തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി പ്രതിനിധികളെ കണ്ടുവെന്നും രണ്ടുകരാറില്‍ ഒപ്പുവെച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് പുറമെ, ഇ.എം.സി.സിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രവും കെ.എസ്.ഐ.ഡി.സി പദ്ധതിക്കായി ഇ.എം.സി.സിക്ക് അനുവദിച്ച നാല് ഏക്കര്‍ ഭൂമിയുടെ രേഖകളും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഫിഷറീസ് മന്ത്രിക്കൊപ്പം കമ്പനി സി.ഇ.ഒ മുഖ്യമന്ത്രിയെ കണ്ടുവെന്നും കമ്പനി രേഖകള്‍ തന്നെ ഇതിന് തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു. ഫിഷറീസ് മന്ത്രി കമ്പനി പ്രതിനിധികളുമായി ന്യൂയോര്‍ക്കില്‍വെച്ച് നടത്തിയ ചര്‍ച്ചയുടെ വിശദവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. ധാരണാപത്രം റദ്ദാക്കാന്‍ തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ച പ്രതിപക്ഷനേതാവ് താന്‍ ഉന്നയിച്ച ആരോപങ്ങള്‍ തെളിയിക്കുന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും വ്യക്തമാക്കി. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ മറുപടികളാണ് ഫിഷറീസ് മന്ത്രി പറയുന്നത്. ആദ്യം താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ഏത് കമ്പനി, എന്ത് കമ്പനി എന്നൊക്കെയാണ് മേഴ്സിക്കുട്ടിയമ്മ ചോദിച്ചത്. പിന്നീട് ഫോട്ടോ പുറത്തുവന്നപ്പോഴാണ് കമ്പനി പ്രതിനിധികള്‍ വന്നിരുന്നുവെന്നും ചര്‍ച്ച ചെയ്തത് എന്താണെന്ന് ഓര്‍മ്മയില്ലെന്നും മന്ത്രി പ്രതികരിച്ചത്.
എന്നാല്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് സി.പി.എം സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന് പറഞ്ഞു. സര്‍ക്കാറിനെ അനാവശ്യമായി പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് ചെന്നിത്തലയുടേതെന്നും അദ്ദേഹം പറഞ്ഞു.