കഴിഞ്ഞ ദിവസം മംഗല്‍പ്പാടി കുബണൂരില്‍ രാജേഷ് എന്ന നിര്‍മ്മാണ തൊഴിലാളി കാട്ടുപന്നിയുടെ കുത്തേറ്റ് മരണപ്പെടുകയുണ്ടായി. കാട്ടുമൃഗങ്ങളുടെ അക്രമത്തില്‍ കൊല്ലപ്പെടുന്ന ആദ്യത്തെയാളല്ല രാജേഷ്. മുമ്പൊക്കെ വനമേഖലയില്‍ വനാതിര്‍ത്തിയില്‍ മാത്രമായിരുന്നു മൃഗങ്ങളുടെ ശല്യം. ഇപ്പോള്‍ ഇവ നാട്ടിലിറങ്ങി മനുഷ്യരെ ഓടിച്ചുപിടിച്ച് കുത്തിക്കൊല്ലുകയാണ്. മൃഗങ്ങള്‍ക്ക് വലിയ സംരക്ഷണം നല്കിക്കൊണ്ടിരിക്കുമ്പോള് മനുഷ്യ ജീവനാണ് ഒരു വിലയുമില്ലാതായിരിക്കുന്നത്. പന്നികളെ ശല്യക്കാരായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലുമെന്ന് ഉത്തരവുണ്ടെങ്കിലും അതിലെ നൂലാമാലകള്‍ കാരണം അവയെ തൊടാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജോലി സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടയിലാണ് കുമ്പണൂര്‍ യു.പി. സ്കൂളിന് സമീപം വെച്ച് രാജേഷിന് പന്നിയുടെ കുത്തേറ്റത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തില്‍ മാരകമായി മുറിവേല്‍ക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും രാജേഷ് രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. കാട്ടുപന്നിയുടെ കുത്തേറ്റ് ഈ വര്‍ഷം മരിക്കുന്ന രണ്ടാമത്തെയാളാണ് രാജേഷ്. കഴിഞ്ഞ മാര്‍ച്ച് 9ന് വെള്ളരിക്കുണ്ട് കൂട്ടക്കളത്തെ താഴത്ത് വീട്ടില്‍ വെള്ളന് പന്നിയുടെ കുത്തേറ്റ് മരിച്ചിരുന്നു. അടുത്ത വീട്ടില്‍ ടി.വി. കാണാന്‍ പോയി തിരികെ വരുന്നതിനിടയിലാണ് പന്നിയുടെ കുത്തേറ്റത്. ഏത് സമയത്തും കാട്ടുപന്നികള്‍ മുന്നിലെത്താമെന്ന ഭയപ്പാടോടെയാണ് വനാതിര്‍ത്തിയിലുള്ളവര്‍ കഴിയുന്നത്. കാട്ടുപന്നികളെ കൊണ്ടുളള്ള അക്രമം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുകയാണ്. കൃഷിയിടങ്ങളും വിളകളും നശിപ്പിക്കുന്നത് മാത്രമല്ല, മനുഷ്യന്റെ ജീവനും ഭീഷണിയായി മാറിയിരിക്കുകയാണിവ. കാട്ടുപന്നിക്ക് പുറമെ നാട്ടിലിറങ്ങുന്ന ആന, കാട്ടുപോത്ത് തുടങ്ങിയവയുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. കാട്ടാനയുടെ ചവിട്ടേറ്റ് കാറഡുക്ക കൊട്ടംകുഴിയില്‍ പട്ടികവര്‍ഗ കോളനിയില്‍ കുമാരന്, പന്നിയുടെ കുത്തേറ്റ് ബളാലിലെ ചുള്ളി, ജോസ് മാടത്താനി എന്നിവരും നേരത്തെ മരണപ്പെട്ടിരുന്നു. കാട്ടുപന്നിയുടെ അക്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും ഉണ്ട്. വെള്ളരിക്കുണ്ട് തയ്യേനിയിലെ മനുജോസ് രക്ഷപ്പെട്ടത് തന്റെ തലയിലുണ്ടായിരുന്ന ചാക്ക് കാട്ടുപന്നിയുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞതുകൊണ്ടാണ്. അക്രമിക്കാന്‍ പാഞ്ഞടുക്കുന്നതിനിടയില്‍ തലയിലുണ്ടായിരുന്ന ചാക്ക് പന്നിയുടെ മേലെക്ക് വലിച്ചെറിഞ്ഞപ്പോള്‍ പന്നി ഓടിപ്പോവുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ കൂരാച്ചുണ്ടിലെ മോഹനന്റെ വീട്ടിലേക്ക് പന്നികള്‍ ഓടിക്കയറിയ സംഭവം ആരും മറന്നു കാണാനിടയില്ല. പുലര്‍ച്ചെ ഏഴരയോടെയാണ് രണ്ട് പന്നികള്‍ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയത്. കെ.എസ്.ഇ.ബി. ജീവനക്കാരനായ മോഹനനും ഭാര്യയും മകനും തലനാരിഴയ്ക്കാണ് പന്നികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പന്നികളെ വീട്ടിനകത്തെ മുറിയില്‍ പൂട്ടിയിട്ട ശേഷം വനം വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവയെ വെടിവെച്ചുകൊല്ലാന്‍ ആദ്യം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് വെടിവെച്ചുകൊന്നത്. പന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാന്‍ വേണ്ട അനുമതി കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാവണം. വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും അതിനെ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം കൊല്ലാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മനുഷ്യനാണോ പന്നികള്ക്കാണോ ആദ്യ പരിഗണന വേണ്ടതെന്ന് സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ തീരുമാനിക്കണം. വിമാനത്തിലും വിലകൂടിയ കാറുകളിലുമൊക്കെ പറന്നുനടക്കുന്ന മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമൊന്നും വന പ്രദേശങ്ങളിലും ഗ്രാമങ്ങളിലുമുള്ള സാധാരണക്കാരായ ജനങ്ങളുടെ ദുരിതം അറിയില്ല. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനും പന്നികളെ കൊന്നൊടുക്കാനുമുള്ള നടപടി അടിയന്തിരമായി ഉണ്ടാവണം.