രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു; വഖഫ് ഭേദഗതി ബില്‍ നിയമമായി

യുണിഫൈഡ് വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡവലപ്‌മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്;

Update: 2025-04-06 05:12 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചതോടെ വഖഫ് ഭേദഗതി ബില്‍ നിയമമായി. 1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി.നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്ഞാപനത്തിലൂടെ പിന്നീട് പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡവലപ്‌മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ രാത്രിയാണ് ഒപ്പ് വച്ചത്. ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലിം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും വഖഫ് ബില്‍ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയത്.

ബില്ലില്‍ അടുത്ത ആഴ്ചയോടെ രാഷ്ട്രപതി ഒപ്പവെക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയിരുന്ന സൂചന. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.

ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിട്ടിരുന്നു. ജെപിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബില്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാസാക്കിയത്.

വഖഫ് ബില്‍ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു. മലപ്പുറം, ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ് ന, റാഞ്ചി, മലേര്‍കോട് ല, ലഖ്നൗ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎന്‍യു സര്‍വകലാശാലയില്‍ ഇന്ന് പ്രതിഷേധം നടക്കും. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും.

Similar News