മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ; ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണ പദ്ധതി

നോണ്‍-ഫെയര്‍ റവന്യൂ സ്‌കീമിന് കീഴില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുമായി സഹകരിച്ചാണ് റെയില്‍വേ പുതിയ സംരംഭത്തിന് തുടക്കമിട്ടത്.

മുംബൈ: മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ. ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണ പദ്ധതിയാണ് നടപ്പാക്കിയത്. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി സെന്‍ട്രല്‍ റെയില്‍വേ 12110 മന്‍മദ്-മുംബൈ സി.എസ്.എം.ടി പഞ്ചവടി എക്‌സ്പ്രസിലാണ് എടിഎം സൗകര്യം ആരംഭിച്ചത്.

നോണ്‍-ഫെയര്‍ റവന്യൂ (എന്‍എഫ്ആര്‍) സ്‌കീമിന് കീഴില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുമായി സഹകരിച്ചാണ് റെയില്‍വേ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ റെയില്‍ യാത്രയുമായി സംയോജിപ്പിക്കുന്നതില്‍ ഒരു പ്രധാന കുതിച്ചുചാട്ടമായി ഇതിനെ അടയാളപ്പെടുത്തുന്നു.

സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം സേവനം വിജയിച്ചാല്‍ വൈകാതെ യാത്രക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താം എന്ന് സെന്‍ട്രല്‍ റെയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപ്നില്‍ നില പറഞ്ഞു.

മന്‍മദ് റെയില്‍വേ വര്‍ക്ക് ഷോപ്പിലാണ് എടിഎം സ്ഥാപിക്കുന്നതിനായി കോച്ചില്‍ മാറ്റങ്ങള്‍ വരുത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലിനും അയല്‍ ജില്ലയായ നാസിക് ജില്ലയിലെ മന്‍മദ് ജങ്ഷനും ഇടയില്‍ ദിവസേന സര്‍വീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്സ്പ്രസ്.

'രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ജനപ്രിയ ഇന്റര്‍സിറ്റി ട്രെയിനാണ് മന്‍മദ് മുംബൈ പഞ്ചവടി എക്‌സ്പ്രസ്. അഭിഭാഷകര്‍, ബിസിനസുകാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ഇതില്‍ യാത്ര ചെയ്യുന്നത്. പുതിയ സംരംഭം യാത്രയ്ക്കിടെ അവര്‍ക്ക് സൗകര്യപ്രദമായ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നു' എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഭുസാവല്‍ ഡിവിഷന്‍ സംഘടിപ്പിച്ച നൂതനമായ നോണ്‍-ഫെയര്‍ റവന്യൂ ഉപഭോക്തൃ ആശയവിനിമയ യോഗത്തിലാണ് ട്രെയിനുകളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കുക എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഈ നിര്‍ദ്ദേശം അംഗീകരിച്ചാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര പുതിയ, നൂതനമായ നോണ്‍-ഫെയര്‍ റവന്യൂ ഐഡിയാസ് സ്‌കീം (എന്‍ഐഎന്‍എഫ്ആര്‍ഐഎസ്) പ്രകാരം എടിഎം പദ്ധതി ആരംഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

'ഈ സവിശേഷ സര്‍വീസിന്റെ സാധ്യതയും പ്രവര്‍ത്തനക്ഷമതയും വിലയിരുത്തുന്നതിനായി മന്‍മാഡ്-മുംബൈ സി.എസ്.എം.ടി പഞ്ചവടി എക്‌സ്പ്രസില്‍ നിലവില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ആകെ 22 കോച്ചുകളുള്ള ഈ ട്രെയിനില്‍ മന്‍മാഡിനും മുംബൈ സി.എസ്.എം.ടിക്കും ഇടയില്‍ ദിവസവും സര്‍വീസ് നടത്തുന്നു.

ആകെ 2,016 യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ട്രെയിനില്‍ ഏകദേശം 2,200 യാത്രക്കാര്‍ പ്രതിദിനം മുംബൈ സി.എസ്.എം.ടിയിലേക്ക് യാത്ര ചെയ്യുന്നു. ട്രെയിന്‍ പൂര്‍ണ്ണമായും വെസ്റ്റിബ്യൂള്‍ കണക്റ്റുചെയ്തിരിക്കുന്നതിനാല്‍ എല്ലാ ക്ലാസുകളിലെയും യാത്രക്കാര്‍ക്ക് എടിഎം സൗകര്യം ലഭ്യമാണ്. ഇത് കോച്ചുകള്‍ക്കിടയില്‍ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കുന്നു. എന്നാല്‍ യാത്രക്കാരുടെ ഇരിപ്പിടങ്ങളെയോ സൗകര്യങ്ങളെയോ ബാധിക്കില്ലെന്ന് ഉറപ്പാക്കുന്നു' എന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും അപ്രതീക്ഷിത ആവശ്യങ്ങള്‍ നേരിടുന്നവര്‍ക്കും ട്രെയിനിലെ എ.ടി.എം സേവനം പ്രയോജനകരമാണ്. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും സുഗമവും തത്സമയവുമായ ഇടപാടുകള്‍ക്കായി മൊബൈല്‍ നെറ്റ് വര്‍ക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന തരത്തിലാണ് എടിഎം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് വിജയിച്ചാല്‍ വൈകാതെ തന്നെ മറ്റ് ട്രെയിനുകളിലേക്കും സംരംഭം നടപ്പാക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it