ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് ജനങ്ങള്‍ എന്തിനാണ് 150 രൂപ ടോള്‍ നല്‍കുന്നതെന്ന് സുപ്രീംകോടതി

ഒരു മണിക്കൂര്‍കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാന്‍ 11 മണിക്കൂര്‍ അധികം എടുക്കുന്നുവെന്നും കോടതി;

Update: 2025-08-18 11:29 GMT

ന്യൂഡല്‍ഹി: ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് ജനങ്ങള്‍ എന്തിനാണ് 150 രൂപ ടോളായി നല്‍കുന്നതെന്ന ചോദ്യവുമായി സുപ്രീംകോടതി. പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയുമാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വിധി പറയാനായി മാറ്റി.

'താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്' എന്നായിരുന്നു ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ ചോദിച്ചത്. ദേശീയപാതയിലെ മുരിങ്ങൂരില്‍ ലോറി മറിഞ്ഞാണ് ഗതാഗത തടസ്സം ഉണ്ടായതെന്നാണ് ഇതിന് തുഷാര്‍ മേത്തയുടെ മറുപടി. എന്നാല്‍ ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞതാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു.

ടോള്‍ പിരിവ് നിര്‍ത്തിവച്ചതു മൂലമുണ്ടായ നഷ്ടം ദേശീയപാത അതോറിറ്റിയില്‍ നിന്ന് ഈടാക്കാന്‍ ഹൈക്കോടതി ടോള്‍ കരാറുകാരനെ അനുവദിച്ചതിലുള്ള ആശങ്കയാണ് എന്‍എച്ച്എയ്ക്ക് ഉള്ളതെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. അടിപ്പാത നിര്‍മിക്കുന്നത് മറ്റൊരു കമ്പനിയാണെന്നും ഗതാഗത തടസ്സത്തിന് ഉത്തരവാദികള്‍ അവരാണെന്നും ടോള്‍ പിരിക്കുന്ന കമ്പനിയും വാദിച്ചു. 

ഗതാഗത തടസ്സം ഒഴിവാക്കാന്‍ സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിരുന്നുവെന്നും മഴ കാരണമാണ് നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നും തുഷാര്‍ മേത്ത പറഞ്ഞു. പിന്നാലെ ദേശീയപാതയിലെ 65 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ടോള്‍ എത്രയാണെന്ന് ചീഫ് ജസ്റ്റിസ് ഗവായി ചോദിച്ചു. 150 രൂപയെന്ന് തുഷാര്‍ മേത്ത മറുപടിയും നല്‍കി. ഇതോടെ 'ഈ ഭാഗത്തെ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോള്‍ എന്നും ഒരു മണിക്കൂര്‍കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാന്‍ 11 മണിക്കൂര്‍ അധികം എടുക്കുകയാണെന്നും അതിന് ടോളും നല്‍കേണ്ടിവരുന്നു' എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

നാലാഴ്ച ടോള്‍ പിരിക്കുന്നതിനാണ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രശ്‌നം പരിഹരിക്കുന്നതില്‍ കടുത്ത നിസ്സംഗതയാണ് ദേശീയപാത അതോറിറ്റി കാണിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Similar News