തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ മൊഴി നല്കി പ്രതി സന്ദീപ് നായര്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടതുപക്ഷവുമായി ബന്ധമുള്ള ഉന്നതരുടെയും പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണമാണ് ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയില്‍ സന്ദീപ് നായര്‍ ഉന്നയിച്ചത്. എറണാകുളം സെഷന്‍സ് കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് പൂജപ്പുര ജയിലിലെത്തി അഞ്ചു മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ദീപ് നായര്‍ എല്ലാം വെളിപ്പെടുത്തിയത്. ഇതോടെ വെട്ടിലായിരിക്കുകയാണ് ഇ.ഡി.
മുഖ്യമന്ത്രി, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, മന്ത്രി കെ.ടി. ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപ് മൊഴി നല്‍കിയിരിക്കുന്നത്. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യത്തിനായി ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞുവെന്നും സന്ദീപ് പറഞ്ഞു. സന്ദീപിന്റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
കസ്റ്റഡിലുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് നേരത്തെ കത്തുനല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ കേസെടുത്തത്.
തങ്ങളോട് സഹകരിക്കുകയാണെങ്കില്‍ മാപ്പ് സാക്ഷിയാക്കാം, ജാമ്യം ലഭിക്കാന്‍ സഹായിക്കാം എന്നീ വാഗ്ദാനങ്ങളാണ് ഇഡി സന്ദീപിന് മുമ്പാകെ വച്ചത്. ഇതിനിടെ ക്രൈംബ്രാഞ്ചിനെതിരെ ഇഡി രംഗത്ത് വന്നു. കോടതിയെ കബളിപ്പിച്ചാണ് സന്ദീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് നേടിയെതെന്നാണ് ഇഡിയുടെ വാദം. സന്ദീപിനെ ചോദ്യം ചെയ്യുമെന്ന കാര്യം ക്രൈംബ്രാഞ്ച് അറിയിച്ചില്ലെന്നും കാട്ടി ഇ.ഡി കോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് ഈ വിഷയത്തില്‍ പറയാനുള്ളത് കേള്‍ക്കാതെയാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് പോകുന്നതെന്നും ഇ.ഡി ആരോപിച്ചിരുന്നു.