വന്‍ ഹൈപ്പോടെ വന്ന സിനിമകള്‍ പൊട്ടിപ്പൊളിഞ്ഞ വര്‍ഷം 2023...

കോടികള്‍ മുടക്കി സംവിധാനം ചെയ്യുന്നു, താരങ്ങള്‍ക്ക് കോടികളുടെ പ്രതിഫലം നല്‍കുന്നു, അതിലുമധികം കോടികള്‍ മുടക്കി പ്രമോഷന്‍ ചെയ്യുന്നു, എന്നിട്ട് തിയേറ്ററുകളില്‍ എത്തുമ്പോള്‍ ഒരു വലിയ പൂജ്യം. അതാണ് മിക്കപ്പോഴുമുള്ള അവസ്ഥ. അങ്ങനെ 2023ല്‍ ഏറ്റവും മോശം എന്നടയാളപ്പെടുത്തപ്പെട്ട ചില സിനിമകളെക്കുറിച്ചാണ്.ഷാഹിദ് കപൂറിനെ കേന്ദ്ര കഥാപാത്രമാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സിനിമയാണ് ബ്ലഡി ഡാഡി. 2011 ല്‍ പുറത്തിറങ്ങിയ സ്ലീപ് ലസ്സ് നൈറ്റ് എന്ന ഫ്രഞ്ച് സിനിമയുടെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ബ്ലഡി ഡാഡി എന്ന സിനിമയൊരുക്കിയത്. […]

