കൊച്ചി: എട്ടുവയസുള്ള പെണ്‍കുട്ടിയെയും പിതാവിനെയും പൊതുമധ്യത്തില്‍ മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പരസ്യവിചാരണ നടത്തിയ പിങ്ക് പോലീസിന്റെ നടപടിയില്‍ നഷ്ടപരിഹാരം വിധിച്ച് ഹൈകോടതി. മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് എട്ട് വയസുള്ള പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാനാണ് ഹൈകോടതി വിധി. ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവായി 25,000 രൂപ നല്‍കാനുമാണ് ഹൈക്കോടതി ഉത്തരവ്. സംഭവത്തില്‍ ഹൈക്കോതി നിര്‍ദേശിച്ച നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണിത്.
കൂടാതെ, മോശമായി പെരുമാറിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയോട് കോടതി നിര്‍ദേശിച്ചു. പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസുകാരിക്ക് പരിശീലനം നല്‍കാനും കോടതി ഉത്തരവിട്ടു. നേരത്തെ, കുട്ടിയുടെ മൗലിക അവകാശ ലംഘനം നടന്നിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്കാന് സാധിക്കില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. വേണമെങ്കില്‍ നഷ്ടപരിഹാരത്തിനായി പെണ്‍കുട്ടിക്ക് സിവില്‍ കോടതിയില്‍ കേസ് നടത്താമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പരസ്യവിചാരണ നടത്തിയ വനിത പോലീസുകാരിക്കെതിരേ നടപടി സ്വീകരിച്ചെന്നും ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാവില്ലെന്നുമാണ് ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചത്. ഈ വാദങ്ങള്ക്കെല്ലാം കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മൂന്ന് മാസം മുമ്പാണ് ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് എട്ടുവയസുകാരിയേയും അച്ഛന് ജയചന്ദ്രനേയും പരസ്യ വിചാരണ നടത്തിയത്. പെണ്‍കുട്ടി ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. തന്റെ അച്ഛന്റെ വസ്ത്രം അഴിച്ചും പരിശോധന നടത്തി. പിന്നീട് ഉദ്യോഗസ്ഥയുടെ ഹാന്‍ഡ് ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തി. പോലീസിന്റെ പീഡനം കാരണം തങ്ങള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായി. സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണെന്ന് ആരോപണമുണ്ടായിരുന്നു. നടപടിയെന്ന പേരില്‍ ആരോപണ വിധേയയായ രജിതയുടെ താത്പര്യ പ്രകാരം അവരെ സ്ഥലം മാറ്റുകയാണ് ചെയ്തത്. സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.