മംഗളൂരു: പരാതി നല്കാന് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ വിവാഹവാഗ്ദാനം നല്കി ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിച്ച ശേഷം കയ്യൊഴിയുകയും ചെയ്തെന്ന പരാതിയില്‍ എസ്.ഐക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. ചാമരാജ്പേട്ട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബെല്‍ത്തങ്ങാടി സ്വദേശിയായ വിശ്വനാഥ് ബിരിദാറിനെ അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവ്. ഇതോടെ എസ്.ഐക്കെതിരെ സി.ഐ.ഡി വിഭാഗം അന്വേഷണമാരംഭിച്ചു.
ലാപ്ടോപ്പ് മോഷണം പോയതുസംബന്ധിച്ച് 2020 ആഗസ്തിലാണ് യുവതി ചാമരാജ്പേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥ് ബിരാദാറാണ് യുവതിയുടെ പരാതി സ്വീകരിച്ചത്. യുവതിയുടെ ഫോണ്‍ നമ്പര്‍ പരാതിയോടൊപ്പം വാങ്ങിയ എസ്.ഐ പിന്നീട് യുവതിയെ നിരന്തരം വിളിക്കുകയും രണ്ടുപേരും അടുപ്പത്തിലാകുകയും ചെയ്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കിയ എസ്.ഐ ഇതേക്കുറിച്ച് വിശദമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് ധര്‍മസ്ഥലയിലേക്ക് കൊണ്ടുപോയി അവിടത്തെ ഹോട്ടലില്‍ മുറിയെടുക്കുകയും അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നും പിന്നീട് വിവാഹക്കാര്യം ഓര്മപ്പെടുത്തിയപ്പോള് ഒഴിഞ്ഞുമാറിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്തുവെങ്കിലും തുടര്‍ അന്വേഷണമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. അതിനിടെ യുവതിക്കെതിരെ വിശ്വനാഥ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം ചെയ്യാന്‍ യുവതി തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതിന് വിസമ്മതിച്ചപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിശ്വനാഥിന്റെ പരാതിയില്‍ പറയുന്നു. പത്ത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബലാത്സംഗ കേസ് ഫയല്‍ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും എസ്ഐയുടെ പരാതിയിലുണ്ട്.
ബലാത്സംഗ കുറ്റം ചുമത്തിയ ഉടന്‍ സബ് ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. 2020 ഡിസംബര്‍ 19ന് വിശ്വനാഥ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. എസ്ഐക്ക് നല്കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി ഹൈക്കോടതിയില്‍ ഹരജി നല്കി. ഹരജി സ്വീകരിച്ച ഹൈക്കോടതി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗുരുതരമായ സംഭവമായിട്ടും പ്രതിക്ക് പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം പൊലീസില്‍ നിന്ന് സി.ഐ.ഡിക്ക് കൈമാറാനും നിര്‍ദേശം നല്കി. അന്വേഷണം നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ബംഗളൂരുവിലെ സിഐഡി ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്.