മംഗളൂരു: നക്സല്‍ ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മംഗളൂരു ബെല്‍ത്തങ്ങാടി സ്വദേശികളായ പിതാവിനെയും മകനെയും കോടതി കുറ്റവിമുക്തരാക്കി. ബെല്‍ത്തങ്ങാടിയിലെ ലിംഗണ്ണ മലേകുടിയയെയും മകന് വിട്ടല്‍ മലേകുടിയയെയുമാണ് മംഗളൂരു അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് (മൂന്ന്) കോടതി വിട്ടയച്ചത്. 2012 മാര്‍ച്ച് 3 ന് ബെല്‍ത്തങ്ങാടി താലൂക്കിലെ കുട്ലൂരില് നിന്ന് നക്സലുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിട്ടലിനെയും പിതാവിനെയും പൊലീസിലെ നക്സല്‍ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. വിട്ടല്‍ മൂന്ന് മാസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു. പിന്നീട് പൊലീസ് നിരീക്ഷണത്തില്‍ തന്നെ വിട്ടല്‍ പരീക്ഷയെഴുതി. കുറ്റലൂരിലെ മലേകുടിയ ഗോത്രത്തിന്റെ നേതാവായ വിട്ടല്‍ ഈ സമൂഹത്തില്‍ നിന്നുമുള്ള ഒരേയൊരു ബിരുദാനന്തര ബിരുദധാരിയാണ്. കൂടാതെ നരവി ഗ്രാമപഞ്ചായത്തിലെ കുട്ലൂര്‍ വാര്‍ഡില്‍ ഇദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്താണ് നക്സലുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ലിംഗണ്ണയെയും വിട്ടലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. നക്സല്‍ ആശയങ്ങളുള്ള പുസ്തകങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ പുസ്തകങ്ങള്‍ വായിച്ചുവെന്നല്ലാതെ തങ്ങള്‍ നക്സലൈറ്റുകളല്ലെന്ന് ലിംഗണ്ണയും വിട്ടലും അറിയിച്ചെങ്കിലും കേസുമായി പൊലീസ് മുന്നോട്ട് പോകുകയായിരുന്നു.
2012 മാര്‍ച്ച് 3ന് അറസ്റ്റിലായ സമയത്ത്, വിട്ടല്‍ മംഗളൂരു സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഇടതുപക്ഷക്കാര്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും വിപ്ലവപരവും പുരോഗമനപരവുമായ ചിന്തകള്‍ പ്രചരിപ്പിക്കുകയും വിദ്യാര്‍ത്ഥി നേതാവായി ഉയര്‍ന്നുവരികയും ചെയ്തു. എതിര്‍പ്പുകളും പ്രതിഷേധങ്ങളും ഉണ്ടായതിനാല്‍, അന്ന് അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാര്‍ ലിംഗണ്ണക്കും വിട്ടലിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചില്ല. വിട്ടലിനെതിരായ കേസ് പിന്‍വലിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞിരുന്നു. എന്നാല്‍ അറസ്റ്റിലായി മൂന്ന് വര്‍ഷത്തിന് ശേഷം സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ പൊലീസും വനംവകുപ്പും ചേര്‍ന്ന് തന്നെയും പിതാവിനെയും കേസില്‍ കുടുക്കുകയായിരുന്നുവെന്ന് വിട്ടല്‍ പറഞ്ഞു.