മംഗളൂരു: കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും പടരുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികളുടെ ഭാഗമായി ദക്ഷിണകന്നഡ-ഉഡുപ്പി ജില്ലകളില്‍ വാരാന്ത്യകര്‍ഫ്യൂ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിച്ച കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ തുടരും. വെള്ളിയാഴ്ച രാത്രി 8 മണിയോടെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് മടങ്ങി. രാത്രി 10 മണിയോടെ തെരുവുകള്‍ വിജനമായിരുന്നു. കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ പൊലീസ് കമ്മീഷണര്‍ നേരിട്ട് രംഗത്തിറങ്ങി. രാത്രി 10 മണിക്ക് ശേഷം ഇരുചക്രവാഹനങ്ങളിലും കാറുകളിലും പോവുകയായിരുന്ന ഏതാനും പേരെ പൊലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അടച്ചിട്ടതോടെ ചിലര്‍ ക്ഷേത്രത്തിന് പുറത്ത് അനുഗ്രഹം തേടി നില്‍ക്കുന്നത് കാണാമായിരുന്നു. കര്‍ഫ്യൂ അവഗണിച്ച് ശനിയാഴ്ച രാവിലെ നടന്നുപോകുകയായിരുന്നവരെ പൊലീസ് തടഞ്ഞു. അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ പുറത്തിറങ്ങാനുള്ള അനുമതിയുള്ളൂ. ഉഡുപ്പിയിലെയും മംഗളൂരുവിലെയും പ്രധാന സിറ്റി ബസ് സ്റ്റാന്റുകളും കുന്താപുരം, കാര്‍ക്കള, സുള്ള്യ, പുത്തൂര്‍, ബെല്‍ത്തങ്ങാടി, ബണ്ട്വാള്‍ താലൂക്ക് കേന്ദ്രങ്ങളും വിജനമാണ്. പ്രദേശങ്ങളില്‍ പൊലീസ് പട്രോളിംഗ് സജീവമാണ്. പലചരക്ക്, ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ കര്‍ഫ്യൂ സമയത്ത് പ്രവര്‍ത്തനാനുമതിയുള്ളൂ. ഹോട്ടലുകളില്‍ പാഴ്സല്‍ സേവനം മാത്രമുണ്ടാകും. വാരാന്ത്യത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 വരെ മറ്റ് സേവനങ്ങളൊന്നും ലഭ്യമാകില്ല. അടിയന്തര സേവനങ്ങള്‍ നല്കുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കോര്പ്പറേഷന് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സാധാരണപോലെ സര്‍വീസ് നടത്തും.
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ശനിയാഴ്ച അവധിയാണ്. നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാത്രമേ നടത്താന്‍ അനുമതിയുള്ളൂ. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന, ദേശീയ പാതകള്‍ക്ക് പുറമെ ഉഡുപ്പി, കുന്താപുരം, കാര്‍ക്കള എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. മഹാരാഷ്ട്ര, ഗോവ, കേരളം എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.