25 ലക്ഷവും എസ് യുവി കാറും സ്ത്രീധനമായി വേണം; 'യുവതിക്ക് എച്ച് ഐ വി കുത്തിവച്ച് ഭര്‍തൃവീട്ടുകാരുടെ പീഡനം'

ലക്‌നൗ: സ്ത്രീധനം പോരെന്ന് പറഞ്ഞ് എച്ച് ഐ വി കുത്തിവച്ച് യുവതിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ പീഡനമെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഗംഗോ കോട് വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. എസ് യു വി കാറും 25 ലക്ഷം രൂപയും ഉള്‍പ്പെടെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭര്‍തൃവീട്ടുകാരുടെ പീഡനം എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ബലമായി എച്ച് ഐ വി കുത്തിവച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ പിതാവാണ് ഇതുസംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്നു കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി സോനാല്‍ എന്ന യുവതിയുടെ വിവാഹം 2023 ഫെബ്രുവരി 15നാണ് നടന്നത്. സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നല്‍കി. എന്നാല്‍, ഭര്‍തൃവീട്ടുകാര്‍ സന്തുഷ്ടരായില്ല. എസ് യു വി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ ഇത്രയും വലിയ സ്ത്രീധനം നല്‍കാനാകില്ലെന്ന് കുടുംബം അറിയിച്ചു. ഇതോടെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു യുവതിയെ ഭര്‍തൃവീട്ടിലേക്ക് തന്നെ തിരിച്ചയച്ചു. എന്നാല്‍ യുവതിക്ക് വീണ്ടും ശാരീരികവും മാനസികവുമായ പീഡനമാണ് ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്നത്.

ഒടുവില്‍ എച്ച് ഐ വി കുത്തിവച്ച് യുവതിയെ കൊല്ലാന്‍ ഭര്‍തൃവീട്ടുകാര്‍ ഗൂഢാലോചന നടത്തിയതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു. യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ എച്ച് ഐ വി ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോള്‍ എച്ച് ഐ വി നെഗറ്റീവാണ്. ഇതിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കള്‍ അടക്കമുള്ള മറ്റ് കുടുംബാംഗങ്ങള്‍ക്കെതിരെയും ഗംഗോ കോട് വാലി പൊലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Related Articles
Next Story
Share it