കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ പോര് തുടരുന്നു. കേരളത്തിന്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തോടെയാണ് സൈബറിടത്തിലെ പോര് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഉമ്മന്‍ ചാണ്ടി രംഗത്തെത്തുകയായിരുന്നു. യുഡിഎഫ് കാലത്ത് 800 മുതല്‍ 1500 വരെ പെന്ഷന് നല്‍കിയെന്നും എന്നാല്‍ ഇടതുപക്ഷം 1000 മുതല്‍ 1500 വരെ തന്നെയാണ് നല്‍കിയതെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാദം. എന്നാല്‍ ഈ വാദത്തെ പൊളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. ഉമ്മന്‍ ചാണ്ടി അധികാരം ഒഴിയുമ്പോള്‍ വെറും 600 രൂപയാണ് പെന്ഷന് നല്‍കിയിരുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നു. പിന്നാലെ വീണ്ടും മറുപടി കുറിപ്പുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും പോര് തുടരുന്നത്.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം യുഡിഎഫ് – എല്‍ഡിഎഫ് സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഇരു സര്‍ക്കാരുകളുടെയും കാലത്തെ ആക്ഷേപങ്ങളും പരിഗണിക്കണം എന്ന കുറിപ്പോടെ യുഡിഎഫിന്റെ നേട്ടങ്ങളും എല്‍ഡിഎഫിനെതിരായ അരോപണങ്ങളുമടങ്ങിയ കുറിപ്പാണ് ഉമ്മന്‍ ചാണ്ടി പങ്കുവെച്ചത്. യുഡിഎഫ് 800 മുതല്‍ 1500 രൂപ വരെ ക്ഷേമ പെന്ഷന് നല്‍കിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
അതിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ; കേരളത്തിന്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോട് ഉന്നയിച്ചിരുന്നു. അതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചില മറുപടി നല്‍കിയത് കണ്ടു. സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൊതുജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ ഏതൊരു മേഖലയിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ വളരെ മുന്നിലാണ്. അദ്ദേഹം ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതുമായതിനാല്‍ യഥാര്‍ത്ഥ വസ്തുത ജനങ്ങളുടെ മുന്നില്‍ ഒന്നുകൂടി വയ്ക്കുകയാണ്.
തുടര്‍ന്ന് ക്ഷേമ പെന്ഷന്, സൗജന്യ അരി, മെഡിക്കല്‍ കോളേജ്, ആശ്വാസകിരണം പദ്ധതി, വന്‍കിട പദ്ധതികള്‍, ബൈപാസുകള്‍, പാലങ്ങള്‍, ശബരിമല, പ്രവാസി ക്ഷേമം, പൊതുമേഖല സ്ഥാപനങ്ങള്‍, സാമ്പത്തിക വളര്‍ച്ച തുടങ്ങി 17ഓളം കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിയുടെ മറുപടി കുറിപ്പ്.
ഇതിന് പിന്നാലെയാണ് രേഖകള്‍ സംസാരിക്കട്ടെ എന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയത്. മുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകള്‍ സംസാരിക്കട്ടെ. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തപ്പോള്‍ ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാല്‍ കുരുക്കാത്ത നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. അതുകൊണ്ട് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിടുകയാണ്. അവ സംസാരിക്കട്ടെ എന്നു പറഞ്ഞാണ് ഉമ്മന്‍ ചാണ്ടിയുടെ കുറിപ്പ്.
ഇരുവരുടെയും ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാം
മുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകൾ സംസാരിക്കട്ടെ.
അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ്…
Posted by Oommen Chandy on Sunday, 4 April 2021
കേരളത്തിൻ്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോട് ഉന്നയിച്ചിരുന്നു. അതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ…
Posted by Pinarayi Vijayan on Sunday, 4 April 2021
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഇരു സര്‍ക്കാരുകളുടെയും…
Posted by Oommen Chandy on Saturday, 3 April 2021