കാഞ്ഞങ്ങാട്: ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പക്ഷം ചേര്‍ന്ന് സംസാരിച്ച യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് പക തീര്‍ക്കുവാന്‍ പിറ്റേ ദിവസം ബസ് തടഞ്ഞുവെച്ചു. സംഭവം വിവാദമാവുകയാണ്. എന്നാല്‍ കലക്ടറേറ്റിലേക്ക് പോകാനുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതോടെ ഉദ്യോഗസ്ഥന് പുലിവാല് പിടിച്ച പോലെയായി. ചൊവ്വാഴ്ച കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലാണ് പരിശോധന നടത്താനെത്തിയത്. തിങ്കളാഴ്ച രാത്രി കാസര്‍കോട്-കണ്ണൂര്‍ റൂട്ടില്‍ ഓടുകയായിരുന്ന രണ്ട് ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ പയ്യന്നൂരില്‍ വെച്ചാണ് തര്‍ക്കമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥന് ഒരു ബസിലെ യാത്രക്കാരനായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് കല്ല്യാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു. സമയത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ആദ്യം പോകേണ്ട ബസ്സിന് പകരം മറ്റൊരു ബസ് സമയം തെറ്റിച്ചു പോയതിനെ ബസ് ജീവനക്കാര്‍ ചോദ്യംചെയ്തതാണ് വാക്തര്‍ക്കത്തിന് കാരണമായത്. സമയം തെറ്റിച്ചുപോയ ബസിലാണ് പൊലീസ് ഉദ്യോഗസ്ഥന് ഉണ്ടായിരുന്നത്. ഇദ്ദേഹം ബസ്സിലെ ജീവനക്കാരോട് തട്ടിക്കയറിയത്രെ. താന്‍ പൊലീസ് ഓഫീസര്‍ ആണെന്ന് പറഞ്ഞെങ്കിലും തങ്ങളുടെ തര്‍ക്കത്തില്‍ യാത്രക്കാര്‍ ഇടപെടുന്നത് എന്തിനാണെന്ന് ജീവനക്കാര്‍ ചോദിച്ചു. പക്ഷം ചേര്‍ന്ന യാത്രക്കാരന്റെ നിലപാട് മുഖവിലക്കെടുത്തില്ല. അതിനിടെ ഉദ്യോഗസ്ഥന് കയറിയ ബസ് സ്റ്റാന്റ് വിടുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം കാഞ്ഞങ്ങാട് ടൗണില്‍ യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥന് ബസ് തടഞ്ഞ് രേഖകള്‍ ആവശ്യപ്പെട്ടു. രേഖകള്‍ പുതുക്കാനായി ആര്‍ടി ഓഫീസില്‍ ഏല്‍പ്പിച്ചിരുന്നു. 14 ദിവസത്തിനകം നല്കിയാല് മതിയെന്ന നിയമമുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞപ്പോള്‍ കണ്ടക്ടറോട് ലൈസന്‍സ് ആവശ്യപ്പെട്ടു. ലൈസന്‍സ് ഫെബ്രുവരി കാലാവധി കഴിഞ്ഞെങ്കിലും ജൂണ്‍ വരെ അതിനും കാലാവധി ഉണ്ടെന്ന പുതിയനിയമവും രേഖാമൂലം ഉദ്യോഗസ്ഥനോട് ചൂണ്ടിക്കാട്ടിയപ്പോള്‍ ഉദ്യോഗസ്ഥന് അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. ഒന്‍പത് മണിക്കെത്തിയ ബസ് 9.30 വരെയാണ് ഉദ്യോഗസ്ഥന് പിടിച്ചു വെച്ചത്. കലക്ടറേറ്റില്‍ ഉള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. സമയം വൈകുമ്പോള്‍ യാത്രക്കാരും തര്‍ക്കത്തില്‍ ഇടപെട്ട് പൊലീസ് ഉദ്യോഗസ്ഥനെ നിലപാടിനെതിരേ പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴാണ് കണ്ടക്ടരുടെ ലൈസന്‍സ് പിടിച്ചു വച്ച് ബസ് വിട്ടത്.