മംഗളൂരു: കോവിഡ് മഹാമാരിമൂലം സ്തംഭനാവസ്ഥയിലായിരുന്ന മംഗളൂരുവിലെ മത്സ്യവിപണി ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും സജീവമായി. വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന മത്സ്യങ്ങള്‍ ലഭിക്കുന്നത് കാരണം മത്സ്യത്തൊഴിലാളികള്‍ സന്തുഷ്ടരാണ്. നീണ്ട കാത്തിരിപ്പിന് ശേഷം മത്സ്യസമ്പത്ത് കൂടുതല്‍ ലഭിക്കുന്നത് ഇവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മംഗളൂരുവിലെ മത്സ്യബന്ധനമേഖല ഒന്നിനുപുറകെ ഒന്നായി വന്ന പ്രശ്നങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു. കോവിഡ്മൂലമുള്ള നിയന്ത്രണങ്ങള്ക്ക്പുറമെ കടല്‍ക്ഷോഭവും ട്രോളിംഗ് നിരോധനവുമെല്ലാം മത്സ്യവിപണനത്തെ പ്രതികൂലമായി ബാധിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് ഇപ്പോള്‍ കണവ, റാണി, മത്തി, അയല, ആവോലി തുടങ്ങിയ മത്സ്യങ്ങള്‍ സുലഭമായി ലഭിക്കുന്നു. ഇതോടെ മംഗളൂരുവില്‍ നിന്ന് കൊച്ചി, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലേക്കുള്ള മത്സ്യകയറ്റുമതിയും സജീവമായിരിക്കുകയാണ്. ഡീസല്‍ സബ്സിഡി പ്രശ്നം പരിഹരിച്ചതിന് ശേഷം 90 ശതമാനം ബോട്ടുകളും മത്സ്യബന്ധനത്തിനായി കടലിലിറങ്ങുന്നു. കടല്‍ ഇപ്പോള്‍ ശാന്തമായതിനാല്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുകൂലമായ സ്ഥിതിയാണുള്ളത്. ഐസ് പ്ലാന്റുകള്‍, കടകള്‍, ഹോട്ടലുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, ഗതാഗതം, മറ്റ് മേഖലകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ മത്സ്യബന്ധനമേഖലയും നവോന്മേഷത്തിലാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നല്ല ശമ്പളവും ലഭിക്കുന്നു. ചെറുകിട ചന്തകളില്‍ നിന്ന് മീന്‍ വാങ്ങി വീടുതോറും വില്‍പ്പന നടത്തുന്നവര്‍ക്കും നല്ല കാലമാണ്.