കുട്ടികളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെ പൂട്ടാന്‍ പുതിയ ചട്ടഭേദഗതികളുമായി യുഐഡിഎഐ

ഒരൊറ്റ ജനന സര്‍ട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കി ഒന്നിലധികം ആധാര്‍ ഐഡികള്‍ നല്‍കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം

ന്യൂഡല്‍ഹി: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ബാല്‍ ആധാര്‍ കാര്‍ഡുകളുടെ വ്യാജന്‍ ഇറങ്ങുന്നത് തടയുന്നതിനായി റെഗുലേറ്ററി ഭേദഗതി അവതരിപ്പിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI). ഒരൊറ്റ ജനന സര്‍ട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കി ഒന്നിലധികം ആധാര്‍ ഐഡികള്‍ നല്‍കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം.

യുഐഡിഎഐ അനുസരിച്ച്, ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ജനറേറ്റ് ചെയ്ത കുട്ടിയുടെ ആധാര്‍ നമ്പര്‍ ബയോമെട്രിക് ഡാറ്റ ശേഖരിക്കാതെ, ഇന്ത്യ രജിസ്ട്രാര്‍ ജനറല്‍ പോലുള്ള അധികാരികളുമായി പങ്കിടാന്‍ പുതിയ ഭേദഗതി അനുവദിക്കുന്നു. ഇത് മാതാപിതാക്കളുടെ സമ്മതത്തെ ആശ്രയിച്ചിരിക്കുന്നു. ' ഒരേ ജനന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഡ്യൂപ്ലിക്കേറ്റ് എന്റോള്‍മെന്റ് തടയുന്നതിന് 5 വയസ്സിന് താഴെയുള്ള കുട്ടിയുടെ എന്റോള്‍മെന്റിന്റെ ഭാഗമായി സൃഷ്ടിച്ച ആധാര്‍ നമ്പര്‍, മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സമ്മതത്തോടെ, കോര്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ, അതോറിറ്റിക്ക് ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറലുമായോ ഒരു സംസ്ഥാനത്തിന്റെ ചീഫ് രജിസ്ട്രാറുമായോ പങ്കിടാം,' എന്ന് യുഐഡിഎഐ പറഞ്ഞു.

മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള 12 അക്ക നമ്പറാണ് ബാല്‍ ആധാര്‍ കാര്‍ഡ്. കുട്ടിയുടെ ബയോമെട്രിക് ഡാറ്റ ആവശ്യമില്ലാതെയാണ് ഇത് നല്‍കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തിരിച്ചറിയല്‍ പ്രക്രിയ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബാല്‍ ആധാര്‍. തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് 2016ലെ ആധാര്‍ (വിവരങ്ങള്‍ പങ്കിടല്‍) ചട്ടങ്ങളിലെ ഭേദഗതി എന്നും യുഐഡിഎഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു. 1969 ലെ ജനന-മരണ രജിസ്ട്രേഷന്‍ നിയമപ്രകാരം പ്രാദേശിക, ദേശീയ രജിസ്ട്രാര്‍മാരുമായി ഡാറ്റ പങ്കിടാനും പുതിയ ഭേദഗതി അനുവദിക്കുന്നു.

തിരിച്ചറിയല്‍ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും ഇന്ത്യയിലെ ഡിജിറ്റല്‍ ഐഡന്റിറ്റി സിസ്റ്റങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനുമുള്ള യുഐഡിഎഐയുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണം. ഡ്യൂപ്ലിക്കേറ്റ് എന്റോള്‍മെന്റുകള്‍ പോലുള്ള ദുര്‍ബലതകള്‍ പരിഹരിക്കുന്നതിലൂടെ, ആധാര്‍ സിസ്റ്റത്തിന്റെ വിശ്വാസ്യതയും പൊതു വിശ്വാസവും വര്‍ദ്ധിപ്പിക്കുകയാണ് യുഐഡിഎഐ ലക്ഷ്യമിടുന്നത്. ദേശീയ ഐഡന്റിറ്റി സിസ്റ്റങ്ങളുടെ ഫലപ്രാപ്തി നിലനിര്‍ത്തുന്നതിന് കൃത്യമായ റെക്കോര്‍ഡ് സൂക്ഷിക്കലിന്റെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെയും പ്രാധാന്യം ഈ ഭേദഗതി അടിവരയിടുന്നു.

Related Articles
Next Story
Share it