആസ്പത്രികളില്‍ നൂറ് കണക്കിന് ഡോക്ടര്‍മാരുടെ ഒഴിവ് നികത്താതെ കിടക്കുന്നു. പി.എസ്.സി. നിയമനം കിട്ടി ജോയില്‍ ചെയ്താലുടന്‍ ദീര്‍ഘ അവധിയില്‍ പോവുകയോ സ്ഥലം മാറ്റം വാങ്ങി പോവുകയോ ആണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഡോക്ടര്‍മാരെ സര്‍വ്വീസില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടി ഉണ്ടാവണം. സ്വകാര്യ മേഖലയില്‍ നിന്ന് ലഭിക്കുന്ന വേതനം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ലഭിക്കുന്നില്ല. ആകര്‍ഷകമായ ശമ്പളം നല്കിയാല് പലരും സര്‍വ്വീസില്‍ തുടരുമെന്നതില്‍ സംശയമില്ല. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ഈയിടെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ നടപടി സ്വീകരിക്കുകയുണ്ടായി. 38 ഡോക്ടര്‍മാര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. 38 ഡോക്ടര്‍മാരെയും കാസര്‍കോട് ജില്ലക്ക് മാത്രമായാണ് നിയമന ഉത്തരവ് നല്‍കിയത്. എന്നാല്‍ ഏതാനും ദിവസത്തിനകം ഉത്തരവ് തിരുത്തി. 15 പേരെ മാത്രം കാസര്‍കോടിന്. ബാക്കിയുള്ളവരെ മറ്റ് ജില്ലകളിലേക്കയച്ചു. എന്നാല്‍ 15 പേരില്‍ മൂന്ന് പേര് മാത്രമാണ് ജില്ലയില്‍ ചുമതല ഏറ്റത്.
സര്‍ക്കാര്‍ തലത്തിലുള്ള ഏത് ജോലി ആണെങ്കിലും കാസര്‍കോട്ടാണെങ്കില്‍ അവര്‍ക്ക് അയിത്തമാണ്. അതുതന്നെയാണ് കാലാകാലമായി ഡോക്ടര്‍മാരുടെ കാര്യത്തിലും സംഭവിക്കുന്നത്. നേരത്തെ സംസ്ഥാനത്ത് 100 ഡോക്ടര്‍മാര്‍ക്ക് നിയമന ഉത്തരവ് നല്കിയപ്പോള് കാസര്‍കോട്ടേക്ക് നിയമനം നല്‍കിയത് ഒരാള്‍ക്ക് മാത്രം. ആ ഡോക്ടര്‍ ഇതുവരെ ചാര്ജ്ജെടുത്തിട്ടുമില്ല. ജില്ലാ ആസ്പത്രിയില്‍ അടക്കം ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ 200 ഡോക്ടര്‍മാരെ വേണം. തസ്തികകളുടെ എണ്ണം നോക്കിയാല്‍ 90 ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങിയതോടെ 200 ഓളം ഡോക്ടര്‍മാരെ ജില്ലക്ക് വേണം. ജില്ലയില്‍ 41 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആറ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുമുണ്ട്. ഇവിടെയെല്ലാം ഡോക്ടര്‍മാരുടെ സേവനം ഉറപ്പിക്കുമ്പോള്‍ ജില്ലാ ജനറല്‍ ആസ്പത്രികളിലും താലൂക്ക് ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതായി. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജിന്റെ അവസ്ഥയും വളരെ പരിതാപകരമാണ്. തിരുവനന്തപുരത്തു നിന്നും ആലപ്പുഴയില്‍ നിന്നുമൊക്കെ വന്ന ഡോക്ടര്‍മാര്‍ അതേ പോലെ തിരിച്ചുപോയി. അനധികൃതമായി അവധിയെടുക്കുന്നവരെ ഒഴിവാക്കുമ്പോള്‍ തന്നെ പുതിയ ലിസ്റ്റുണ്ടാക്കി അത്രയും ഡോക്ടര്‍മാര്‍ക്ക് നിയമനം നല്‍കണം.