പച്ചക്കറികള്‍ക്കും പല വ്യഞ്ജനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന മഹാമാരിയില്‍പ്പെട്ട് ഉഴലുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറുകയാണ് വിലക്കയറ്റം. കൊറോണ വന്നിട്ട് ഏതാണ്ട് 10 മാസത്തോളമായി. രണ്ട് മാസം സമ്പൂര്‍ണ്ണ ലോക്ഡൗണും പിന്നീട് നിയന്ത്രങ്ങളോടെയുള്ള ലോക്ഡൗണുമായി ജനങ്ങള്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വിലക്കയറ്റം അവരെ പൊറുതിമുട്ടിക്കുന്നത്. പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. തൊഴില്‍ നഷ്ടപ്പെടാത്ത ചുരുക്കം ചിലര്‍ക്ക് മാസത്തില്‍ പകുതി ദിവസങ്ങളില്‍ മാത്രമാണ് ജോലി. ഇതിലും പൂര്‍ണ്ണമായ തോതില്‍ ശമ്പളം ലഭിക്കുന്നില്ല. ഗള്‍ഫിനെ ആശ്രയിച്ചുകഴിഞ്ഞിരുന്നവര്‍ക്കും വലിയ തിരിച്ചടി നേരിട്ടു. പതിനായിരങ്ങളാണ് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയത്. അവധിയെടുത്ത് നാട്ടില്‍ വന്നവര്‍ക്ക് തിരികെ പോകാനാവാതെയും തൊഴില്‍ നഷ്ടമായി. ഗള്‍ഫില്‍ പിടിച്ചു നില്‍ക്കുന്നവര്‍ക്കും മുമ്പ് ലഭിച്ചിരുന്നതുപോലെ എല്ലാ ദിവസവും ജോലി ലഭിക്കുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ ജോലിയുള്ളൂ. അത്തരക്കാര്‍ക്ക് അവിടെ ചെലവിനുള്ള തുക പോലും ലഭിക്കാത്ത സ്ഥിതിയില്‍ നാട്ടിലേക്ക് ഒന്നും അയക്കാനുമാവുന്നില്ല. ചുരുക്കത്തില്‍ ജീവിതം തന്നെ വഴിമുട്ടിയ സാഹചര്യത്തിലാണ് പല വ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കു വില കുത്തനെ വര്‍ധിച്ചത്. കനത്ത മഴ ഉണ്ടായതോടെയാണ് പച്ചക്കറികളുടെ ഉല്‍പ്പാദനം കുറഞ്ഞത്. അതുകാരണമാണ് വില കുതിച്ചുയര്‍ന്നത്. ഉള്ളിക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായതുപോലുള്ള വിലക്കയറ്റമാണ് ഇത്തവണയും. സവാളക്ക് 85 രൂപയും ചെറിയ ഉള്ളിക്ക് 120 രൂപയുമാണ് വില. മഹാരാഷ്ട്രയിലെ പൂനെയില്‍ കനത്ത മഴയില്‍ വിളകള്‍ക്ക് നാശമുണ്ടായതാണ് കാരണമെന്ന് പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഉള്ളിക്ക് 50 രൂപയാണ് വര്‍ധിച്ചത്. ഉരുളക്കിഴങ്ങ്, കാബേജ്, മുരിങ്ങ, ബീറ്റ്റൂട്ട് എന്നീ പച്ചക്കറികള്‍ക്കാണ് വലിയ വില വര്‍ധനവുണ്ടായത്. വില വര്‍ധിച്ചതിന് പുറമെ വേണ്ടത്ര സാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. മംഗളൂരുവില്‍ നിന്നാണ് കാസര്‍കോട്ടേക്ക് പച്ചക്കറികള്‍ എത്തുന്നത്. ദസറ ആഘോഷം ആരംഭിച്ചതോടെ അവിടെ വില വര്‍ധിച്ചതാണ് ഇവിടെയും വില വര്‍ധിച്ചത്. 42 രൂപ ഉണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 50 ഉം 36 രൂപയുണ്ടായിരുന്ന ബീന്‍സിന് 44 രൂപയും 30 രൂപ ഉണ്ടായിരുന്ന ബീറ്റ്റൂട്ടിന് 50 രൂപയുമായി ഉയര്‍ന്നു. അതുപോലെത്തന്നെ പല വ്യഞ്ജനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു. 70 രൂപയുണ്ടായിരുന്ന കടലക്ക് 75 രൂപയും 120 രൂപയുണ്ടായിരുന്ന പരിപ്പിന് 130 രൂപയുമായി ഉയര്‍ന്നു. കാബേജിനും മുരിങ്ങക്കും റിക്കാര്‍ഡ് വിലയാണ്. കാബേജിന് 50 രൂപയും മുരിങ്ങക്ക് 100 രൂപയും നല്‍കണം. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനുമപ്പുറമാണ് വില വര്‍ധന. പച്ചക്കറികളും പല വ്യഞ്ജനങ്ങളും നമുക്ക് ഒഴിച്ചുകൂടാനാവാത്തവയാണ്. പല വ്യഞ്ജനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കിറ്റ് എല്ലാ മാസവും ലഭിക്കുന്നതുകൊണ്ട് കടല, ചെറുപയര്‍, പരിപ്പ്, പഞ്ചസാര തുടങ്ങിയ പല വ്യഞ്ജനങ്ങള്‍ വില കൊടുത്ത് വാങ്ങേണ്ടിവരുന്നില്ലെന്നത് ആശ്വാസമാണ്. പച്ചക്കറികളുടെയും പല വ്യഞ്ജനങ്ങളുടെയും വില വര്‍ധന പിടിച്ചുനില്ക്കാന് വിപണിയില്‍ ഇടപെടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം.