'ഭര്‍ത്താവുമായുള്ള പ്രശ്നം തീര്‍ക്കാന്‍ മന്ത്രവാദം'; 61 ലക്ഷം തട്ടി; മന്ത്രവാദിയും ശിഷ്യനും അറസ്റ്റില്‍

ചാവക്കാട്: ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ മന്ത്രവാദം വഴി പരിഹരിക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. 61 ലക്ഷം രൂപയാണ് യുവതിയില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്തത്.

മന്ത്രവാദി മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താജുദ്ദീന്‍ (46), ഇയാളുടെ സഹായി ഷെക്കീര്‍ (37) എന്നിവരെയാണ് ചാവക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ വിവി വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടില്‍ വന്ന് തലവേദനയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഗുളിക കഴിക്കാന്‍ നല്‍കി. ഇതോടെ ബോധം നഷ്ടമായ യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ഒരുലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.

പിന്നീട് ഷെക്കീറിന്റെ ഗുരുവാണെന്ന് പറഞ്ഞ് യുവതിയുടെ വീട്ടിലെത്തിയ താജുദ്ദീന്‍ പ്രേതബാധയുണ്ടെന്നും മന്ത്രവാദത്തിലൂടെ അതിന് പരിഹാരമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി യുവതിയെ പീഡിപ്പിച്ചു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയ ഇയാള്‍ ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പലതവണകളായി പീഡിപ്പിച്ച് യുവതിയില്‍നിന്ന് 60 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.

ഇതുസംബന്ധിച്ച യുവതിയുടെ പരാതിയില്‍ ചാവക്കാട് പൊലീസ് ആണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ഇതോടെ പ്രതികള്‍ പിടിയിലാവുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ ടിസി അനുരാജ്, വിഷ്ണു എസ് നായര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ് വി നാഥ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Related Articles
Next Story
Share it