കാസര്‍കോട്: ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചട്ടഞ്ചാല്‍ വ്യവസായ എസ്റ്റേറ്റില്‍ ആരംഭിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ തറക്കല്ലിടല്‍ ജൂണ്‍ ഏഴിന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍ നിര്‍വ്വഹിക്കും. ഒരുകോടി എണ്‍പത്തേഴ് ലക്ഷം രൂപയ്ക്കാണ് കൊച്ചി ആസ്ഥാനമായുള്ള കെയര്‍ സിസ്റ്റംസ് നല്കിയ ടെണ്ടര്‍ അംഗീകരിച്ചത്. 84 ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ അംഗീകരിച്ചത്. ജില്ലയിലെ ആദ്യത്തെ പൂര്ണ്ണസജ്ജമായിട്ടുള്ള ഓക്സിജന്‍ പ്ലാന്റാണിത്.
മൂന്ന് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി നടന്ന യോഗത്തിലാണ് ടെണ്ടര്‍ അംഗീകരിച്ചത്. പദ്ധതി തുകയുടെ 20 ശതമാനം മുന്‍കൂറായി നല്‍കണമെന്ന ആവശ്യം യോഗം അംഗീകരിച്ചു. യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്മോഹന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്, ഡി.ഐ.സി ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് കെ. സജിത് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറാണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
വീഡിയോ റിപ്പോർട്ട് കാണാം