കൊച്ചി: 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള 97 ശതമാനം മുസ്ലിംകള് അധിവസിക്കുന്ന പവിഴപ്പുറ്റുകളാല്‍ സമൃദ്ധമായ ദ്വീപ്സമൂഹം. ജനവാസമുള്ളതും ഇല്ലാത്തതുമായ നിരവധി ദിപുകള്‍ അടങ്ങിയ ലക്ഷദ്വീപ് ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും ചെറുതുമാണ്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിനോടോരം ചേര്‍ന്ന് മാലദ്വീപുകള്‍ക്ക് വടക്കായി അറബിക്കടലിന്റെ മാറില്‍ സമാധാനത്തോടെ ജീവിച്ചുവന്നിരുന്ന ഒരു ജനത ഇന്ന് സ്വന്തം മണ്ണില്‍ അധികാര വര്‍ഗത്തിന്റെ തന്നിഷ്ടങ്ങളില്‍ ആടിയുലയുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കുമ്പോള്‍ ദ്വീപിലെ ജനത എന്തുചെയ്യണമെന്നറിയാതെ കരയുകയാണ്.
ദ്വീപുകാര്‍ക്ക് പടച്ചോന്റെ മനസ്സാണ്- ലക്ഷദ്വീപില്‍ വരുന്നവര്‍ ഒറ്റക്കെട്ടായി പറയുന്ന വാക്കാണിത്. ആ മനസ്സുള്ളവരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെയും നിങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിയുമ്പോള്‍ ഞങ്ങള്‍ ദ്വീപുകാര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടേണ്ട അവസ്ഥയിലാണ്. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. അത് നേടിയെടുക്കാന്‍ ഇന്ന് ഞങ്ങള്‍ക്ക് കേരളത്തിലെ സാധാരണക്കാരുടെ പിന്തുണയും വേണം’- യുവ സംവിധായികയും ദ്വീപിലെ സാമൂഹിക-ആരോഗ്യ രംഗത്തെ മുന്നണിപ്പോരാളിയുമായ ഐഷ സുല്‍ത്താനയുടെ വാക്കുകളാണിത്.
96 ശതമാനം മുസ്ലിംകള് താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ഐഷ ആരോപിക്കുന്നു. ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ കേന്ദ്രഭരണകൂട പിന്തുണയോടെ ലക്ഷദ്വീപില്‍ ഫാഷിസ്റ്റ് വത്കരണം നടപ്പിലാക്കുന്നെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ്, അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികളെ രൂക്ഷമായി ചോദ്യം ചെയ്ത് ഐഷ രംഗത്തെത്തിയിരിക്കുന്നത്.
2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റത്. അന്നുമുതലാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയത്. ഇവിടെ ഒരാള്‍ക്ക് പോലും കോവിഡ് 19 ഇല്ലായിരുന്നു. ദ്വീപ് ജനത കാത്തുസൂക്ഷിച്ച പ്രോട്ടോകോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് പ്രഫുല്‍ പട്ടേലും സംഘവും ലക്ഷദ്വീപില്‍ കാലുകുത്തിയത്. അതേസമയത്ത് ദ്വീപില്‍ സിനിമ ചിത്രീകരണത്തിന് പോയ ഞാനും സംഘവും സ്വമനസ്സാലേ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. ആ ജാഗ്രത പ്രഫുല്‍ പട്ടേലും സംഘവും കാണിക്കാതിരുന്നതിനാല്‍ ദ്വീപില്‍ കോവിഡ് പടര്‍ന്നുപിടിച്ചു. അത്യാവശ്യം ആശുപത്രി സംവിധാനം പോലും ഇല്ലാത്ത ലക്ഷദ്വീപിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. എന്റെ സഹോദരങ്ങള്‍ അവിടെ യാതന അനുഭവിക്കുകയാണ്’-ഐഷ ചൂണ്ടിക്കാട്ടി.
