വീല്‍ചെയര്‍ യാത്രക്കാരെ സഹായിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍

പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: വീല്‍ചെയര്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍. ഇത് ആദ്യമായാണ് റെയില്‍വേ ഇത്തരമൊരു സംരംഭത്തിന് ഒരുങ്ങുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കും റെയില്‍വേ സ്റ്റേഷന്‍ ഉപയോഗിക്കാന്‍ തക്കവണ്ണം മാറ്റങ്ങള്‍ കൊണ്ടുവന്ന തിരുവനന്തപുരം ഡിവിഷന്‍, ഇത്തരക്കാരുടെ യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്നതിനായാണ് ഡിജിറ്റല്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

2017 ല്‍ ട്രെയിന്‍ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന റാമ്പുകള്‍ അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഡിവിഷന്‍ കൂടിയാണ് ഇതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. വീല്‍ചെയറുകള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് അവരുടെ യാത്രാ പദ്ധതികളെക്കുറിച്ച് സ്റ്റേഷന്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കാന്‍ അനുവദിക്കുന്ന ഒരു മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നതിനായി ഡിവിഷന്‍ ഇപ്പോള്‍ സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തിവരികയാണ്. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ പുറപ്പെടുന്ന സ്റ്റേഷന്‍, അവര്‍ എത്തിച്ചേരുന്ന സ്റ്റേഷനുകള്‍ എന്നിവ മുന്‍കൂട്ടി അധികൃതരെ ആപ്പ് മുഖേന അറിയിക്കുകയാണ് ലക്ഷ്യം.

'നിലവില്‍, വീല്‍ചെയറില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ റെയില്‍വേയുടെ 139 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയോ സഹായത്തിനായി സ്റ്റേഷന്‍ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുകയോ വേണം. ഈ ആപ്പ് ഉപയോഗിച്ച്, മുഴുവന്‍ പ്രക്രിയയും കൂടുതല്‍ സുഗമമാക്കും. ആപ്ലിക്കേഷനില്‍ ഒന്നിലധികം സവിശേഷതകളും ഓപ്ഷനുകളും ഉള്‍പ്പെടുത്തുന്നതിനായി ഞങ്ങള്‍ വിദഗ്ധരുമായി പ്രവര്‍ത്തിക്കുന്നു,' - എന്നാണ് ആപ്പിന്റെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നിര്‍ദ്ദേശം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു, പക്ഷേ ഈ വര്‍ഷം തന്നെ മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.

ഈ സംരംഭം ഉപയോക്താക്കളുടെയും വൈകല്യങ്ങള്‍ നേരിടുന്നവരുടേയും പ്രശംസ പിടിച്ചുപറ്റി. 'ഇതൊരു മികച്ച ചുവടുവയ്പ്പാണെന്നും ഇന്ത്യന്‍ റെയില്‍വേയുടെ മറ്റ് ഡിവിഷനുകളും മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്നെപ്പോലുള്ള ആളുകള്‍ക്ക് ഇത് സ്റ്റേഷനുകളില്‍ വരുന്നതും പോകുന്നതും എളുപ്പമാക്കുമെന്നുമാണ് പതിവായി ട്രെയിന്‍ യാത്ര ചെയ്യുന്ന വീല്‍ചെയര്‍ യാത്രക്കാരനായ പാളയം സ്വദേശി സ്റ്റീഫന്‍ വില്യം ഇതേകുറിച്ച് പ്രതികരിച്ചത്.

ഭാരം കുറഞ്ഞ മടക്കാവുന്ന റാമ്പ് അവതരിപ്പിച്ചു

2017 ല്‍ വീല്‍ചെയര്‍ ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരം ഡിവിഷന്‍ റാമ്പുകള്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും, അവയ്ക്ക് ഏകദേശം 60 കിലോഗ്രാം ഭാരമുണ്ടായിരുന്നു, അവ കൈകാര്യം ചെയ്യാന്‍ കുറഞ്ഞത് രണ്ട് പേരെങ്കിലും ആവശ്യമാണെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു എന്‍ജിഒയുടെ പിന്തുണയോടെ 10 കിലോഗ്രാം മാത്രം ഭാരമുള്ള ഒരു പുതിയ ലൈറ്റ് വെയ്റ്റ് മടക്കാവുന്ന റാമ്പ് അവതരിപ്പിച്ചു. ഈ റാമ്പുകള്‍ ഒരു റെയില്‍വേ പോര്‍ട്ടര്‍ കൈകാര്യം ചെയ്യാവുന്നതേ ഉള്ളൂ. കൂടാതെ 5 മുതല്‍ 10 സെക്കന്‍ഡിനുള്ളില്‍ കയറാനും ഇറങ്ങാനും കഴിയുന്നു.

'പുതിയ റാമ്പുകള്‍ കൂടുതല്‍ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമാണ്. ഈ വര്‍ഷം ഡിവിഷനിലെ എല്ലാ തിരക്കേറിയ സ്റ്റേഷനുകളിലും ഇവ വിന്യസിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു,' - എന്ന് ഡിവിഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ കടന്നുപോകുന്ന സ്റ്റേഷനുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പുതിയ റാമ്പുകള്‍ ലഭിക്കാന്‍ സാധ്യതയുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍, തൃശൂര്‍, ഗുരുവായൂര്‍ എന്നി സ്റ്റേഷനുകള്‍ക്കാകും ആദ്യ പരിഗണനയെന്നും ഉദ്യോഗസഥര്‍ പറഞ്ഞു.

Related Articles
Next Story
Share it