കോടികള്‍ മുടക്കി സംവിധാനം ചെയ്യുന്നു, താരങ്ങള്‍ക്ക് കോടികളുടെ പ്രതിഫലം നല്‍കുന്നു, അതിലുമധികം കോടികള്‍ മുടക്കി പ്രമോഷന്‍ ചെയ്യുന്നു, എന്നിട്ട് തിയേറ്ററുകളില്‍ എത്തുമ്പോള്‍ ഒരു വലിയ പൂജ്യം. അതാണ് മിക്കപ്പോഴുമുള്ള അവസ്ഥ. അങ്ങനെ 2023ല്‍ ഏറ്റവും മോശം എന്നടയാളപ്പെടുത്തപ്പെട്ട ചില സിനിമകളെക്കുറിച്ചാണ്.
ഷാഹിദ് കപൂറിനെ കേന്ദ്ര കഥാപാത്രമാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സിനിമയാണ് ബ്ലഡി ഡാഡി. 2011 ല്‍ പുറത്തിറങ്ങിയ സ്ലീപ് ലസ്സ് നൈറ്റ് എന്ന ഫ്രഞ്ച് സിനിമയുടെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ബ്ലഡി ഡാഡി എന്ന സിനിമയൊരുക്കിയത്. 2015ല്‍ കമല്‍ ഹസന്‍ നായകനായി തൂങ്കാ വാനം എന്ന പേരില്‍ ഈ സിനിമ തമിഴിലും എത്തിയിരുന്നു. ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ അത് പൂര്‍ണമായും പരാജയപ്പെടാന്‍ കാരണം എഴുത്തില്‍ വന്ന ആഴക്കുറവും പരുക്കന്‍ എഡിറ്റിങ്ങുമാണ്. അത് പ്രേക്ഷകരെ ശരിക്കും ബോറഡിപ്പിച്ചു.
വലിയ ആഘോഷമായിരുന്നു കിസി ക ഭായ് കിസി ക ജാന്‍ എന്ന സിനിമയുടെ വരവ്. സിനിമയും അങ്ങനെയാണെന്നാണ് പറച്ചില്‍. സല്‍മാന്‍ ഖാന്‍ എന്ന നായകന്‍ സിനിമയിലേക്കെത്തുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ കൈയ്യടിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്തേക്കാം. പക്ഷെ അത് തന്നെ പ്രേക്ഷകരും ചെയ്യണം എന്ന് ആവശ്യപ്പെടാന്‍ സാധിക്കുമോ. വ്യത്യസ്തമായ രീതിയില്‍ സല്‍മാന്‍ ഖാന്‍ ആടിത്തിമര്‍ക്കുമ്പോള്‍ നായിക പൂജ ഹെജ് ഡെ അതിനൊപ്പം എത്താന്‍ പ്രയാസപ്പെടുന്നത് പ്രേക്ഷകരായ നമുക്കും അനുഭവിക്കാന്‍ കഴിയും. സല്‍മാന്‍ ഖാന്‍ സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരുകാലം ഉണ്ടായിരുന്നു എന്നത് നിഷേധിക്കുന്നില്ല. പക്ഷെ ഇപ്പോള്‍ കാലം മാറി.
രണ്‍ബീര്‍ കപൂറിനെയും ശ്രദ്ധ കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലവ് രഞ്ജന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൂ ജൂത്തി മെയിന്‍ മക്കാര്‍. പുരുഷന്മാര്‍ ശ്രേഷ്ഠന്മാരായ ജീവികളാണെന്നും സ്ത്രീകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന കൃത്രിമ ജീവികളാണെന്നും വരച്ചുകാട്ടുന്നതിന് സമാനമായിരുന്നു ഈ സിനിമ.
അല്ലു അര്‍ജ്ജുന്‍ നായകനായ തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രമായ അല വൈകുണ്ഡപുരമലു എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക് ആണ് ഷെഹ്സാദ. അതി സമ്പന്നനായ തന്റെ മുതലാളിയുടെ മകന്‍ മരിച്ചു എന്ന് കരുതി, അപ്പോള്‍ തന്നെ ജനിച്ച തന്റെ കുഞ്ഞിനെ മാറ്റിക്കിടത്തി, അവനെ ഒരു കോടീശ്വരനായി കാണാന്‍ ആഗ്രഹിച്ച അച്ഛന്റെ കഥ ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. കാണുന്ന പ്രേക്ഷകരുടെ ലോജിക്കിനെ ചോദ്യംചെയ്യുന്ന വിധമായിരുന്നു സിനിമയുടെ മേക്കിങ്ങ്.
2021ല്‍ ഷേര്‍ഷാ പോലൊരു സിനിമയില്‍ അഭിനയിച്ച് ഗംഭീര പ്രേക്ഷക ശ്രദ്ധയും പ്രശംസയും നേടിയ നടനാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. ആ ഒരു നടന്‍ എങ്ങനെ മിഷന്‍ മജ്നു എന്ന സിനിമ തിരഞ്ഞെടുത്തു എന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ ചോദ്യം. ഫാമിലി മാന്‍, സ്പെഷ്യല്‍ ഓപ്‌സ് പോലുള്ള മികച്ച വെബ്സീരീസുകളും സിനിമകളുമൊക്കെ കാണുന്ന പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഇത്രയും തരംതാഴ്ന്നതാണോ എന്ന് നിരൂപകരും ചോദിക്കുന്നു.
പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായിരുന്നു ആദിപുരുഷ്. ബാഹുബലി സിനിമകള്‍ക്ക് ശേഷം അതിന് മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ ചെയ്യാനുള്ള ബദ്ധപ്പാടിനിടയില്‍ പ്രഭാസിന്റെ തിരഞ്ഞെടുക്കലുകള്‍ എല്ലാം പരാജയമായി മാറുന്നു എന്ന് ആദിപുരുഷ് വളരെ വ്യക്തമായി കാണിച്ചുതരും. സിനിമയുടെ ടീസര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ വിഷ്വലി അത് പ്രേക്ഷകരുടെ കാഴ്ചശേഷിയെ ചോദ്യംചെയ്യുന്നതായിരിക്കും എന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ വിഷ്വല്‍സ് മാത്രമല്ല, കഥ തന്നെയില്ല എന്ന് തിയേറ്ററിലെത്തുമ്പോഴാണ് മനസ്സിലാവുന്നത്.
ബോളിവുഡ് സിനിമകള്‍ മാത്രമല്ല, ഈ ലിസ്റ്റില്‍ പറയാനാണെങ്കില്‍ ഒത്തിരി മലയാള സിനിമകളും പെടും. അത് വൈകാരികമായി കണ്ടിട്ട് കാര്യമില്ല.
പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയ്ക്ക് എന്തിനായിരുന്നു ഇത്രയും വലിയ ഹൈപ്പ് എന്ന് പ്രേക്ഷകര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.
മഞ്ജു വാര്യരുടെ ആയിഷ, മോഹന്‍ലാലിന്റെ എലോണ്‍, ദിലീപിന്റെ ബാന്ദ്ര തുടങ്ങിയ സിനിമകള്‍ എല്ലാം ഈ ലിസ്റ്റില്‍ പെടുന്നു.


-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it