പ്രഫുല്‍ പട്ടേല്‍ ദ്വീപിനെ മറ്റെന്തോ ലക്ഷ്യത്തിനായി തകര്‍ക്കുകയാണെന്നും ഇതിനു പിന്നില്‍ നീണ്ട വര്‍ഷങ്ങള്‍ മുന്നില്‍ കണ്ടുള്ള ചില പദ്ധതികള്‍ ഉണ്ടെന്ന് സംശയിക്കുന്നതായും ഐഷ ചൂണ്ടിക്കാട്ടുന്നു. ‘ദ്വീപിനെ അടിമുടി കാവിവത്കരിച്ച് സാമൂഹിക ഐക്യവും സമാധാനവും തകര്‍ത്ത് പുറത്തുനിന്നുള്ള ആളുകളെ തിരുകിക്കയറ്റി ദ്വീപില്‍ മറ്റെന്തോ ലക്ഷ്യം സാധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഫുല്‍ പട്ടേലിലൂടെ ശ്രമിക്കുന്നത്. ഞങ്ങളുടെ ജനതയുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുനീക്കി. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും പുറത്താക്കി. ദ്വീപിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി. ടൂറിസത്തിന്റെ മറവില്‍ മദ്യശാലകള്‍ തുറന്നു. ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന ചട്ടവും കൊണ്ടുവന്നു. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങളായിരുന്ന ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ വെട്ടിക്കളഞ്ഞു. ഒരു തരത്തിലും കൊല്ലും കൊലയുമൊന്നുമില്ലാതെ സമാധാനത്തോടെ ജീവിക്കുന്ന ദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവന്നു’- പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന ജനവിരുദ്ധ നയങ്ങള്‍ ഐഷ സുല്‍ത്താന ഒരു മാധ്യമത്തോട് വിശദീകരിച്ചു.
ലക്ഷദ്വീപിലെ പാവപ്പെട്ട മുസ്ലിംകളുടെ ജീവന് രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരപ്രവര്‍ത്തകരും ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നുമാണ് ഐഷ അഭ്യര്‍ഥിക്കുന്നത്. ‘ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും വിശ്വാസവും തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. കേരളത്തില്‍ നിന്നും വരുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി അമ്പലം പണിത് കൊടുത്തവരാണ് ഞങ്ങള്‍. ആ ഞങ്ങളെ കേന്ദ്രം ദ്രോഹിക്കുന്നത് ഏതു ദൈവത്തിനാണ് ഇഷ്ടമാവുക. ഈ മണ്ണ് ഞങ്ങള്‍ ആര്‍ക്കാണ് വിട്ടുകൊടുക്കേണ്ടത്’ -ഐഷ സുല്‍ത്താന ചോദിക്കുന്നു.
അതിനിടെ ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലുകള്‍ക്കെതിരെ കേരളത്തില്‍ നിന്നും പ്രതിഷേധം വ്യാപകമായി. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എണ്ണിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും ടി.എന്‍ പ്രതാപന് എം.പിയും രംഗത്തെത്തി. നേരത്തേ ലക്ഷദ്വീപിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ക്കെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്തെത്തിയിരുന്നു. കെ.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ്? വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണ് സംഘ്പരിവാര്‍ ശ്രമമെന്ന് സംശയിക്കേണ്ടതുണ്ടെന്നും ജനാധിപത്യ അവകാശങ്ങളേയും സാധാരണ ജീവിതത്തെയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് കാണാന്‍ കഴിയുന്നതെന്നും വി.ടി ബല്‍റാം പറഞ്ഞു. ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
സിവില്‍ സര്‍വീസ് പരിചയമില്ലാത്ത പ്രഫുല്‍ പട്ടേല്‍ എന്ന മോദി ആശ്രിതന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ സാഹചര്യം തന്നെ ദുരൂഹമാണെന്ന് ടി.എന്‍ പ്രതാപന് പ്രതികരിച്ചു. ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. ദ്വീപ് ജനത കാലങ്ങളായി സംരക്ഷിച്ചുപോരുന്ന അവരുടെ തനത് സംസ്കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ല. അവരുടെ ഭക്ഷണം, സംസ്കാരം മറ്റു ആചാര അനുഷ്ടാനങ്ങള്‍ എന്നിവ തകിടം മറിക്കുന്ന ഒരു നയം അധിനിവേശമാണ് എന്നതില്‍ സംശയമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.ടി ബല്‍റാം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
ടി.എന്‍ പ്രതാപന് എം.പി പങ്കുവെച്ച പോസ്റ്റ്: