ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതി അഞ്ചാം ദിവസവും തുടരുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ പാലസ്തീനില്‍ മരണം 140 ആയി. ശനിയാഴ്ച ഗാസയിലെ അഭയാര്‍ഥി ക്യാംപിന് നേരെ വ്യോമാക്രമണം ഉണ്ടായി. എട്ട് കുട്ടികളും രണ്ട് സ്ത്രീകളുമുള്‍പ്പെടെ 10 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. നിരവധി ബഹുനില കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ത്തു.
ഗാസ മുനമ്പില്‍ തിങ്കളാഴ്ച മുതല്‍ 39 കുട്ടികളടക്കം 140 പാലസ്തീനികള്‍ ആണ് കൊല്ലപ്പെട്ടത്. 950 പേര്‍ക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം 13 ഓളം പാലസ്തീനികള്‍ കൊല്ലപ്പെട്ടു. അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ പോലിസും പാലസ്തീന് പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രാത്രി വരെ തുടര്‍ന്നു. അതേസമയം, ഇസ്രയേല്‍ അധിനിവേശത്തിനും ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണത്തിനും എതിരേ സഹികെട്ട പാലസ്തീനികള്‍ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളില്‍ തടിച്ചുകൂടി.
അക്രമം രൂക്ഷമായതിനാല്‍, ഇസ്രായേലി അധിനിവേശ സേനയില്‍ നിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് പാലസ്തീന് കുടുംബങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ വടക്കന്‍ ഗാസയിലെ സ്കൂളുകളില്‍ അഭയം തേടി. ഇസ്രായേല്‍ ആക്രമണത്തിനിടെ പതിനായിരത്തോളം പാലസ്തീനികള്‍ക്ക് ഗാസയില്‍ നിന്ന് വീട് വിട്ടിറങ്ങേണ്ടി വന്നിട്ടുണ്ടെന്ന് യു.എന്‍ അറിയിച്ചു.
അതേസമയം ഹമാസിന്റെ തിരിച്ചടിയില്‍ ഇസ്രായേലില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു. ശനിയാഴ്ച രമത് ഗാനില്‍ ഒരു പുതിയ മരണം റിപോര്‍ട്ട് ചെയ്തു. ഗാസയില്‍ നിന്ന് ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് റോക്കറ്റുകള്‍ പതിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.