കോവിഡിന്റെ തീവ്രത കുറഞ്ഞതോടെ രാജ്യത്ത് പൊതുഗതാഗതം സാധാരണ നിലയിലായിരിക്കയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരുന്നവരില്‍ പോസറ്റീവ് ആയവരുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. 99 ശതമാനവും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നതാണ്. എന്നിട്ടും കാസര്‍കോട്ട് നിന്ന് തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് പ്രത്യേകിച്ച് മംഗളൂരുവിലേക്ക് ഇതുവരെ ബസ് ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ മംഗളൂരു വില്‍ അടഞ്ഞു കിടന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയും റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതുവരെ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു. ഇതോടെ മംഗളൂരുവിലെ കോളേജുകളില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, ഉപ്പള, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഏറെയും വലയുന്നത്. തീവണ്ടികളെയും കേരള-കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസുകളെയുമായിരുന്നു വിദ്യാര്‍ത്ഥികള്‍ നേരത്തെ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ ചെന്നൈ-മംഗളൂരു ട്രെയിന്‍ സര്‍വ്വീസ് മാത്രമാണുള്ളത്. ഇതാണെങ്കില്‍ രാവിലെയും വൈകിട്ടുമുള്ള വിദ്യാര്‍ത്ഥികളുടെ യാത്രക്ക് ഒട്ട് ഉതകുന്നുമില്ല. കേരള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ തലപ്പാടി വരെ മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളു. തലപ്പാടി അതിര്‍ത്തി വരെ കേരള ബസിലും ഇവിടെ ഇറങ്ങി കര്‍ണ്ണാടക ബസിലും പോകേണ്ട അവസ്ഥയാണിപ്പോള്‍. പ്രൊഫഷണല്‍ കോളേജുകള്‍ ഏറെയുള്ള ദേര്‍ലക്കട്ട എത്തണമെങ്കില്‍ ഒരു ബസിന് പകരം മൂന്ന് ബസ് വരെ മാറിക്കയറണം. പലര്‍ക്കും പണവും സമയവും നഷ്ടം വരുന്നു. സമയത്ത് ക്ലാസില്‍ എത്താനും സാധിക്കുന്നില്ല. യാത്രാ സൗകര്യമില്ലാത്തതിനാല്‍ കുറേ വിദ്യാര്‍ത്ഥികള്‍ മംഗളൂരുവിലും ദേര്ലക്കട്ടയിലുമായി ലോഡ്ജെടുത്ത് താമസിക്കുകയാണ്. ഉയര്‍ന്ന വാടകയാണ് ഇവര്‍ക്ക് നല്‍കേണ്ടി വരുന്നത്. കോവിഡ് മഹാമാരി മൂലമുള്ള സാമ്പത്തിക ഞെരുക്കത്തില്‍ പെട്ട് രക്ഷിതാക്കള്‍ ഉഴലുമ്പോഴാണ് കുട്ടികളുടെ പഠനത്തിനായി അധികച്ചെലവ് വേണ്ടി വരുന്നത്.കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് നേരിട്ട് ബസ് ഓടിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. കത്ത് കേരള ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അയച്ചുകൊടുത്തിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും തീരുമാനമുണ്ടായിട്ടില്ലത്രെ. സ്വന്തം വാഹനമുള്ളവര്‍ക്ക് മംഗളൂരുവില്‍ പോയി വരാന്‍ തടസ്സമില്ല. എന്നാല്‍ പൊതു വാഹനങ്ങളെ ആശ്രയിക്കുന്നവരാണ് ദുരിതത്തിലാവുന്നത്.
കോവിഡിനൊപ്പം ജീവിക്കുക എന്ന ആശയത്തിലൂന്നി എല്ലാ മേഖലകളിലും ജനങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു. പൊതുഗതാഗതം മാത്രമല്ല, ടൂറിസം കേന്ദ്രങ്ങള്‍, വ്യായാമശാലകള്‍ തുടങ്ങി എല്ലാം പഴയത് പോലെ സജീവമായിട്ടും അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് മാത്രം അനുമതി നല്കാത്തതെന്തു കൊണ്ടെന്ന് മനസ്സിലാവുന്നില്ല. തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ദുരിതം അല്പം കുറയുമായിരുന്നുന്നു. സ്പെഷ്യല്‍ തീവണ്ടികള്‍ മാത്രമാണ് ഇപ്പോള്‍ ഓടുന്നത്. പാസഞ്ചര്‍ വണ്ടികളെയാണ് വിദ്യാര്‍ത്ഥികളില്‍ ഏറെയും ആശ്രയിച്ചിരുന്നത്. പാസഞ്ചറുകള്‍ അനുവദിച്ചാലും വിദ്യാര്‍ത്ഥികളുടെ ദുരിതം മാറിക്കിട്ടുമായിരുന്നു. കര്‍ണ്ണാടകയില്‍ കോളേജുകളും സ്കൂളുകളും തുറന്ന സാഹചര്യത്തില്‍ കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് അടിയന്തിരമായി യാത്രാ സൗകര്യമൊരുക്കണം.